പുതിയ കെപിസിസി പ്രസിഡന്‍റിനെ ഇന്ന് പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍റ് നടത്തിയ ആസൂത്രിത നീക്കം അട്ടിമറിച്ചത് കെ സുധാകരന്‍റെ അപ്രതീക്ഷിത പൂഴിക്കടക്കൻ ? ഹൈക്കമാന്‍റ് ലക്ഷ്യംവച്ചത് ഇന്ന് ആന്‍റോ ആന്‍റണിയെ പുതിയ പ്രസിഡന്‍റായി പ്രഖ്യാപിക്കാന്‍. കേരളത്തിലെ കുഴപ്പങ്ങള്‍ക്ക് എഐസിസിയെ 'പ്രതി' സ്ഥാനത്ത് നിര്‍ത്തി സുധാകരന്‍ തിരിച്ചടിച്ചതോടെ വെട്ടിലായി ഹൈക്കമാൻഡ് ! ഖാര്‍ഗെയുടെ വീട്ടില്‍ നടന്ന നാടകീയ നീക്കങ്ങള്‍ ഇങ്ങനെ - Exclusive

വെള്ളിയാഴ്ചത്തെ ഡല്‍ഹി ചര്‍ച്ചയുടെ യഥാര്‍ത്ഥ ലക്ഷ്യം സുധാകരനെ മാറ്റി ശനിയാഴ്ച രാവിലെ ആന്‍റോ ആന്‍റണിയെ പുതിയ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിക്കുക എന്നതായിരുന്നു. ആ നീക്കമാണ് സുധാകരന്‍റെ പൂഴിക്കടകനിലൂടെ ഇന്നലെ പാളിയത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
rahul gandhi k sudhakaran mallikarjun gharge
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: പുതിയ കെപിസിസി പ്രസിഡന്‍റിനെ നിയമിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി. ഇന്ന് പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍റ് നടത്തിയ ശ്രമം പാര്‍ട്ടിയില്‍ സമവായം ആകാത്തതിനെ തുടര്‍ന്ന് പാളുകയായിരുന്നു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച തുടരാനാണ് പുതിയ നീക്കം. 

Advertisment

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡല്‍ഹിയിലെ വസതിയിലേയ്ക്ക് വിളിച്ചുവരുത്തിയാണ് പ്രസിഡന്‍റ് മാറ്റം സംബന്ധിച്ച അദ്ദേഹത്തിന്‍റെ അഭിപ്രായം തേടിയത്. 


എന്നാല്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ പ്രസിഡന്‍റ് മാറേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന കടുത്ത നിലപാട് സുധാകരന്‍ സ്വീകരിച്ചതോടെ എഐസിസി വെട്ടിലായി. ഇതോടെ 'മാറണം' എന്ന് സുധാകരനോട് പറയാന്‍ ഖാര്‍ഗെയ്ക്കും കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. 


കേരളത്തില്‍ കാര്യങ്ങള്‍ സുഗമമല്ലെന്നും ഈ നിലയില്‍ പോയാല്‍ അപകടമാണെന്നുമാണ് ഖാര്‍ഗെ സുധാകരനോട് പറഞ്ഞത്. എന്നാല്‍ സുധാകരന്‍റെ മറുപടിയാണ് ഖാര്‍ഗെയെ വെട്ടിലാക്കിയത്.

എന്നാല്‍ 4 വര്‍ഷത്തോളമായിട്ടും കെപിസിസി പുനസംഘടന നടത്താന്‍ എഐസിസി അനുമതി നല്‍കിയില്ലെന്നതും ഇപ്പോള്‍ ഡിസിസി പ്രസിഡന്‍റുമാരുടെ കാര്യത്തിലും പുനസംഘടനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നതും ചൂണ്ടിക്കാട്ടിയ സുധാകരന്‍ സഹഭാരവാഹികളില്ലാതെ താനെന്ത് അത്ഭുതം കാണിക്കാനാണെന്ന മറുചോദ്യമാണ് ഖാര്‍ഗെയ്ക്ക് മുന്നില്‍ ഉന്നയിച്ചത്.

എന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 -ല്‍ 19 സീറ്റ് നേടുകയും സിപിഎം കോട്ടയായ കണ്ണൂരില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കണ്ണൂരിലെ കരുത്തനായ എംവി ജയരാജനോട് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് താന്‍ ജയിച്ചതും സുധാകരന്‍ ചൂണ്ടിക്കാട്ടി.


കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാജ്യത്തേറ്റവും മികച്ച വിജയം നല്‍കിയ പിസിസി താന്‍ നയിക്കുന്ന കേരളമാണെന്ന കാര്യം മറക്കരുതെന്നുകൂടി സുധാകരന്‍ പറഞ്ഞതോടെ എഐസിസി അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായി.


വെള്ളിയാഴ്ചത്തെ ഡല്‍ഹി ചര്‍ച്ചയുടെ യഥാര്‍ത്ഥ ലക്ഷ്യം സുധാകരനെ മാറ്റി ശനിയാഴ്ച രാവിലെ ആന്‍റോ ആന്‍റണിയെ പുതിയ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിക്കുക എന്നതായിരുന്നു. ആ നീക്കമാണ് സുധാകരന്‍റെ പൂഴിക്കടകനിലൂടെ ഇന്നലെ പാളിയത്. ഹൈക്കമാന്‍റില്‍ ഒരു വിഭാഗത്തിന്‍റെ പിന്തുണയും ആന്‍റോയ്ക്കുണ്ടായിരുന്നു.

മാത്രമല്ല, താന്‍ മാറേണ്ടിവന്നാല്‍ പുതിയ പ്രസിഡന്‍റ് തനിക്കുകൂടി സ്വീകാര്യനായ മലബാറില്‍ നിന്നുള്ള നേതാവായിരിക്കണമെന്ന സന്ദേശം കൂടി സുധാകരന്‍ എഐസിസിക്ക് നല്‍കിയിട്ടുണ്ട്. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്‍റെ പേരാണ് സുധാകരന്‍ മുന്നോട്ടുവയ്ക്കുന്നതെന്നാണ് സൂചന.

ആന്‍റോ ആന്‍റണിയെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിന് കാരണമായ എല്ലാ ഘടകങ്ങളും സണ്ണി ജോസഫിന്‍റെ കാര്യത്തിലും അതേപോലെ അനുകൂലമാണെന്നതാണ് സുധാകരന്‍റെ പക്ഷം.


മലബാറില്‍ പാര്‍ട്ടി ദുര്‍ബലമാകാതിരിക്കണമെങ്കില്‍ ഇവിടെനിന്നു തന്നെയുള്ള പ്രസിഡന്‍റ് വരണമെന്നതും സണ്ണി ജോസഫിന് അനുകൂലമാണ്. ആന്‍റോ ആന്‍റണിയോ സണ്ണി ജോസഫോ ഇവരില്‍ ആരായാലും സീറോ മലബാര്‍ സഭ ഇവരെ പിന്തുണയ്ക്കും. കാരണം ഇരുവരും സീറോ മലബാര്‍ സഭാംഗങ്ങളാണ്. അതിനാല്‍തന്നെ രണ്ടുപേരിലൊരാള്‍ക്കുവേണ്ടി പ്രത്യേക നിലപാടെടുക്കാന്‍ സഭയ്ക്ക് കഴിയില്ല.


എന്തായാലും വരുന്ന ആഴ്ച തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് എഐസിസി വ്യക്തത വരുത്തും. സുധാകരനെ മാറ്റാനാണ് തീരുമാനമെങ്കിലും അത് അടുത്തയാഴ്ച തന്നെ ഉണ്ടാകും. മാറ്റം ഇല്ലെങ്കില്‍ അക്കാര്യവും അടുത്തയാഴ്ച പ്രഖ്യാപിക്കും. കാരണം, ഇക്കാര്യത്തില്‍ അവ്യക്തത മാറ്റി വ്യക്തത വരുത്തണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്.

അതേസമയം, കെപിസിസി ഭാരവാഹികളുടെ പുനസംഘടന സംബന്ധിച്ചും ഡിസിസി പുനസംഘടന സംബന്ധിച്ചും ഉടന്‍ തീരുമാനം പ്രഖ്യാപിക്കും.