സിന്ദൂരം പെയ്തിറങ്ങി. ഇന്ത്യൻ സൈന്യം തകർത്തത് മൂന്ന് പതിറ്റാണ്ടുകളായുള്ള പാക്ക് ഭീകര കേന്ദ്രങ്ങൾ. തിരിച്ചടി വിശദീകരിച്ചത് വനിതാ ഓഫീസറുമാർ. പ്രകോപനമുണ്ടായാൽ ഇനിയും തിരിച്ചടിക്കുമെന്നും ഇന്ത്യയുടെ മുന്നറിയിപ്പ്

ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി ഔദ്യോഗിക വിശദീകരണം നൽകാൻ നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പമാണ് ഇരുവരും പങ്കെടുത്തത്.

New Update
operation sindoor ladies

തിരുവനന്തപുരം : പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടി സംബന്ധിച്ച് വിശദീകരണം നടത്തിയത് രണ്ട് വനിതാ ഓഫീസറുമാർ. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഓഫീസറുമാരെ ഉൾക്കൊള്ളിച്ച് ഇന്ത്യ ഒരു സൈനിക നീക്കത്തിന് ശേഷം വിശദീകരണം നടത്തുന്നത്. 

Advertisment

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തതെന്ന് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും കൃത്യമായി വിശദീകരിച്ചത്. 


സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാകാത്ത വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും ആക്രമണം നടത്തിയതെന്നും അവർ പറഞ്ഞു. 


ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി ഔദ്യോഗിക വിശദീകരണം നൽകാൻ നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പമാണ് ഇരുവരും പങ്കെടുത്തത്.

പഹൽഗാം ഭീകരാക്രണത്തിനു തിരിച്ചടി നൽകി ഓപ്പറേഷൻ സിന്ദൂർ അരങ്ങേറി മണിക്കൂറുകൾക്കകമാണ് വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ വാർത്താസമ്മേളനം നടത്തിയത്. മുമ്പ് ഇന്ത്യയഥ്‌ക്കെതിരെ നടന്ന ഭീകരാക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കാട്ടിയാണ് പത്രസമ്മേളനം തുടങ്ങിയത്.


പിന്നീടാണ് തിരിച്ചടി സംബന്ധിച്ച് വിഷയത്തിലേക്ക് കടന്നത്. ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെപ്പറ്റി എടുത്ത് പറഞ്ഞാണ് വിക്രം മിശ്രി വാർത്താസമ്മേളനം ആരംഭിച്ചത്. 


ജമ്മു കശ്മീരിൽ സമാധാനം തിരിച്ചെത്തിയെന്നതു മനസ്സിലാക്കി അതിനെ തകർക്കാനാണ് പഹൽഗാമിൽ ഭീകരർ ശ്രമിച്ചത്. ഇന്ത്യയിലെ സാമുദായിക സൗഹാർദമില്ലാതാക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. 

ഇന്ത്യയിൽ മതസ്പർധ വളർത്താൻ പാക്കിസ്ഥാൻ ശ്രമിച്ചു. എന്നാൽ ഇന്ത്യൻ ജനത ആ ശ്രമത്തെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.

അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാനാണ് ഏറെക്കാലമായി സ്‌പോൺസർ ചെയ്യുന്നത്. നമ്മൾ നയതന്ത്രപരമായ നടപടികൾ ഏറെ കൈക്കൊണ്ടു. പാക്കിസ്ഥാൻ അപ്പോഴെല്ലാം വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്.


ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങൾ തടയുക എന്നതു പരമപ്രധാനമാണ്. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്. 


പഹൽഗാമിലെ ആക്രമണകാരികളെ ഇന്ത്യ ശിക്ഷിച്ചു. തീവ്രവാദികളുെട സുരക്ഷിത താവളമാണ് പാക്കിസ്ഥാൻ. രാജ്യാന്തര സംഘടനകളെ പാക്കിസ്ഥാൻ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഏപ്രിൽ 22 ന് ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകി. ഇന്ത്യ ഇന്ന് പുലർച്ചെ ആക്രമിച്ചത് പാക്കിസ്ഥാനിലെ ഭീകരരെയും അവരുടെ കേന്ദ്രങ്ങളെയുമാണ്.

പഹൽഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും പാക്കിസ്ഥാൻ അവരുടെ മണ്ണിലെ ഭീകരർക്കെതിരെ ഒരു നടപടി പോലും എടുത്തില്ല. അതിനാലാണ് ഇന്ത്യ തിരിച്ചടിക്കാൻ തീരുമാനിച്ചത്.


ഭീകരതാവളങ്ങളാണ് ഇന്ത്യ ലക്ഷ്യം വച്ചത്. അതിർത്തി കടന്ന് ഇനി ഭീകരർ ഇന്ത്യയിലേക്കു വരാതിരിക്കുക എന്ന ലക്ഷ്യത്തോടെ, പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും വിക്രം മിശ്രി പറഞ്ഞു.


തുടർന്നാണ് വനിതാ ഓഫീസറുമാരായ കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും കാര്യങ്ങൾ വിശദീകരിച്ചത്. ഇന്ത്യ ആക്രമിച്ച കേന്ദ്രങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു അവരുടെ വിശദീകരണം.

മുമ്പ് മുംബൈ ഭീകരാക്രമണത്തിൽ പങ്കെടുത്ത അജ്മൽ കസബ്, പദ്ധതിയിട്ട ഡേവിഡ് കോൾമാൻ ഹെഡ്‌ലി എന്നിവർക്ക് പരിശീലനം ലഭിച്ച ഭീകര താവളങ്ങളും തകർത്തുവെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ ലഷ്‌ക്കർ-ഇ-തോയിബയ്ക്കുള്ള പങ്കും വിശദീകരിച്ചു.

പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാൽ ഇന്ത്യ തിരിച്ചടിക്കും. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ സേന നടത്തിയിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കി.