ന്യൂഡൽഹി: പാകിസ്താനുമായുള്ള സംഘർഷ ഭരിതമായ അന്തരീക്ഷത്തിനിടെ ഡൽഹിയിട്ട തിരക്കിൽ ഉന്നതതല യോഗങ്ങൾ തുടരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേന്ദ്ര പ്രതിരോധ സെക്രട്ടറി ഗോവിന്ദ് മോഹൻ തുടങ്ങിയവരും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ രാവിലെ മുതൽ യോഗങ്ങൾ ചേരുകയാണ്. ഇതിനിടെ സി.ബി.ഐ ഡറക്ടറെ നിശ്ചിയിക്കാനുള്ള യോഗവും ഇന്ന് ചേർന്നു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ ഇതിൽ പങ്കെടുത്തിട്ടുണ്ട്.
രാജ്യം ഏത് സമയവും യുദ്ധം പ്രഖ്യാപിക്കുമെന്ന കാര്യത്തിന് ഊന്നൽ നൽകി കൊണ്ട് സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതായുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്.
മെയ് ഏഴിന് മോക്ഡ്രിൽ നടത്താൻ നിരവധി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത സംബന്ധിച്ച് മോക്ഡ്രിൽ നടത്തണം. ആക്രമണമുണ്ടായാൽ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങൾ ഒരുക്കൽ, സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കൽ, ഒഴിപ്പിക്കൽ പദ്ധതിയും അതിന്റെ പരിശീലനവും നടത്തുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
നേരത്തെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിൽ സോനയുടെ നേതൃത്വത്തിൽ പരിശീലനവും ബോധവത്ക്കരണവും നടന്നിരുന്നു. ചില പ്രദേശങ്ങളിൽ ആളുകൾക്ക് ഇരിക്കാനുള്ള സുരക്ഷാ ബങ്കറുകളും നിർമ്മിച്ചിട്ടുണ്ട്.
ഇതിനിടെ നയതന്ത്രതലത്തിലുള്ള പിന്തുണയും ഇന്ത്യയ്ക്ക് വർധിക്കുകയാണ്. റഷ്യയടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.