ഡൽഹി: കഴിഞ്ഞ ദിവസം പാകിസ്താന്റെ ആക്രമണത്തിനു തക്കതായ മറുപടി ലഭിച്ച് 24 മണിക്കൂർ പിന്നിട്ടപ്പോഴേക്കും വീണ്ടും പാക് ഡ്രോണുകൾ അതിർത്തികടന്നെത്തുന്നു.
രാജ്യത്തിന്റെ നിരവധി അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമാക്കിയാണ് പാകിസ്താൻ ഡ്രോൺ ആക്രമണം അഴിച്ചു വിട്ടത്.
യാത്രവിമാനങ്ങൾക്കായി തുറന്നു കൊടുത്ത വിമാന പാതയിലൂടെ യാത്ര വിമാനങ്ങളുടെ മറപിടിച്ചുകൊണ്ടാണ് പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തിയിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത്.
ജമ്മു, സാംബ, പത്താൻകോട്ട്, പൊഖ്‌റാൻ, ഫിറോസ്പൂർ, പൂഞ്ച്, ഉറി, കുപ്‌വാര, നൗഗാം എന്നിവയുൾപ്പെടെ കുറഞ്ഞത് 11 സ്ഥലങ്ങളിലാണ് പുതിയ കടന്നുകയറ്റങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഡ്രോൺ ആക്രമണങ്ങളെല്ലാം ഇന്ത്യൻ സേന വിഫലമാക്കിയതായും റിപ്പോർട്ടുണ്ട്.
പാകിസ്താൻ വീണ്ടും പ്രകോപനവുമായി രംഗത്തെത്തിയതോടെ സാംബ, പത്താൻകോട്ട് എന്നിവയുൾപ്പെടെ നിരവധി പട്ടണങ്ങളിൽ ബ്ലാക്ക് ഒട്ട് പ്രഖ്യാപിച്ചു.
വിമാനങ്ങളെ ട്രാക്ക് ചെയ്യുന്ന സൈറ്റായ ഫ്ലൈറ്റ്റാഡാർ 24 ൽ നിന്ന് രാത്രി 8:54 ന് പകർത്തിയ ഒരു തത്സമയ ഫ്ലൈറ്റ് മാപ്പ് ഇന്ത്യയുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇത് അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പറക്കുന്ന അന്താരാഷ്ട്ര വിമാനങ്ങളടക്കമുള്ള സിവിൽ വിമാനങ്ങളുടെ സുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ പാകിസ്ഥാൻ വാണിജ്യ വിമാനങ്ങളെ വ്യോമ കവചമായി ഉപയോഗിക്കുന്നതായി ആരോപിച്ച് വിംഗ് കമാൻഡർ വ്യോമിക സിംഗ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഏറ്റവും പുതിയ ഫ്ലൈറ്റ് ഡാറ്റ ആ അവകാശവാദത്തെ ശരിവയ്ക്കുന്നതായി തോന്നുന്നു, ഇത് പാകിസ്ഥാന്റെ തന്ത്രങ്ങളെയും വ്യോമയാന സുരക്ഷയെയും കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു.
ഫിറോസ്പൂരിലെ ജനവാസമേഖലയിലാണ് ഡ്രോണ്‍ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.