ഡൽഹി: പാകിസ്ഥാനിലേയ്ക്ക് നാടുകടത്തൽ നേരിടുന്ന കുടുബത്തെ സംരക്ഷിക്കാനൊരുങ്ങി സുപ്രീംകോടതി. വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങിയതായി ആരോപിക്കപ്പെടുന്ന ഒരു കുടുംബത്തിലെ ആറ് പേരെ പാകിസ്ഥാനിലേയ്ക്ക് നാടുകടത്തരുതെന്ന് നിർദേശം നൽകി സുപ്രീംകോടതി.
ഇവരുടെ പാസ്‌പോർട്ട്, ആധാർ കാർഡ്, പാൻകാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് വേണം തീരുമാനമെടുക്കാനെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വരൻ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
അന്തിമ തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ ഇവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് പാകിസ്ഥാനിലേയ്ക്ക് നാടുകടത്തൽ നേരിടുകയാണ് ഈ കശ്മീരിൽ താമസിക്കുന്ന കുടുംബം.
മാനുഷിക പരിഗണനയുള്ള വിഷയമാണിതെന്നാണ് കോടതിയുടെ നിരീക്ഷണം. സാധുവായ പാസ്‌പോർട്ടുകളും ആധാർ കാർഡുകളും കുടുംബത്തിനുണ്ടെന്ന് ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എല്ലാ രേഖകളും പരിശോധിച്ച് എത്രയും വേഗം തീരുമാനമെടുക്കണമെന്നും ബെഞ്ച് അധികാരികളോട് നിർദേശിച്ചു.
1987ലാണ് ഈ കുടുംബം പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയത്. രേഖകളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ അവർക്കെതിരെ നടപടിയെടുക്കരുതെന്നും കോടതി നിർദേശിച്ചു.
സാധുവായ ഇന്ത്യൻ രേഖകൾ ഉണ്ടായിരുന്നിട്ടും തങ്ങളെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാനിലേയ്ക്ക് നാടുകടത്താൻ വാഗാ അതിർത്തിയിലേയ്ക്ക് കൊണ്ടുപോയെന്നുമാരോപിച്ച് കുടുംബം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
സാധുവായ ഇന്ത്യൻ രേഖകൾ ഉണ്ടായിരുന്നിട്ടും തങ്ങളെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാനിലേയ്ക്ക് നാടുകടത്താൻ വാഗാ അതിർത്തിയിലേയ്ക്ക് കൊണ്ടുപോയെന്നുമാരോപിച്ച് കുടുംബം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.