ഡൽഹി: ഒരുമാസത്തോളം നീണ്ട ചൂടേറിയ പ്രചാരണത്തിനൊടുവിൽ ഡൽഹിയിലെ 70 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴുമണി മുതൽ പോളിങ് ആരംഭിക്കും. 699 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടുന്നു. അംഗപരിമിതർക്കായി 733 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
വോട്ടെടുപ്പ് കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 35,626 ഡൽഹി പൊലീസ് ഉദ്യോഗ്സ്ഥരെയും 19,000 ഹോം ഗാർഡുകളെയും വിന്യസിച്ചു.
മദ്യനയ അഴിമതി മുതൽ കുടിവെള്ളത്തിലെ വിഷം വരെ നിറഞ്ഞുനിന്ന ആരോപണങ്ങൾ ഉയർന്നതായിരുന്നു തെരഞ്ഞെടുപ്പ് പോര്.
ത്രികോണ മത്സരത്തിന് വേദിയായ ഡൽഹിയിൽ എഎപി ഇത്തവണയും വിജയപ്രതീക്ഷയിലാണ്. അടിസ്ഥാന ജന വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാണെന്ന് പാർട്ടി വിലയിരുത്തുന്നു.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ അനായാസ വിജയം നേടാൻ എഎപിക്ക് സാധിച്ചിരുന്നു. 2015ൽ 70 സീറ്റുകളിൽ 67 എണ്ണവും എഎപി തൂത്തുവാരിയിരുന്നു, ബിജെപി ക്ക് കേവലം മൂന്ന് സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിന് ഒന്നും ലഭിച്ചില്ല.
2020ലും മികച്ച വിജയത്തോടെ എഎപി വീണ്ടും അധികാരത്തിലെത്തി. 70ൽ 62 സീറ്റും പാർട്ടി നേടി. ബിജെപിക്ക് എട്ട് സീറ്റുകൾ മാത്രമാണ് നേടാനായത്. കോൺഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല.
അതേസമയം 12 ലക്ഷം വരെ വരുമാനം ഉളളവർ ആദായ നികുതി നൽകേണ്ടതില്ലെന്ന ബജറ്റ് പ്രഖ്യാപനം ഇത്തവണ വോട്ടുകൾ നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ആദ്യം പ്രചരണത്തിൽ ഇളക്കമുണ്ടാക്കിയ കോൺഗ്രസ് അവസാന നാളുകളിൽ പിന്നോട്ട് പോയി. കോൺഗ്രസിതര ഇന്ത്യ സഖ്യത്തിൻ്റെ പിന്തുണ എഎപിക്കാണ്.
ഉത്തർപ്രദേശിലെ മിൽകിപൂർ, തമിഴ്‌നാട്ടിലെ ഈറോഡ് (ഈസ്റ്റ്) നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും. എട്ടിനാണ് വോട്ടെണ്ണൽ