ഡല്‍ഹി: 'ഓപ്പറേഷൻ സിന്ദൂർ' തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കി.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തർപ്രദേശ് പൊലീസ് സജ്ജമെന്നും അധികൃതര്‍ അറിയിച്ചു. തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാക് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ പാക് അതിർത്തി ജില്ലകളിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഗംഗനഗർ, ബിക്കാനീർ, ജയ്സാൽമീർ, ബാർമർ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
ജമ്മുവിൽ നാല് മേഖലയിൽ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിലെ സാഹചര്യം ജമ്മു കശ്മീർ ലെഫ്റ്റ് ഗവർണർ വിലയിരുത്തി.
ഗ്രാമവാസികളെ സുരക്ഷിതമായ മേഖലയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയെന്ന് ഗവർണർ മനോജ് സിൻഹ പറഞ്ഞു. താമസം, ഭക്ഷണം, വൈദ്യസഹായം, ഗതാഗതം എന്നിവ ഉറപ്പാക്കുമെന്നും എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ യൂണിവേഴ്സിറ്റി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.ധർമശാല,ജമ്മു,ശ്രീനഗർ,അമൃത്സർ,ലേ വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്.