തുരുതുരാ ഷെല്ലുകൾ പൊട്ടുന്ന കാശ്മീരിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ഇല്ലാതെ മലയാളി മാദ്ധ്യമപ്രവർത്തകർ. പലരും ഇട്ടിരിക്കുന്നത് തണുപ്പ് അടിക്കാതിരിക്കാനുള്ള ജാക്കറ്റ്. ബോഡി ആമർ പ്ലേറ്റുകളുള്ള ജാക്കറ്റിന് വില ഇരുപതിനായിരം. മനോരമ ന്യൂസിന്റെ ലൈവിനിടെ, വാർത്താ സംഘത്തിന് തൊട്ടടുത്ത് ഷെൽ പൊട്ടിത്തെറിച്ചു. കാശ്മീരിലെ മലയാളി മാദ്ധ്യമപ്രവർത്തകരുടെ റിപ്പോർട്ടിംഗ് അതിസാഹസം
ആക്റ്റീവ് ഷെല്ലിംഗ് നടക്കുന്ന പ്രദേശത്തും നിന്നും ഉത്തരവാദിത്തമില്ലാത്ത റിപ്പോർട്ടിംഗാണ് ചാനലുകൾ നടത്തുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
ഡൽഹി: യാതൊരു സുരക്ഷാ മുൻകരുതലുകളുമെടുക്കാതെ, കനത്ത ഷെല്ലിംഗും മിസൈൽ ആക്രമണവും നടക്കുന്ന പാകിസ്ഥാൻ അതിർത്തിയിൽ മലയാളി ചാനൽ സംഘങ്ങൾ.
Advertisment
ഇന്ന് രാവിലെ കാശ്മീരിലെ രജൗറിയില്‍ മനോരമ ന്യൂസിന്‍റെ വാർത്താ സംഘത്തിന്റെ ലൈവ് റിപ്പോർട്ടിംഗിനിടെ, തൊട്ടടുത്ത് ഷെൽ ആക്രമണമുണ്ടായി. ഡൽഹിയിൽ നിന്ന് കാശ്മീരിലേക്ക് പോയ റിപ്പോർട്ടർ ബിജേഷും ക്യാമറാമാനുമാണ് സ്ഥലത്തുണ്ടായിരുന്നത്.
പാക് ഷെല്ലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് ക്യാമറയില്‍ പതിഞ്ഞു. വാര്‍ത്താസംഘത്തിന്‍റെ തൊട്ടരികിലാണ് സ്ഫോടനമുണ്ടായത്.
തുടര്‍ച്ചയായി സ്ഫോടനങ്ങളുടെ ശബ്ദവും കേള്‍ക്കാമായിരുന്നു. ഒരു ഹെൽമെറ്റോ ജാക്കറ്റോ പോലുമില്ലാതെയാണ് മനോരമ ന്യൂസിന്റേടക്കം റിപ്പോർട്ടർമാരും ക്യാമറാമാൻമാരും അതിർത്തിയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നത്.
ആക്റ്റീവ് ഷെല്ലിംഗ് നടക്കുന്ന പ്രദേശത്തും നിന്നും ഉത്തരവാദിത്തമില്ലാത്ത റിപ്പോർട്ടിംഗാണ് ചാനലുകൾ നടത്തുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
സ്വന്തം സുരക്ഷക്ക് വേണ്ട ഹെൽമെറ്റ്, ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ഒന്നും ധരിക്കാതെ ആണ് റിപ്പോട്ടർ മൈക്ക് പിടിച്ചു തത്സമയം സംസാരിക്കുന്നത്. ഗ്രനേഡ് അറ്റാക്കോ ആർട്ടില്ലറി ഷെല്ലിംഗോ എങ്ങനെ നേരിടണമെന്ന് ഇവർക്ക് പരിശീലനവും നൽകിയിട്ടില്ല.
യുദ്ധം കവർ ചെയ്യുമ്പോൾ ജേർണലിസ്റ്റുകൾക്ക് വേണ്ട പ്രത്യേക ഇൻഷുറൻസ് പ്ലാൻ പോലും ഇവർക്കില്ല.
മലയാള മാധ്യമപ്രവർത്തകർ ഉൾപ്പെടെ പലർക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ഇല്ല. ചിലർക്ക് ജാക്കറ്റ് ഉണ്ട്. പക്ഷേ ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും അതിനകത്ത് ബോഡി ആമർ പ്ലേറ്റുകൾ ഇല്ല എന്ന് .
ജാക്കറ്റ് മാത്രം ഇട്ടാൽ പോരാ, മുന്നിലും പിന്നിലുമുള്ള അറയിൽ പ്ലേറ്റുകൾ (സെറാമിക്, ടൈറ്റാനിയം, സ്റ്റീൽ) ഇൻസേർട്ട് ചെയ്യണം. ആന്തരിക അവയവങ്ങൾക്ക് വെടിയുണ്ടയും മറ്റും ഏൽക്കാതിരിക്കാനാണ്.
ടാറ്റയുടെ രണ്ടു ബോഡി ആമർ പ്ലേറ്റിന് 20,000 രൂപ മാത്രമേ വിലയുള്ളു. അതുപോലെ ആർട്ലറി ഷെൽ ആക്രമണം നടക്കുന്ന സ്ഥലത്ത് ഒരു കാരണവശാലും കറങ്ങി നടക്കരുതെന്നും സുരക്ഷാ പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും കേന്ദ്രം ആവർത്തിക്കുന്നുണ്ടെങ്കിലും മാദ്ധ്യമപ്രവർത്തകർ വകവയ്ക്കുന്നില്ല.
കാശ്മീർ അതിർത്തിയിലെ കനത്ത ഷെല്ലാക്രമണവും മാദ്ധ്യമപ്രവർത്തകർക്ക് ഭീഷണിയാണ്. സ്പ്ലിന്റർ ഷെൽ ആക്രമണത്തിലെ ചെറിയ കൂർത്ത കഷണങ്ങളാണ്. വാഹനങ്ങളിൽ വെടിയുണ്ടപോലെ തോന്നിപ്പിക്കുന്നതും ഇതാണ്.
സ്പിളിന്റർ നെഞ്ചത്തോ തലയിലോ തട്ടി മരിക്കാതിരിക്കാനാണ് ഹെൽമറ്റും ജാക്കറ്റും വേണ്ടത്. സംഘർഷമേഖലയിൽ പേടിക്കേണ്ടതും ഇതാണ്.
കാരണം ഷെല്ലുകൾ പൊട്ടിത്തെറിച്ച് തോന്നിയ പോലെയാണ് വന്നു വീഴുക. സിവിലിയൻസ് നേരിടുന്ന ദുരിതങ്ങളും മനുഷ്യവകാശ ലംഘനങ്ങളും, വാർ ക്രൈമും പുറത്തുകൊണ്ടുവരുന്നതിനും, വ്യാജ വാർത്തകൾ ഒഴിവാക്കുന്നതിനും ഗ്രൗണ്ട് റിപ്പോർട്ടിംഗ് അനിവാര്യമാണ്.
ഇതൊന്നും സർക്കാർ പത്രക്കുറിപ്പ് ഇറക്കി ജനത്തെ അറിയിക്കില്ല. ചരിത്രത്തെ രേഖപ്പെടുത്തുക എന്നതും പ്രധാനപ്പെട്ടതാണ്. അഭയാർത്ഥികളുടെ അവകാശസംരക്ഷണത്തിലും മാദ്ധ്യമങ്ങളുടെ പങ്ക് വലുതാണ്.
അതേസമയം യുദ്ധ, സംഘർഷ മേഖലകളിൽ റിപ്പോർട്ടിംഗിന് നിയോഗിക്കുന്ന റിപ്പോർട്ടർമാരുടെ സുരക്ഷ മാദ്ധ്യമസ്ഥാപനങ്ങൾ ഉറപ്പുവരുത്തുകയും വേണം.