ഡൽഹി: ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഇൻഫ്ലുവൻസേഴ്സിനുമെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം.
ഇത്തരം പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടത്താനൊരുങ്ങുന്ന നടപടികളുടെ വിശദാംശങ്ങൾ നൽകാൻ വാർത്താവിനിമയ, ഐ.ടി വകുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന പാർലമെന്ററി പാനൽ വിവിധ മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യം അതീവ ജാഗ്രത പാലിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ആശയവിനിമയ, വിവര സാങ്കേതിക വിദ്യ സ്റ്റാൻഡിങ് കമ്മിറ്റി, ചില ഓൺലൈൻ സ്ഥാപനങ്ങൾ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, പരിഭ്രാന്തി സൃഷ്ടിക്കുക, ദേശവിരുദ്ധ ഉള്ളടക്കം പങ്കുവയ്ക്കുക തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാരുടെയും മറ്റ് അക്കൗണ്ടുകളുടെയും വിവരങ്ങൾ ഈ മാസം എട്ടിനകം കൈമാറാനാണ് പാനൽ നിർദേശം നൽകിയിരിക്കുന്നത്.