ന്യൂഡല്‍ഹി: നോയിഡയിലെ നാല് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
സ്റ്റെപ്പ് ബൈ സ്റ്റെപ്പ് സ്കൂൾ, ദി ഹെറിറ്റേജ് സ്കൂൾ നോയിഡ, ഗ്യാൻശ്രീ സ്കൂൾ, മയൂർ സ്കൂൾ എന്നീ സ്കൂളുകളിലാണ് ബോംബ് ഭീഷണി വന്നത്.
ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും തെരച്ചിലിനു നേതൃത്വം നൽകി.
അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും തന്നെ സ്കൂളുകളിൽ നിന്നും കണ്ടെത്തിയില്ലെങ്കിലും, മുൻകരുതൽ നടപടിയായി വിദ്യാർത്ഥികളെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ച് വീടുകളിലേക്ക് തിരിച്ചയച്ചു.
2024 ഡിസംബറിന്റെ തുടക്കത്തില്‍, നോയിഡയിലെ സെക്ടര്‍ 126 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലോട്ടസ് വാലി ഇന്റര്‍നാഷണല്‍ സ്‌കൂളിനും സമാനമായ നിലയില്‍ സന്ദേശം ലഭിച്ചിരുന്നു.
അര്‍ദ്ധരാത്രിയില്‍ ഇ-മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. ബോംബ് ഉപയോഗിച്ച് സ്‌കൂള്‍ തകര്‍ക്കുമെന്നായിരുന്നു ഭീഷണി സന്ദേശം.
രാവിലെ സ്‌കൂളിലെത്തി പ്രിന്‍സിപ്പല്‍ ഇ-മെയില്‍ തുറന്നുനോക്കിയപ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്.
അന്നും പരിഭ്രാന്തരായ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ വീടുകളിലേക്ക് തിരിച്ചയക്കുകയായിരുന്നു. സ്‌കൂളില്‍ ഏകദേശം 2 മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.