ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യയ്ക്ക് റഷ്യൻ പിന്തുണ കൂടി കിട്ടിയതോടെ വിരണ്ട് പാകിസ്ഥാൻ.
ഇന്ത്യയുടെ തിരിച്ചടി നേരിടാൻ ചൈനയെയും തുർക്കിയെയും കൂട്ടുപിടിച്ചിരിക്കുന്ന പാകിസ്ഥാന് കനത്ത ആഘാതമായി ഇന്ത്യയ്ക്കുള്ള റഷ്യൻ പിന്തുണ.
തിരിച്ചടിക്ക് ഇന്ത്യയ്ക്ക് റഷ്യൻ ആയുധങ്ങളും സാങ്കേതികവിദ്യയും ചാര ഉപഗ്രഹങ്ങളുടെ സേവനവുമടക്കം ലഭിക്കുമെന്നാണ് സൂചന.
അമേരിക്കയും ഇന്ത്യയെ പിന്തുണയ്ക്കുകയാണ്. ഫലത്തിൽ രണ്ട് ലോകശക്തികൾ ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നതോടെ പാകിസ്ഥാന്റെ വീമ്പടിക്കൽ വെറും കടലാസ് പടക്കമായി മാറാനാണ് സാദ്ധ്യത.
ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണക്കുന്നതായി വ്യക്തമാക്കിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.
അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് പുടിൻ പിന്തുണയറിയിച്ചത്.
പഹൽഗാം ഭീകരാക്രമണത്തെ കിരാതമെന്ന് വിശേഷിപ്പിച്ച പുടിൻ, ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്നും വ്യക്തമാക്കിയതായി റഷ്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
ഹീനമായ ആക്രമണം നടത്തിയ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിക്കെതിരെ നേടിയ വിജയത്തിന്റെ 80-ാം വാർഷികാഘോഷം വരുന്ന 9ന് റഷ്യ ആഘോഷിക്കാനിരിക്കുകയാണ്.
ഈ ആഘോഷകത്തിൽ പ്രസിഡന്റ് പുടിന് പ്രധാനമന്ത്രി ആശംസ നേർന്നു. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു.
തിരിച്ചടിക്ക് റഷ്യ ഇന്ത്യയെ സഹായിക്കുമെന്ന് പാകിസ്ഥാൻ മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ റഷ്യയുടെ ഇടപെടൽ തേടി മോസ്കോയിലെ പാക് അംബാസിഡർ സഹായം തേടി റഷ്യയെ സമീപിച്ചിരുന്നു. എന്നാൽ പാകിസ്ഥാന്റെ അഭ്യർത്ഥന പൂർണമായി റഷ്യ തള്ളിക്കളഞ്ഞു.
പിന്നാലെ റഷ്യ ഇന്ത്യക്ക് പിന്തുണ അറിയിച്ചു. നേരത്തെ റഷ്യയിലെ പാക് അംബാസിഡർ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയിരുന്നു.
ഇന്ത്യ ആക്രമിച്ചാൽ ആണായുധം ഉൾപ്പടെ മുഴുവൻ ശക്തിയും ഉപയോഗിക്കുമെന്നാണ് പാകിസ്താന്റെ ഭീഷണി.
എന്നാൽ റഷ്യ കൂടി ഇന്ത്യയുടെ ഭാഗത്ത് വരുന്നതോടെ പാകിസ്ഥാന്റെ വിരട്ടൽ ഇക്കാര്യത്തിൽ ഏശില്ലെന്ന് ഉറപ്പാണ്. ആണവായുധ ശേഷിയിൽ റഷ്യ ലോകത്ത് ബഹുദൂരം മുന്നിലാണ്. റഷ്യൻ ആയുധങ്ങൾ ഇന്ത്യ പ്രയോഗിച്ചാൽ പാകിസ്ഥാൻ എന്ന രാജ്യം തന്നെ അവശേഷിക്കില്ല.
അത് പാകിസ്ഥാന് നന്നായി അറിയാം. അതിനാലാണ് ഒരുമുഴം മുന്നേ അവർ റഷ്യയുടെ പിന്തുണ അഭ്യർത്ഥിച്ചത്. ഇന്ത്യയുടെ ഉറ്റ സുഹൃത്തായ റഷ്യ, ഈ അഭ്യർത്ഥന കൈയോടെ നിരസിക്കുകയും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മെയ് 3 ന്, റഷ്യൻ വിദേശകാര്യ മന്ത്രി എസ് വി ലാവ്‌റോവ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫോണിൽ സംസാരിച്ചിരുന്നു.
ഡൽഹിയും ഇസ്ലാമാബാദും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്നാണ് ലാവ്‌റോവ് അന്ന് ആവശ്യപ്പെട്ടത്. ഈ നിലപാട് മാറ്റിയാണ് ഇന്ത്യയ്ക്ക് തിരിച്ചടിക്കാനുള്ള പൂർണ പിന്തുണ നൽകി റഷ്യ ഇപ്പോൾ രംഗത്തെത്തിയത്.
അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മേയ് 8ന് ഇന്ത്യ സന്ദർശിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ എംബസി അറിയിച്ചു. ആദ്യം അദ്ദേഹം പാകിസ്ഥാനും തുടർന്ന് ഇന്ത്യയിലുമെത്തുമെന്ന് എംബസി വിശദീകരിച്ചു.
ഇന്ത്യയ്‌ക്കും പാകിസ്ഥാനുമിടയിൽ ഒത്തുതീർപ്പിന് ശ്രമിക്കുമെന്ന് അരഗ്‌ചി നേരത്തെ പ്രസ്‌താവിച്ചിരുന്നു. ഇന്ത്യയുടെ തിരിച്ചടി മയപ്പെടുത്തുകയോ ഒഴിവാക്കുകയോ ആണ് ഇറാന്റെ ലക്ഷ്യമെന്നാണ് സൂചന.