ന്യൂഡൽഹി: പ്രകൃതി സൗഹൃദ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ പരീക്ഷണത്തിന് കേന്ദ്രസർക്കാർ തെരഞ്ഞെടുത്ത പത്ത് റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ.
തിരുവനന്തപുരം- കൊച്ചി, കൊച്ചി- എടപ്പാൾ റൂട്ടുകളാണ് കേരളത്തിൽ നിന്നും ഇടം പിടിച്ചത്. ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ്റെ ഭാഗമായുളള പദ്ധതിയാണിത്.
കേന്ദ്ര സർക്കാരിന്റെ ഹരിത ഹൈഡ്രജൻ പദ്ധതി കേരളത്തിലും. കേരളത്തിന്റെ നിരത്തിലേക്ക് ഹരിത ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ എത്തുന്നു. തിരുവനന്തപുരം മുതൽ എടപ്പാൾ വരെ പരീക്ഷണ ഓട്ടം
ഹരിത ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന 2 ഫ്യുവൽ സെൽ ട്രക്കുകളും രണ്ട് ഐസി (ഇൻ്റേണൽ കംബഷൻ) ട്രക്കുകളും (28 ടൺ) ആയിരിക്കും ഈ റൂട്ടുകളിൽ സർവീസ് നടത്തുക.
ഇതിന്റെ ഭാഗമായി കൊച്ചിയിലും തിരുവനന്തപുരത്തും ഭാരത് പെട്രോളിയം രണ്ട് ഹരിത ഹൈഡ്രജൻ റിഫ്യൂവലിംഗ് സ്റ്റേഷനുകൾ ആരംഭിക്കും. ഇതിൽ കൊച്ചിയിലെ നിർമാണം ആരംഭിച്ചു കഴിഞ്ഞു
208 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യമാകെ 10 റൂട്ടുകളിലായി 37 വാഹനങ്ങളാണ് പൈലറ്റ് പദ്ധതിയിൽ ഓടിക്കുക.
ഇന്ത്യൻ നിരത്തുകളിൽ ഹൈഡ്രജൻ വാഹനങ്ങളുടെ പ്രകടനം, സാമ്പത്തികവശം അടക്കം പരിശോധിക്കാനാണ് പദ്ധതി.
രാജ്യത്ത് ഹരിത ഹൈഡ്രജൻ വാഹനങ്ങളുടെ ഭാവി തന്നെ നിർണയിക്കുന്നത് ഈ പരീക്ഷണത്തിലൂടെയായിരിക്കും.
ഹരിത ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന രണ്ട് ഫ്യുവൽ സെൽ ട്രക്കുകളും രണ്ട് ഇന്റേണൽ കംബഷൻ ട്രക്കുകളും കേരളത്തിലെ റൂട്ടിലൂടെ ഓടിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ ഇവ 60,000 കിലോമീറ്റർ ഓടും. അശോക് ലെയ്ലാൻഡ് ആണ് ട്രക്കുകൾ നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
നിലവിൽ ചില വാഹന നിർമാതാക്കൾ ഹൈഡ്രജൻ വാഹനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് വിപണിയിൽ എത്തിയിട്ടില്ല. ഇതിന്റെ പ്രായോഗിക പരീക്ഷണം കൂടിയാകും പൈലറ്റ് പദ്ധതി.
ടാറ്റാ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ് , എൻ.ടി.പി.സി, അനർട്ട്, അശോക് ലെയ്‌ലാൻഡ്, എച്ച്.പി.സി.എൽ, ബി.പി.സി.എൽ., ഐ.ഒ.സി.എൽ. തുടങ്ങിയ സ്ഥാപനങ്ങൾ പദ്ധതിയിൽ പങ്കാളികളാണ്.
2021-ലെ സ്വാതന്ത്ര്യദിനത്തിൽ ‘ദേശീയ ഹൈഡ്രജൻ ദൗത്യം’( National Green Hydrogen Mission) പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.