/sathyam/media/media_files/2025/04/05/i0QOCzY0QVbsB1xUsd9n.jpg)
ന്യൂഡൽഹി: കെ.പി.സി.സി പുന:സംഘടന സംബന്ധിച്ച ചർച്ചകൾ വീണ്ടും കോൺഗ്രസിൽ ചൂടുപിടിക്കുന്നതിനിടെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ പേര് സജീവ പരിഗണനയിലെന്ന് സൂചന.
ഒരു ഘട്ടത്തിൽ നിലവിലെ അദ്ധ്യക്ഷൻ കെ.സുധാകരനെ മാറ്റാനുള്ള ചർച്ചകൾ മുറുകിയപ്പോൾ സുധാകരപക്ഷം എതിർപ്പുമായി രംഗത്ത് വന്നിരുന്നു. എന്നാൽ നിലവിൽ അദ്ദേഹത്തെയടക്കം മാറ്റിയുള്ള സമ്പൂർണ്ണ പുന:സംഘടനയ്ക്കാണ് എ.ഐ.സി.സി നേതൃത്വം കോപ്പ് കൂട്ടുന്നത്.
നിലവിൽ അഞ്ച് പേരുകളാണ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്റിന്റെ പരിഗണനയിൽ ഉണ്ടായിരുന്നത്. എം.എൽ.എമാരായ സണ്ണി ജോസഫ്, റോജി.എം. ജോൺ എന്നിവർക്ക് പുറമേ എം.പിമാരായ ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, ആന്റോ ആൻണി എന്നിവരെയാണ് പരിഗണിച്ചിരുന്നത്.
അതിൽ നിന്നാണ് നിലവിൽ ആന്റോ ആന്റണിയുടെ പേരിന് പ്രാമുഖ്യം കിട്ടുന്നത്. ഇവർ നാല് പേരെയും ഉന്നത സ്വാധീനവും പാർട്ടിയിലെ ചിലരുടെ ബിസിനസ് ബന്ധങ്ങളും ഉപയോഗിച്ച് വെട്ടിനിരത്തിയെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
മുമ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ആന്റോ കെ.പി.സി.സി സെക്രട്ടറിയായും കോട്ടയം ഡി.സി.സി അദ്ധ്യക്ഷനായും ചുമതല വഹിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവായ റോബർട്ട് വധേരയുടെ അകമഴിഞ്ഞ പിന്തുണയും ആന്റോയ്ക്ക് ഉണ്ട്.
അതുകൊണ്ട് തന്നെ നിലവിൽ 67 വയസുള്ള ആന്‍റോ ആന്‍റണിയുടെ പേരിലേയ്ക്ക് ദേശീയ നേതൃത്വം എത്തിയെന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. വർഷങ്ങളായി സീറോ മലബാർ സഭയ്ക്ക് കെ.പി.സി.സിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നുള്ള പരാതിയും ആന്റോയിലൂടെ പരിഹരിക്കാമെന്നാണ് എ.ഐ.സി.സി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
എന്നാൽ കേരളത്തില്‍ പാർട്ടിക്കുള്ളിലെ പ്രബല വിഭാഗത്തിന് ആന്റോയുടെ വരവിൽ കടുത്ത എതിർപ്പാണുള്ളത്, പ്രത്യേകിച്ചും യുവനിരയ്ക്ക്. കോട്ടയം ഡി.സി.സി അദ്ധ്യക്ഷനായിരുന്ന കാലയളവിൽ ആന്റോയുടെ പ്രവർത്തനം ശരാശരിയിലും താഴെയായിരുന്നുവെന്നും എം.പിയെന്ന നിലയിലും അദ്ദേഹം തീർത്തും പരാജയമാണെന്നുമാണ് ഭൂരിപക്ഷം നേതാക്കളുടെയും വിലയിരുത്തൽ.
യു ഡി എഫിന്‍റെ ഉരുക്കുകോട്ട ആയ പത്തനംതിട്ടയില്‍ യുഡിഎഫ് തരംഗം ആഞ്ഞുവീശുമ്പോള്‍ പോലും ശക്തിക്കൊത്ത ഭൂരിപക്ഷം ലഭിക്കാതെ പോകുന്നത് ആന്‍റോയുടെ സ്ഥാനാര്‍ഥിത്വം കാരണമാണെന്ന ആക്ഷേപം ശക്തമാണ്.
കോട്ടയം ജില്ലക്കാരനായ ആന്റോയ്ക്ക് പത്തനംതിട്ട ജില്ലയിലെപോലും പ്രവർത്തകരുമായി ആത്മബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ജില്ലകളിലെ പ്രവർത്തകരെ എം.പിയെന്ന നിലയിൽ പോലും എകോപിപ്പിക്കാൻ കഴിയാത്തയാളെ എങ്ങനെ സംസ്ഥാന അദ്ധ്യക്ഷ പദവിയേൽപ്പിക്കുമെന്നും ചോദ്യമുയരുന്നുണ്ട്.
നിലവിൽ കെ.സുധാകരൻ തുടർന്നാലും കുഴപ്പമില്ലെന്നും പാർട്ടിക്ക് ക്ഷീണമുണ്ടാവില്ലെന്നും ആന്റോ അദ്ധ്യക്ഷനായാൽ സംഘടനാതലത്തിൽ ദുർബലമായിരിക്കുന്ന പാർട്ടി തകരുമെന്നും അന്റോയുടെ അദ്ധ്യക്ഷ പദവി കോൺഗ്രസിന്റെ വാട്ടർലൂവായിരിക്കുമെന്നും ഒരുപറ്റം നേതാക്കൾ വ്യക്തമാക്കുന്നു.
പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആദ്യം ബെന്നി ബെഹനാനെ പരിഗണിച്ചിരുന്നെങ്കിലും ചില ക്രൈസ്തവ സഭകളുടെതന്നെ എതിർപ്പും കേരള കോൺഗ്രസ് എമ്മിന്റെ മടങ്ങിവരവിനുള്ള സാഹചര്യവും പരിഗണിച്ച് അദ്ദേഹത്തെ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
ബെന്നി അദ്ധ്യക്ഷനായാൽ പഴയ എ ഗ്രൂപ്പ് സംവിധാനം പൊടിതട്ടിയെടുത്ത് പാർട്ടിയെ പിന്നിലേക്ക് നയിക്കുമെന്നും അണിയറിൽ ഗ്രൂപ്പെന്ന മോഹം പൂർണ്ണമായും അദ്ദേഹം കൊണ്ടു നടക്കുന്നുണ്ടെന്നും കാട്ടി എ.ഐ.സി.സിക്ക് ചിലർ പരാതി നൽകിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.
അതോടെയാണ് തീര്‍ത്തൂം ജനകീയനല്ലാത്ത ബെന്നിക്ക് പ്രാമുഖ്യം കുറഞ്ഞത്. മികച്ച സംഘടകനാണെങ്കിലും അടൂർ പ്രകാശ് അബ്കാരിയാണെന്ന ആരോപണമുയർന്നതോടെയാണ് അദ്ദേഹത്തിന് വെട്ടേറ്റത്. വിവാദ വ്യവസായി ബിജു രമേശിന്‍റെ അടുത്ത ബന്ധു എന്നതും തിരിച്ചടിയായി. മുമ്പ് അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ അതിൽ നിന്നും ഒരു തീരുമാനവും ഉരിത്തിരിഞ്ഞില്ല.
സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായ സണ്ണി ജോസഫിനെ ചില നേതാക്കളുടെ സമ്മർദ്ദം മൂലമാണ് ഒഴിവാക്കിയതെന്നും പറയപ്പെടുന്നു. അത് മാത്രമല്ല കണ്ണൂർ ജില്ലക്കാരനായ കെ.സുധാകരൻ മാറുമ്പോൾ അതേ ജില്ലയിൽ നിന്നും വീണ്ടുമൊരാളെ പരിഗണിക്കുന്നതും ശരിയല്ലെന്നും ചിലർ വാദിച്ചിരുന്നു.
മികച്ച സംഘാടക ശേഷിയും പരിചയസമ്പത്തുമുള്ളവരെ ഓരോ കാരണങ്ങൾ പറഞ്ഞ് തഴഞ്ഞാണ് ആന്റോയ്ക്ക് കോൺഗ്രസ് കേന്ദ്രനേതൃത്വത്തിലുള്ള ചിലർ വഴിയൊരുക്കുന്നത്.
തലമുറമാറ്റം വേണമെന്ന് എല്ലാ പാർട്ടിയിലും മുറവിളി ഉയരുമ്പോൾ റോജി.എം. ജോണിനും സാദ്ധ്യത കൽപ്പിക്കപ്പെട്ടിരുന്നു. സീറോ മലബാർ പ്രാതിനിധ്യം ഉറപ്പാക്കാനും പാർട്ടിയിൽ യുവത്വം കൊണ്ടുവരാനും റോജിയിലൂടെ കഴിയുമായിരുന്നു.
കർണാടക തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്നും നയിച്ച റോജിയെ വ്യക്തിപരമായി കർണാടക പി.സി.സി അദ്ധ്യക്ഷനും കോൺഗ്രസിന്റെ നിലവിലെ ക്രൈസിസ് മാനേജരുമായ ഡി.കെ ശിവകുമാർ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചിരുന്നു.
നിലവിൽ എ.ഐ.സി.സി സെക്രട്ടറി കൂടിയായ റോജിയും സർവ്വ വിധത്തിലും സ്ഥാനത്തിന് യോഗ്യനായിരുന്നു. എന്നാൽ എതിർപ്പുകളെ മറികടന്ന് റോജിയെന്ന പേരിലേക്ക് എത്താൻ സംസ്ഥാന - ദേശീയ നേതാക്കൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. പ്രായത്തില്‍ മുതിര്‍ന്നവരുടെ എതിര്‍പ്പാണ് യുവ നേതാക്കളുടെ സാധ്യത ഇല്ലാതാക്കുന്നത്.
ചില ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് ആന്റോ ആന്റണി മറ്റുള്ളവരെ മറികടന്ന് ഒന്നാം പേരുകാരനായെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആന്റോയുടെ കാര്യത്തിൽ എ.ഐ.സി.സി അന്തിമ തീരുമാനത്തിലേക്ക് എത്തും മുമ്പ് സംസ്ഥാനത്ത് നിന്നുള്ള ഭൂരിഭാഗം നേതാക്കളും പരാതിയുമായി എ.ഐ.സി.സി നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാന അദ്ധ്യക്ഷനൊപ്പം കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരെ നിയമിക്കുമെന്നും ഇതിനുള്ള പട്ടിക തയ്യാറായിട്ടുണ്ടെന്നും ഡി.സി.സി അദ്ധ്യക്ഷൻമാർക്ക് സ്ഥാനചലനമുണ്ടാവുമെന്നും സൂചനയുണ്ട്.