ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം തിരിച്ചടിക്ക് കളമൊരുക്കുമ്പോഴും ഉറ്റവരെ നഷ്ടപ്പെട്ട രണ്ട് പെൺകുട്ടികളുടെ നിലപാട് തിളക്കമറ്റതാവുന്നു.
രാജ്യത്ത് മതം തിരിച്ച് വിദ്വേഷ പ്രചാരണത്തിനുള്ള ഭീകരരുടെ ശ്രമത്തെയാണ് ഇരുവരും നിഷ്പ്രഭമാക്കിയത്.
മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനും കലാപം ഇളക്കിവിടാനും ശ്രമിക്കുന്നവരുടെ കണ്ണിന് തെളിച്ചമുണ്ടാക്കുന്നവരായി സംഭവത്തിൽ ഭർത്താവ് നഷ്ടപ്പെട്ട ഹിമാൻഷി നർവാൾ അച്ഛനെ നഷ്ടമായ ആരതിയും മാറി.
ഭീകരുടെ വെടിയേറ്റ് വീണ ഭർത്താവ് വിനയ് നർവാളിന്റെ ശരീരത്തിനടുത്ത് ഇരുന്ന് കരയുന്ന പെൺകുട്ടിയുടെ ചിത്രം രാജ്യത്തിന്റെ മന:സാക്ഷിയെ ചുട്ടുപൊള്ളിച്ചിരുന്നു.
ഹണിമൂൺ ആഘോഷിക്കാനെത്തിയ ഹിമാൻഷി കശ്മീരിൽ നിന്ന് ഭർത്താവായ വിനയ് നർവാളിന്റെ ചേതനയറ്റ മൃതദേഹത്തിന് പൊട്ടിക്കരഞ്ഞ് കൊണ്ട് സല്യൂട്ട് നൽകുന്ന കാഴ്ച്ച അത്രമേൽ ഹൃദയ ഭേദകമായിരുന്നു.
കൊച്ചി നേവൽ ആസ്ഥാനത്തെ ലഫ്റ്റനന്റായിരുന്നു വിനയ് നർവാൾ. കഴിഞ്ഞ മാസം 16നാണ് വിനയ് നർവാളും ഹിമാൻഷിയും വിവാഹിതരായത്. അതിന് ശേഷം മധുവിധു ആഘോഷിക്കാൻ വിദേശത്തേക്ക് പോകാൻ തീരുമാനിച്ചിരുന്നുവെങ്കിലും വിസ പ്രശ്നങ്ങൾ മൂലം അത് നടന്നില്ല. തുടർന്നാണ് ഇരുവരും ഏപ്രിൽ 21 ന് ബൈസണി ലെത്തിയത്.
22നാണ് ഭീകാരക്രമണം ഉണ്ടായത്. വിവാഹം കഴിഞ്ഞതിന്റെ ആറാം നാൾ പങ്കാളിയെ നഷ്ടപ്പെട്ട് അവൾ ഒറ്റയ്ക്കാവുകയും ചെയ്തു. ഇന്നലെ വിനയ് നർവാളിന്റെ 27-ാം പിറന്നാൾദിനത്തിൽ ജന്മനാടായ കർണാലിൽ ഒരു സന്നദ്ധ സംഘടന നടത്തിയ രക്തദാന പരിപാടിയിൽ അവർ പങ്കെടുത്തു പ്രസംഗിച്ചിരുന്നു.
മുസ്ലിംങ്ങൾക്കും കശ്മീരികൾക്കും എതിരെ ആളുകൾ പോകുന്നത് അനുവദിക്കാൻ പാടില്ല. നമുക്ക് വേണ്ടത് സമാധാനമാണ്. സമാധാനം മാത്രം.
തീർച്ചയ ായും നമുക്ക് നീതിയും വേണം.അക്രമം കാണിച്ചവർക്ക് തക്കതായ മറുപടി നൽകണമെന്നും നീതി ലഭിക്കണം'. ഇതായിരുന്നു ്രപസംഗത്തിന്റെ ഉള്ളടക്കമെന്നതും ശ്രദ്ധേയമാണ്.
പഹൽഗാം ഭീകരാക്രമണത്തിന്റെ തൊട്ടു പിറ്റേന്ന് അച്ഛനെ നഷ്ടമായ ആരതി രാമചന്ദ്രനും പരിപക്വമായ പ്രതികരണമാണ് നടത്തിയത്.
കൺമുന്നിൽ വെച്ച് പിതാവ് രാമചന്ദ്രൻ വെടിയേറ്റ് മരിച്ചതിന്റെ ഓർമ്മകൾ മാധ്യമങ്ങളോട് പങ്ക്‌വെയ്ക്കുമ്പോഴും തന്നെ അപകടസന്ധിയിൽ ചേർത്തു പിടിച്ച കാശ്മീരി സഹോദരങ്ങളുടെ കരുതൽ ലോകത്തോട് പറയാൻ അവർ മറന്നില്ല.
കശ്മീരിലെ യാത്രയും താമസവുമുൾപ്പടെയുള്ള കാര്യങ്ങൾ നോക്കാനേൽപ്പിച്ചിരുന്നത് നാട്ടുകാരായ മുസാഫിർ, സമീർ എന്നീ ഡ്രൈവർമാരെയായിരുന്നു. അവർ ഡ്രൈവർമാർ എന്നതിലുപരി സ്വന്തം സഹോദരിയെ പോലെയാണ് തന്നോട് പെരുമാറിയത്.
അനിയത്തിയോടെന്ന പോലെയാണ് അവർ പെരുമാറിയത്. പുലർച്ചെ മൂന്ന് വരെ ഞാൻ മോർച്ചറിയുടെ മുന്നിലായിരുന്നു. ഐഡന്റിഫിക്കേഷനും മോർച്ചറിയിലേക്ക് കൊണ്ടുപോകാനുമൊക്കെ അവർ തന്റെ കൂടെയുണ്ടായിരുന്നു.
കശ്മീരിൽ എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടി എന്നാണ് എയർപോർട്ടിൽ വെച്ച് അവരോട് യാത്ര പറഞ്ഞപ്പോൾ പറഞ്ഞതെന്നും ദൈവം അവരെ രക്ഷിക്കട്ടെ എന്നുമായിരുന്നു ആരതിയുടെ ്രപതികരണം.
രണ്ട് പേരുടെയും ജീവിതത്തിൽ നിന്ന് പ്രിയപ്പെട്ടവരെ രംഗബോധമില്ലാത്ത കോമാളി അടർത്തിയെടുത്തിട്ടും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പോറലേൽക്കുന്നതോ വസ്തുതാപരമല്ലാത്ത ഒരു പ്രസ്താവനയോ ഇരുവരും നടത്തിയില്ല.
വിവേകത്തെ വികാരത്തിന് കീഴ്‌പ്പെടുത്താതെയുള്ള പ്രതികരണങ്ങളാണ് ഇരുവരുടെയും യശസ് വാനോളമുയർത്തുന്നത്.