ന്യൂഡൽഹി: സ്‍പാം കോളുകൾ തടയാനായി കർശന നടപടികളുമായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ടെലികോം റെഗുലേറ്ററും.
വ്യാജ കോളുകൾ മൂലമുള്ള വഞ്ചനകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അത് തടയുന്നതിനായി കേന്ദ്ര സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് പ്രതിദിനം 13 ദശലക്ഷം വ്യാജ കോളുകൾ തടയാനായെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്ന 26 ദശലക്ഷം അതായത് 2.6 കോടി മൊബൈൽ ഫോണുകൾ ഇന്ത്യയുടെ സഞ്ചാർ സാഥി പോർട്ടൽ വഴി ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അതേസമയം, ഈ പോർട്ടലിൽ റിപ്പോർട്ട് ചെയ്തതിന് ശേഷം, മോഷ്ടിക്കപ്പെട്ട 16 ദശലക്ഷം ഉപകരണങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി എന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ഈ പോർട്ടൽ വഴി 86 ശതമാനം സ്പൂഫ് കോളുകളും ട്രാക്ക് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നുവെന്നും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പ്രതിദിനം 13 ദശലക്ഷം വ്യാജ കോളുകൾ തടയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നയങ്ങൾ മുതൽ സാങ്കേതികവിദ്യ വരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കർശന നടപടികളാണ് സർക്കാർ തുടങ്ങിയിരിക്കുന്നത്.
സ്‍പാം കോളുകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്‍ടിക്കുന്നതിനായി, മൂന്ന് മാസത്തേക്ക് ഓരോ കോളും കണക്ടാകുന്നതിന് മുമ്പ് റിംഗ്‌ടോണുകൾക്ക് പകരം അവബോധ സന്ദേശങ്ങൾ പ്ലേ ചെയ്യാൻ ടെലികോം ഓപ്പറേറ്റർമാരോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.