വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയുമായി ഒളിപ്പോരിനും ഭീകരാക്രമണത്തിനും ലക്ഷ്യമിട്ട് പാകിസ്ഥാൻ. സംഘർഷം തുടർന്നാൽ ബംഗ്ലാദേശിനെപ്പോലെ രാജ്യം വിഭജിക്കപ്പെട്ട് ബലൂചിസ്ഥാൻ പിറക്കുമെന്ന് കണ്ട് പിന്മാറ്റം. സൈനികബലം കുറഞ്ഞ പാകിസ്ഥാൻ മദ്രസ വിദ്യാർത്ഥികളെ രംഗത്തിറക്കാനും ശ്രമിച്ചു. വെടിനിർത്തൽ തന്റെ നേട്ടമെന്ന് ട്രംപ് വീമ്പിളക്കുന്നത് സമാധാനത്തിനുള്ള നോബൽ സമ്മാനം സ്വപ്നം കണ്ട്

സൈനികമായും സാമ്പത്തികമായും ക്ഷയിച്ച പാകിസ്ഥാന്റെ അഭ്യ‌ർത്ഥന പ്രകാരമാണ് അമേരിക്ക ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ് സൂചന. എന്നാൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ തള്ളിയിട്ടുണ്ട്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
image(201)

ഡൽഹി: പാകിസ്ഥാനുമായി വെടിനിർത്തലിന് ധാരണയായെങ്കിലും ഏതുസമയത്തും അതിർത്തിക്ക് അപ്പുറത്തു നിന്നുള്ള ആക്രമണങ്ങൾ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. സൈനിക നീക്കങ്ങൾ ഉപേക്ഷിച്ച് ഭീകരരുടെ ആക്രമണങ്ങളായിരിക്കും പാകിസ്ഥാൻ പ്ലാൻ ചെയ്യുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. 

Advertisment

അതിനാലാണ് ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്. പാകിസ്ഥാനിലെ വ്യോമതാവളങ്ങൾ ആക്രമിച്ച് സേനയുടെ നട്ടെല്ലൊടിച്ച ശേഷമാണ് ഇന്ത്യ വെടിനിറുത്തൽ പ്രഖ്യാപിച്ചത്. 


സൈനികമായും സാമ്പത്തികമായും ക്ഷയിച്ച പാകിസ്ഥാന്റെ അഭ്യ‌ർത്ഥന പ്രകാരമാണ് അമേരിക്ക ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ് സൂചന. എന്നാൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ തള്ളിയിട്ടുണ്ട്. 


ഇന്ത്യയിലെയും പാകിസ്ഥാനിലെയും സൈനിക തലവന്മാർ ചർച്ച നടത്തിയതായും മറ്റന്നാൾ വീണ്ടും ചർച്ച നടത്തുമെന്നും സൂചനയുണ്ട്. ഇന്ത്യയുമായുള്ള സംഘർഷം തുടരുന്നതിനിടെ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷമാവുകയും ബലൂച് വിമോചന പോരാളികൾ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

ഇന്ത്യയുമായി യുദ്ധം തുടർന്നാൽ ബംഗ്ലാദേശിന് പിന്നാലെ ബലൂച് പ്രവിശ്യയും നഷ്ടമാവുമെന്നും ബലൂചിസ്ഥാൻ സ്വതന്ത്ര രാജ്യമായി മാറുമെന്നും പാകിസ്ഥാൻ തിരിച്ചറിഞ്ഞു. ഇതോടെയാണ് വെടിനിർത്തലിന് അമേരിക്ക അടക്കം രാജ്യങ്ങളുടെ സഹായം പാകിസ്ഥാൻ തേടിയത്.


അതേസമയം, റഷ്യ- യുക്രെയിൻ യുദ്ധം നിർത്തുമെന്ന് വീമ്പിളക്കിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് കിട്ടിയ പിടിവള്ളിയായി ഇന്ത്യാ- പാക് സംഘർഷം മാറി. 


സമാധാനത്തിനുള്ള നോബൽ സ‌മ്മാനത്തിനായി പ്രയത്നിക്കുന്ന ട്രംപ് ഇത് പുരസ്കാരം നേടാനുള്ള വഴിയായി ഉപയോഗിക്കും. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് എക്സിലാണ് അറിയിച്ചത്.  

ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് പോസ്റ്റിൽ കുറിച്ചു. 


സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് ഇരുരാജ്യങ്ങളോട് നന്ദിയെന്നും ട്രംപ് അറിയിച്ചു. 


അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി മാറിയെന്നാണ് സൂചന. ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. 

അതേസമയം താനും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസും ഇന്ത്യയും പാകിസ്ഥാനുമായി ചർച്ച നടത്തിയെന്ന് മാർക്കോ റൂബിയോയും ട്വീറ്റ് ചെയ്തു. 


സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സമവായ നീക്കവുമായി സൗദിയും രംഗത്ത് വന്നിരുന്നു. ഇരുരാജ്യങ്ങളും സമാധനത്തിനായി ശ്രമിക്കണമെന്ന് ചൈനയും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. 


അതിർത്തിക്ക് അപ്പുറത്തു നിന്നുള്ള ആക്രമണം പ്രതീക്ഷിക്കുന്നതിനാൽ ഇന്ത്യ അതിർത്തിയിലെ ജാഗ്രത അതിശക്തമായി തുടരും. ഡ്രോൺ, ഷെൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ അതേപടി നിലനിർത്തും.

വ്യോമനിരീക്ഷണവും നിയന്ത്രണ രേഖയിലെ കരുതലും തുടരും.  നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള പാക് ഭീകരരുടെ ലോഞ്ച് പാഡുകളും സൈനിക പോസ്റ്റുകളും ഇന്ത്യ ഇന്ന് തകർത്തിരുന്നു. 


ഉച്ചയോടെ പാക് സൈന്യത്തിലെ ഡി.ജി.എം.ഒ ബന്ധപ്പെട്ട് വെടിനിറുത്തലിന് താത്പര്യം അറിയിച്ചെന്നാണ് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്. 


ഇന്നുവൈകിട്ട് അഞ്ചുമണി മുതൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ നട്ടെല്ലൊടിഞ്ഞതായാണ് സൂചന.


ഇന്ത്യയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ മദ്രസ വിദ്യാർത്ഥികൾ പാകിസ്ഥാന്റെ രണ്ടാം നിര പ്രതിരോധമായി പ്രവർത്തിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. 


ഇന്ത്യൻ ഡ്രോണുകൾ തടയുന്നതിൽ പാകിസ്ഥാൻ സായുധ സേന പരാജയപ്പെട്ടതായുള്ള ആരോപണങ്ങൾ തള്ളിയതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പുതിയ പ്രസ്‌താവന.

ശത്രു  തന്ത്രപരമായ സൈനിക കേന്ദ്രങ്ങൾ മനസിലാക്കുന്നത് തടയാൻ പാകിസ്ഥാൻ സൈന്യം മനഃപൂർവ്വം ഇന്ത്യയുമായുള്ള ഇടപെടൽ ഒഴിവാക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 

പാകിസ്ഥാനിലെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിക്കുകയും ഒരു കേന്ദ്രത്തിലെ റഡാർ തകർക്കുകയും ചെയ്തിട്ടുണ്ട്.