ഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ വിറപ്പിച്ചത് ഇന്ത്യയുടെ മിസൈൽ ശക്തിയാണ്.
ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങിയ അത്യാധുനിക റഫാൽ വിമാനങ്ങളിൽ ഘടിപ്പിച്ച സ്‌കാൽപ്, ഹാമർ മിസൈലുകളാണ് പാകിസ്ഥാനിലെയും അധിനിവേശ കാശ്‌മീരിലെയും 9 ഭീകര ക്യാമ്പുകളെ കൃത്യമായി ആക്രമിച്ചത്.
ഡ്രോൺ സഹായത്തോടെ ആക്രമിക്കേണ്ട സ്ഥലങ്ങൾ മുൻകൂട്ടി നിശ്ചയിച്ച് കിറുകൃത്യം ആക്രമണമാണ് ഈ മിസൈലുകൾ നടത്തിയത്.
നാലുതരം മിസൈലുകളാണ് റഫാൽ ജെറ്റിൽ സാധാരണ ഉപയോഗിക്കുന്നത്. ഇതിൽ ആകാശത്ത് നിന്ന് തൊടുക്കാവുന്ന ക്രൂയിസ് മിസൈലുകളാണ് സ്കാൽപ് മിസൈൽ അഥവാ സ്ട്രോം ഷാഡോ.
ഫ്രാൻസും യു.കെയും സംയുക്തമായി നിർമ്മിച്ച ഈ മിസൈൽ യൂറോപ്യൻ കമ്പനിയായ എം.ബി.ഡി.എയാണ് നിർമ്മിക്കുന്നത്.
നാലു തരത്തിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് മിസൈൽ പ്രവർത്തിപ്പിക്കുന്നത്. ഒന്ന് സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളിലൂടെ ആക്രമിക്കേണ്ട ടാർഗറ്റിന്റെ ലൊക്കേഷൻ ലഭിക്കും.
അതിലൂടെ ആ സ്ഥലത്തിന്റെ ജിപിഎസ് ലൊക്കേഷൻ കണ്ടുപിടിക്കാനാവും. ഇതുപയോഗിച്ചാണ് മിസൈൽ പ്രോഗ്രാം ചെയ്യുന്നത്.
ജി.പി.എസ് അടക്കമുള്ള നാവിഗേഷൻ സംവിധാനങ്ങളിലൂടെ മിസൈൽ സഞ്ചരിക്കുന്ന വഴി തെറ്റാണെങ്കിൽ തിരുത്താനാവും.
ഭൂപ്രദേശത്തെ കൃത്യമായി മാപ്പ് ചെയ്യാൻ മിസൈലിലുള്ള റഡാറിന് സാധിക്കും. ലക്ഷ്യത്തിന്റെ തൊട്ടടുത്ത് എത്തുമ്പോൾ മിസൈലിലെ ഇൻഫ്രാറെഡ് ബീം ഓണാകും.
ആക്രമിക്കേണ്ട ലക്ഷ്യത്തിൽ വ്യത്യാസമുണ്ടെങ്കിൽ കൺട്രോൾ റൂമിൽ നിന്നു തന്നെ തിരുത്താം. 450 കിലോഗ്രാമാണ് ബോംബിന്റെ ഭാരം. ഒരു സെക്കൻഡിൽ 323 മീറ്രർ വരെ സഞ്ചരിക്കാം.
കെട്ടിടത്തിന്റെ നില അനുസരിച്ച് ചരിഞ്ഞോ നേരെയോ മിസൈൽ ആക്രമണം നടത്താം. 500 കിലോമീറ്റർ അകലെയുള്ള ശത്രുസ്ഥാനങ്ങൾ വരെ ആക്രമിക്കാൻ സ്കാൽപ് മിസൈലിന് സാധിക്കും.
കഴിഞ്ഞദിവസം ഇന്ത്യൻ സൈന്യം ആക്രമിച്ച പാകിസ്ഥാനിലെ ഒൻപത് ഇടങ്ങളും അതിർത്തിയിൽ നിന്നു പരമാവധി 100 കിലോമീറ്ററിനകത്താണ് വരുന്നത്. അതായത് ഏകദേശം 400 കിലോമീറ്റർ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ നിന്നുകൊണ്ട് സൈന്യത്തിന് ഫയർ ചെയ്യാനാവും.
സ്കാൽപ്പ് മിസൈലിനെ പ്രതിരോധിക്കാൻ തക്കവിധമൊരു മിസൈൽ പാകിസ്ഥാന്റെ പക്കലില്ല.
യുക്രെയിൻ റഷ്യയിൽ നടത്തിയ ആക്രമണങ്ങളിൽ കനത്ത നാശം വിതച്ച
സ്കാൽപ്പ് മിസൈലാണ് പാകിസ്ഥാനിൽ ആക്രമണത്തിന് ഇന്ത്യ ഉപയോഗിച്ചത്. സ്റ്റോം ഷാഡോ(കൊടുങ്കാറ്റിന്റെ നിഴൽ) എന്ന പേരിൽ അറിയപ്പെടുന്ന അപകടകാരിയായ മിസൈലാണിത്.
റഫാൽ യുദ്ധവിമാനത്തിനു പുറമെ സുഖോയ്, മിറാഷ് വിമാനങ്ങളിലും ഇവ ഘടിപ്പിക്കാം. 1,300 കിലോഗ്രാം ഭാരവും 25 ഇഞ്ച് വീതിയും 5.1മീറ്റർ നീളവുമുണ്ട്. 500 കി.മീ ദൂര പരിധിയാണുള്ളത്. 450 കിലോ സ്‌ഫോടക വസ്‌തു വഹിക്കും.
സെക്കൻഡിൽ 323 മീറ്റർ വേഗതയുള്ളതിനാൽ റഡാറുകളുടെ കണ്ണിൽപെടാതെ ആക്രമണം നടത്താനാവും. ഇൻഫ്രാ റെഡ് സിഗ്‌നലുകളുടെ സഹായത്തോടെ ലക്ഷ്യം കണ്ടെത്തും.
പാകിസ്ഥാന്റെ ചൈനീസ് നിർമ്മിത എച്ച്.ക്യൂ-9, എൽ.വൈ 80 പ്രതിരോധ സംവിധാനങ്ങൾക്കും റഡാറുകൾക്കും ഈ മിസൈലുകളെ കണ്ടെത്താനാവില്ല.
ബങ്കറുകളിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികളെയും സൈനികരെയുമൊക്കെ തകർക്കാൻ ഹാമർ മിസൈലുകളും ഇന്ത്യ ഉപയോഗിക്കുന്നു.
അതിർത്തിക്ക് തൊട്ടടുത്തുള്ള ബങ്കറുകൾ അടക്കം ലക്ഷ്യങ്ങളെ ആകാശത്തു നിന്ന് പ്രഹരിക്കാനുള്ള ഹൃസ്വ ദൂര മിസൈലാണിത്. നീങ്ങുന്ന സൈനിക വാഹനങ്ങളെ അടക്കം തകർക്കാൻ ഈ മിസൈലിന് കഴിയും.
ഫ്രഞ്ച് പ്രതിരോധ സ്ഥാപനമായ സഫ്രാൻ ഇലക്ട്രോണിക്സ് ആൻഡ് ഡിഫൻസ് വികസിപ്പിച്ച മിസൈൽ റഫാൽ യുദ്ധവിമാനത്തിനൊപ്പം ഇന്ത്യയ്‌ക്ക് ലഭിച്ചതാണ്. ജി.പി.എസ്, ഇൻഫ്രാറെഡ് ഇമേജിംഗ്, ലേസർ ടാർഗെറ്റിംഗ് എന്നിവയുടെ സഹായത്തോടെ കൃത്യമായ പ്രവർത്തനമാണ്.
അതിർത്തിയോട് ചേർന്ന ഭീകര ക്യാമ്പുകൾ കൃത്യമായി തകർക്കാൻ ഇന്ത്യ ഉപയോഗിച്ചത് ഈ മിസൈലുകളാണ്. പ്രഹരശേഷി:70 കിലോമീറ്റർ, 150-1000 കിലോഗ്രാം സ്‌ഫോടക വസ്‌തുവഹിക്കും. 340 കിലോഗ്രാം ഭാരമുണ്ട്.
റാഫേലിൽ ഉപയോഗിക്കുന്ന ഹാമർ ബോംബുകൾ ആകാശത്ത് നിന്ന് കരയിലേയ്ക്ക് തൊടുക്കാവുന്ന ഗൈഡഡ് ആയുധമാണ്.
പ്രതികൂല കാലാവസ്ഥയിലും ഫലപ്രദമായ ഹാമർ ബോംബുകളെ ശത്രുസേനയുടെ റഡാറിനും അത്രവേഗം കണ്ടെത്താനാവില്ല. ഇൻഫ്രാറെഡ് ഇമേജും ലെയിസർ ടാർഗെറ്റിംഗും അടങ്ങിയ ആയുധമാണിത്. മീറ്റിയോർ മിസൈലും മൈക്കയും ആകാശത്ത് നിന്ന് ആകാശത്തേക്ക് ഉപയോഗിക്കാവുന്ന രണ്ട് ആയുധങ്ങളാണ്.