ഡൽഹി: മാധ്യമസ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. ദി വയർ, മക്തൂബ് മീഡിയ തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയത്.
വിലക്ക് സ്വതന്ത്ര മാധ്യപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണെന്ന് പ്രസ് ക്ലസ് ഓഫ് ഇന്ത്യ, വുമൺസ് കോർപ്‌സ്, പ്രസ് അസോസിയേഷൻ, ഡിയുജെ എന്നീ സംഘടനകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഒരു വിഭാഗം മാധ്യമങ്ങളെയും യൂ ട്യൂബ് ചാനലുകളെയും ആസൂത്രിതമായി ലക്ഷ്യംവെക്കുകയാണ്. നിയമപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്വതന്ത്ര മാധ്യമസ്ഥാപനമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ ബ്ലോക്ക് ചെയ്തു.
കശ്മീർ ആസ്ഥാനമായ മാധ്യമസ്ഥാപനങ്ങളുടെയും മുതിർന്ന മാധ്യമപ്രവർത്തകരായ അനുരാധ ഭാസിൻ, മുസമ്മിൽ ജലീൽ തുടങ്ങിയവരുടെയും എക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ ഹിലാൽ മീറിനെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിരുന്നു.
ബിബിസി ഉറുദു എക്‌സ് ഹാൻഡിലും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 8000 എക്കൗണ്ടുകൾ വിലക്കാൻ കേന്ദ്രം നിർദേശം നൽകിയതായാണ് വിവരം. ഏതൊക്കെ എക്കൗണ്ടുകളാണ് വിലക്കിയതെന്നും എന്താണ് കാരണമെന്നും വ്യക്തമാക്കാൻ കേന്ദ്ര സർക്കാരോ എക്‌സ് അധികൃതരോ തയ്യാറായിട്ടില്ല.
മാധ്യമസ്ഥാപനങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം എന്നതിൽ സംശയമില്ല. എന്നാൽ ഇത്തരം വിലക്കുകൾ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണെന്നും പ്രസ്താവനയിൽ പറഞ്ഞു.