സംസ്ഥാന കോൺഗ്രസിന്റെ സംഘടനാ സംവിധാനം ചത്ത കുതിരയായി. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും മാറാൻ തയ്യാറാകാതെ കെ.സുധാകരൻ. സംഘടനയെ ചലിപ്പിക്കാൻ ഹൈപവർ കമ്മിറ്റിക്ക് നീക്കം. പുന:സംഘടന വൈകുന്നതിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി. താഴേത്തട്ടിൽ സംഘടന ചലിച്ചില്ലെങ്കിൽ വീണ്ടും പ്രതിപക്ഷത്തിരിക്കാമെന്ന് വിലയിരുത്തൽ

എല്ലാ സാധ്യതകളും യു.ഡി.എഫിനും കോൺഗ്രസിനും അനുകൂലമായിട്ടും ചലിക്കാത്ത സംഘടനാ സംവിധാനം പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയാൽ അത് തരണം ചെയ്യാനാവില്ലെന്നാണ് നേതാക്കളിൽ ചിലർ വ്യക്തമാക്കുന്നത്.

New Update
congress re organisation
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിന്‍റെ സംഘടനാ സംവിധാനം ചത്ത കുതിരയായെന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്തമാവുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും പദവി ഒഴിയുന്നതിൽ നിലവിലെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ അതൃപ്തനാണ്.

Advertisment

അദ്ദേഹത്തെ മാറ്റണമെന്ന ആഗ്രഹം ദേശീയ നേതൃത്വത്തിനുണ്ടെങ്കിലും ഒരു സമവായത്തിലേക്കെത്താൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

പുന:സംഘടന നീണ്ടുപോയാൽ 2026ലും പ്രതിപക്ഷത്ത് തന്നെ തുടരാമെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയർന്ന് കഴിഞ്ഞിട്ടുണ്ട്.

എല്ലാ സാധ്യതകളും യു.ഡി.എഫിനും കോൺഗ്രസിനും അനുകൂലമായിട്ടും ചലിക്കാത്ത സംഘടനാ സംവിധാനം പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയാൽ അത് തരണം ചെയ്യാനാവില്ലെന്നാണ് നേതാക്കളിൽ ചിലർ വ്യക്തമാക്കുന്നത്.

നിലവിൽ സംഘടനയെ കൂടുതൽ ചലിപ്പിക്കാൻ പാർട്ടിയിൽ ഹൈപവർ കമ്മിറ്റിക്ക് രൂപം നൽകാനും ദേശീയ തലത്തിൽ ആലോചനയുണ്ട്.


പ്രതിപക്ഷനേതാവ്, കെ.പി.സി.സി അദ്ധ്യക്ഷൻ എന്നിവർക്ക് പുറമേ യു.ഡി.എഫ് കൺവീനർ, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാർ, വർക്കിംഗ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയ എണ്ണപ്പെട്ട നേതാക്കളെ മാത്രം ഉൾപ്പെടുത്തിയാവും ഹൈപവർ കമ്മിറ്റി രൂപീകരിക്കാൻ ആലോചന നടക്കുന്നത്. 


എന്നാൽ ഇതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. നിലവിലെ രാഷ്ട്രീയ കാര്യസമിതിയുടെ ജംബോ സംവിധാനം ഉടച്ച് വാർത്താൽ അതുമായി മുന്നോട്ട് നീങ്ങാനാവുമെന്നും പാർട്ടിയുടെ പ്രധാന സമിതികളെ ഇത്തരത്തിൽ ആളെ കുത്തിനിറച്ച് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് തള്ളിവിടുന്നതിന് പിന്നിൽ കേന്ദ്രത്തിൽ നിർണായക പദവിയിലിരിക്കുന്ന കേരളത്തിൽ നിന്നുള്ള നേതാവിന് പങ്കുണ്ടെന്നും ചില പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നുണ്ട്.

കെ.സുധാകരനെ മാറ്റാൻ ഓരോ തവണയും ആലോചനകൾ നടക്കുമ്പോൾ അദ്ദേഹത്തോട് ഇക്കാര്യങ്ങൾ വിശദമാക്കി ചർച്ച ചെയ്യും മുമ്പ് മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകി നീക്കം പൊളിക്കുന്നതിന് പിന്നിൽ സംസ്ഥാനത്തെ നിർണായക പദവിയിലിരിക്കുന്ന ഒരു കെ.പി.സി.സി ജനറൽ സെക്രട്ടറി അടങ്ങുന്ന കോക്കസിന് പങ്കുണ്ടെന്ന പരാതി ഹൈക്കമാന്‍റിലും എത്തിയിട്ടുണ്ട്.

deepadas munshi kc venugopal kpcc meeting


പലവട്ടം ദീപദാസ് മുൻഷിയടക്കമുള്ളവർ ഇത്തരം നീക്കങ്ങൾക്കെതിരെ താക്കീത് നൽകിയിട്ടുണ്ടെങ്കിലും അതിനൊന്നും വില കൽപ്പിക്കാൻ ഇവർ കൂട്ടാക്കിയിട്ടില്ലെന്നാണ് കാണാൻ കഴിയുന്നത്.


ആരോഗ്യ പ്രശ്‌നങ്ങൾ മൂലം കെ.പി.സി.സി ആസ്ഥാനത്ത് പോലും കെ.സുധാകരൻ എത്തുന്നത് കുറവാണ്. അദ്ദേഹത്തിനൊപ്പമുള്ള ചിലരാണ് പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും കെ.പി.സി.സി ആസ്ഥാനം ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നുമാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുള്ളത്.

k sudhakaran sivagiri

ദീർഘനാളായി പ്രവാസിയായിരുന്ന ഒരാൾ മടങ്ങിയെത്തി കെ.സുധാകരനെ ഹൈജാക്ക് ചെയ്തുവെന്നും സംഘടനാ തലത്തിൽ ഒരു കഴിവും പ്രദർശിപ്പിക്കാത്ത ഇദ്ദേഹമാണ് പ്രശ്‌നങ്ങളുടെ മൂലകാരണമെന്നും വടക്കൻ ജില്ലയിൽ നിന്നുമള്ള പ്രമുഖരായ നേതാക്കൾ സമ്മതിക്കുന്നു. 


നിലവിൽ ദേശീയ നേതൃത്വം സംഘടനാ അഴിച്ചുപണിക്ക് മുതിർന്നാലും കെ. സുധാകരനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.


നിലവിൽ ഭരണത്തിലുള്ള സി.പി.എം പാർട്ടി സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയതലം മുതലുള്ള കമ്മിറ്റികളെല്ലാം പുന:സംഘടിപ്പിച്ച് പുതിയ മുഖത്തോടെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

സംസ്ഥാനത്ത് മൂന്നാം ശക്തിയായി ഉയർന്നു വരാൻ ആഗ്രഹിക്കുന്ന ബി.ജെ.പിയും പാർട്ടിയെ പുന:സംഘടനയ്ക്ക് വിധേയമാക്കി ചലിപ്പിച്ചു തുടങ്ങി.

എന്നാൽ കോൺഗ്രസിൽ മാത്രം ഏതാനും ആളുകളുടെ കോക്കസ് പുന:സംഘടനയെ എതിർത്ത് തോൽപ്പിക്കാൻ നിലയുറപ്പിച്ചുവെന്നും ഇവർ പാർട്ടിയുടെ ശത്രുക്കളാണെന്നും വാദമുയർന്നു കഴിഞ്ഞു.