/sathyam/media/media_files/2025/05/13/MaCPiM3dx2n2Ua3zKblt.jpg)
ഡൽഹി: പാകിസ്ഥാന്റെ സൈനിക ആസ്ഥാനത്ത് വരെയെത്തി അതിശക്തമായ ആക്രമണം നടത്തിയ ഇന്ത്യൻ വജ്രായുധം ബ്രഹ്മോസ് ഉത്പാദനം വൻതോതിൽ കൂട്ടുകയാണ് ഇന്ത്യ. നിലവിൽ പ്രതിമാസം 100മിസൈലുകൾ വരെ നിർമ്മിക്കാൻ ശേഷിയുണ്ട്. ഉത്തർപ്രദേശിൽ പുതിയ യൂണിറ്റ് കൂടി ആരംഭിച്ചതോടെ ശേഷി ഇരട്ടിയാവുമെന്നാണ് വിലയിരുത്തൽ.
സുഹൃത്ത് രാജ്യങ്ങൾക്ക് ഇന്ത്യ ബ്രഹ്മോസ് വിൽക്കുമെന്നാണ് അറിയുന്നത്. 2021-22ൽ 13000കോടിയായിരുന്ന നമ്മുടെ പ്രതിരോധ കയറ്റുമതി പാകിസ്ഥാൻ ആക്രമണത്തിനു ശേഷം ഇതിന്റെ പത്തിരട്ടിയിലേറെയാവുമെന്നാണ് വിലയിരുത്തൽ.
പാകിസ്ഥാൻ ഉപയോഗിച്ച ചൈനീസ്, തുർക്കി ആയുധങ്ങൾ കാര്യശേഷിയില്ലാത്തതാണെന്ന് ഇന്ത്യയുടെ ആക്രമണം തെളിയിച്ചതോടെ ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങൾക്ക് ഡിമാന്റേറുകയാണ്. പ്രതിരോധ മേഖലയിൽ ആഭ്യന്തര ഉത്പാദന രംഗത്ത് ഇന്ത്യ നാലാമതാണ്.
വ്യോമ പ്രതിരോധ സംവിധാനങ്ങളുൾപ്പടെ ഒരുക്കി പാക്കിസ്ഥാൻ സംരക്ഷിച്ചിരുന്ന ഭീകരത്താവളങ്ങൾ തകർക്കാൻ ഇന്ത്യ ഉപയോഗിച്ചത് ബ്രഹ്മോസ് മിസൈലായിരുന്നു. ബ്രഹ്മോസ് ഒരു ദീർഘദൂര റാംജെറ്റ്(എയർ ബ്രീതിങ്) സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂയീസ് മിസൈലെന്നാണ് ഇത് അറിയപ്പെടുന്നത്.
അന്തർവാഹിനികൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന പൈലറ്റില്ലാത്ത വിമാനം പോലെയാണ് ബ്രഹ്മോസ്. ഏകദേശം 2.8 മാക് (സെക്കൻഡിൽ 900 മീറ്റർ) വേഗതയിൽ സഞ്ചരിക്കുന്ന ഇതിന് 300 മുതൽ 100 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്.
ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത് ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) റഷ്യൻ എൻപിഒയും ചേർന്നാണ്. ഇവർ ഒരുമിച്ച് ബ്രഹ്മോസ് എയ്‌റോസ്‌പേസ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു.
ഇന്ത്യയിലെ ബ്രഹ്മപുത്ര, റഷ്യയിലെ മോസ്കവ എന്നീ രണ്ട് നദികളുടെ പേരുകളിൽ നിന്നാണ് ബ്രഹ്മോസ് എന്ന പേര് ലഭിച്ചത്. ജലത്തിന്റെ ഉപരിതലത്തിൽ നിന്ന് 50 മീറ്റർ താഴെ നിന്നും ബ്രഹ്മോസ് വിക്ഷേപിക്കാൻ കഴിയും.
ബ്രഹ്മോസ് ഒരു ടു-സ്റ്റേജ് മിസൈലാണ്. ഇതിന് ഖര ഇന്ധനം ഉപയോഗിക്കുന്ന ഒരു ബൂസ്റ്റർ എഞ്ചിനും ദ്രാവക റാംജെറ്റ് എഞ്ചിനുമുണ്ട്. മിസൈലിന്റെ ആദ്യ ഘട്ടം അതിനെ ശബ്ദത്തേക്കാൾ വേഗത്തിൽ സൂപ്പർസോണിക് വേഗതയിലേക്ക് എത്തിക്കുകയും പിന്നീട് വേർപെടുകയും ചെയ്യുന്നു.
തുടർന്ന് ദ്രാവക റാംജെറ്റ് എഞ്ചിൻ പ്രവർത്തിച്ച് മിസൈലിനെ അതിന്റെ ക്രൂയിസ് ഘട്ടത്തിൽ ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ മുന്നോട്ട് നയിക്കുന്നു. ദ്രാവക റാംജെറ്റ് എന്നത് എയർ ബ്രീതിങ് ജെറ്റ് എഞ്ചിനാണ്. ഇതിൽ ദ്രാവക ഇന്ധനം ജ്വലിപ്പിച്ച് ത്രസ്റ്റ് ഉത്പാദിപ്പിക്കുന്നു.
വിക്ഷേപിച്ച ശേഷം കൂടുതൽ നിയന്ത്രണമോ ഇൻപുട്ടുകളോ ആവശ്യമില്ലാത്ത ഗൈഡഡ് ആയുധങ്ങളാണ്. ബ്രഹ്മോസിന്റെ സ്റ്റെൽത്ത് കേപബിലിറ്റിക്ക് കാരണം അതിന്റെ ചെറിയ രൂപകൽപ്പനയും പ്രത്യേക വസ്തുക്കളുടെ ഉപയോഗവും വളരെ കുറഞ്ഞ റഡാർ ക്രോസ്-സെക്ഷൻ ആണ്. ഇതിന് 15 കിലോമീറ്റർ വരെ ഉയരത്തിലും 10 മീറ്റർ വരെ താഴ്ന്ന ഉയരത്തിലും സഞ്ചരിച്ച് ലക്ഷ്യത്തിൽ ആഘാതം ഏൽപ്പിക്കാൻ കഴിയും.
ബ്രഹ്മോസ് പോലുള്ള ക്രൂയിസ് മിസൈലുകൾ "സ്റ്റാൻഡ്-ഓഫ് റേഞ്ച് വെപ്പൺസ്" എന്ന വിഭാഗത്തിൽ പെടുന്നു. ഇത് ആക്രമിക്കുന്നയാൾക്ക് പ്രതിരോധത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്ന ദൂരത്തിൽ നിന്ന് തൊടുക്കാൻ സാധിക്കുന്ന ആയുധങ്ങളാണ്.
നിലവിൽ പരീക്ഷണം നടത്തുന്ന ബ്രഹ്മോസിന്റെ പുതിയ പതിപ്പുകൾക്ക് 350 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ഭാവിയിൽ 800 കിലോമീറ്റർ വരെ ദൂരപരിധിയും ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയും കൈവരിക്കാൻ ശേഷിയുള്ള പതിപ്പുകളും വികസിപ്പിക്കാൻ സാധ്യതയുണ്ട്.
ശബ്ദത്തേക്കാൾ കുറഞ്ഞ വേഗതയുള്ള ക്രൂയിസ് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിന് മൂന്നിരട്ടി വേഗതയും 2.5 മടങ്ങ് ദൂരപരിധിയും ഉയർന്ന സീക്കർ ദൂരവും ഉണ്ട്. ഇത് ഉയർന്ന കൃത്യതയും ഒമ്പത് മടങ്ങ് കൂടുതൽ ഗതികോർജ്ജവും നൽകുന്നു.
തിരുവനന്തപുരത്തും ഹൈദരാബാദിലും പിലാനിയിലുമാണ് ബ്രഹ്മോസ് മിസൈലിന്റെ നിർമ്മാണം നടക്കുന്ന കേന്ദ്രങ്ങൾ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നുള്ള യൂണിറ്റിൽ 2007 മുതലാണ് നിർമ്മാണം തുടങ്ങുന്നത്. ബ്രഹ്മോസ് മിസൈലുകൾക്കായുള്ള ലോഹ ഘടകങ്ങൾ, ലോഞ്ചർ കണ്ടെയ്നറുകൾ, വായുവിലൂടെയുള്ള ലോഞ്ചറുകൾ എന്നിവ നിർമ്മിക്കുന്നത് തിരുവനന്തപുരത്താണ്.
ഇന്ത്യയും റഷ്യയുമായി ചേർന്ന് സംയുക്ത സംരംഭം തുടങ്ങിയപ്പോഴാണ് എ.പി.ജെ.അബ്ദുൽ കലാമിന്റെ നിർദ്ദേശമനുസരിച്ച് ഐ.എസ്.ആർ.ഒ.യുടെ റോക്കറ്റ് നിർമ്മാണത്തിൽ പങ്കാളികളായിരുന്ന കേരള ഹൈടെക് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഏറ്റെടുത്ത് ബ്രഹ്മോസിന്റെ നിർമ്മാണയൂണിറ്റാക്കിയത്.
തിരുവനന്തപുരം വിമാനത്താവള വികസനത്തിന് കൂടുതൽ സ്ഥലം വേണ്ടിവന്നതോടെ ബ്രഹ്മോസിന്റെ 15 ഏക്കർ സ്ഥലം വിട്ടുനൽകാൻ സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം നെട്ടുകാൽത്തേരിയിൽ 189 ഏക്കർ നൽകാമെന്നാണ് വാഗ്ദാനം.
ഐ.എസ്.ആർ.ഒ.ഉപഗ്രഹവിക്ഷേപണത്തിനും മറ്റും ഉപയോഗിക്കുന്ന റോക്കറ്റിന്റെ ചെറുപതിപ്പാണ് ബ്രഹ്മോസ്. ശബ്ദത്തെക്കാൾ 2.8 ഇരട്ടിവേഗത്തിൽ കുതിക്കുന്ന ബ്രഹ്മോസ് 1000 കിലോമീറ്റർ അകലെവരെയുള്ള ലക്ഷ്യസ്ഥാനം കൃത്യമായി തകർത്തെറിയും.
റോക്കറ്റുകളിലേത് പോലെ ഖര ഇന്ധനം ഉപയോഗിക്കുന്ന ഒരു ബൂസ്റ്റർ എഞ്ചിനും ദ്രാവക റാംജെറ്റ് എഞ്ചിനുമുൾപ്പെടെ രണ്ടുഭാഗങ്ങളാണുള്ളത്. റോക്കറ്റുകളിൽ പൊതുവെ നാല് ഘട്ടങ്ങളുണ്ടാകും. ഖര ഇന്ധനമുള്ള ആദ്യഘട്ടത്തിലെ ഇന്ധനം ജ്വലിച്ചുതുടങ്ങിയാൽ മിസൈൽ അതിശക്തിയിൽ സെക്കൻഡിൽ 900 മീറ്റർ വേഗതയിൽ കുതിക്കും. അതോടെ ലക്ഷ്യത്തിന് മുകളിലെത്തും.
ഒന്നാം ഘട്ടം ജ്വലിച്ചുതീർന്നാൽ ദ്രാവക റാംജെറ്റ് എഞ്ചിൻ ഉള്ള രണ്ടാംഘട്ടമായ ക്രൂയിസ് ഘട്ടം പ്രവർത്തിച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക് അതിശക്തിയിൽ ആക്രമിക്കും. അതാണ് രീതി. അത് വായുവിൽ നിന്ന് ഓക്സിജൻ വലിച്ചെടുത്താണ് ജ്വലിച്ചാണ് കുതിക്കുക. ഇത് ലക്ഷ്യസ്ഥാനത്ത് അതിവേഗത്തിൽ വന്ന് പതിച്ച് സർവ്വനാശം വരുത്തും.
റഷ്യയുടെ സഹകരണത്തോടെ വികസിപ്പിച്ചതും ലോകത്തിലെ ഏറ്റവും മികച്ചതെന്നു വിശേഷണമുള്ളതുമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ. ബ്രഹ്മോസിന്റെ ഗ്രൗണ്ട് സിസ്റ്റംസ് കയറ്റുമതി ചെയ്യുമെന്നു പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആർഡിഒ) അറിയിച്ചു.
ഈ വർഷം മാര്‍ച്ചോടെ കയറ്റുമതി തുടങ്ങാമെന്നാണു പ്രതീക്ഷയെന്നു ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ. സമീര്‍ വി.കാമത്ത് വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങള്‍ക്കാകും മിസൈലുകള്‍ വില്‍ക്കുക. ഫിലിപ്പീന്‍സിന് ആദ്യം നൽകും. മറ്റു രാജ്യങ്ങളും മിസൈൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ പ്രതിരോധ സംവിധാനങ്ങൾ 6 മാസത്തിനകം സൈന്യത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരയില്‍നിന്നും വിമാനത്തില്‍നിന്നും അന്തര്‍വാഹിനികളില്‍നിന്നും ബ്രഹ്മോസ് തൊടുക്കാനാകും. ആയുധങ്ങൾ വിദേശങ്ങളിൽനിന്നു വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ബ്രഹ്മോസിലൂടെ ഈ രീതി മാറ്റാനാണു ശ്രമം.
ഫിലിപ്പീൻസിനു പിന്നാലെ വിയറ്റ്‌നാമും ഇന്തൊനീഷ്യയും ബ്രഹ്മോസ് വാങ്ങാൻ താൽപര്യം അറിയിച്ചു. 2001ൽ ആദ്യ പരീക്ഷണം നടത്തിയ ബ്രഹ്മോസിന്റെ വിവിധ വേരിയന്റുകൾ നിലവിൽ ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ കൈവശമുണ്ട്.
മധ്യപ്രദേശിലെ ഭോപാലിൽ നടക്കുന്ന ഇന്ത്യൻ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ ഡിആർഡിഒ ഒരുക്കിയ പ്രദർശന സ്റ്റാളിൽ എത്തിയവരിൽ പലർക്കും അറിയേണ്ടിയിരുന്നത് ബ്രഹ്മോസിനെക്കുറിച്ചാണ്. പുതിയ പതിപ്പുകൾ ബ്രഹ്മോസ് മിസൈലുകളെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിആർഡിഒ.
നാവിക പതിപ്പ് ലംബമായോ ചരിഞ്ഞോ, ചലിക്കുന്നതും സ്ഥിരവുമായ നാവിക പ്ലാറ്റ്‌ഫോമുകളിൽ നിന്നും വിക്ഷേപിക്കാൻ കഴിയും. ഇത് കടലിൽ നിന്ന് കടലിലേക്കും കടലിൽ നിന്ന് കരയിലേക്കും ഉള്ള ലക്ഷ്യങ്ങളിൽ പലതവണ വിജയിച്ചിട്ടുണ്ട്.
കപ്പലുകളിൽ നിന്ന് ബ്രഹ്മോസ് ഒരൊറ്റ യൂണിറ്റായിട്ടോ 2.5 സെക്കൻഡ് ഇടവേളയിൽ എട്ട് മിസൈലുകൾ വരെ ഒന്നിച്ച് തൊടുക്കാനോ കഴിയും. അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളുള്ള ഫ്രിഗേറ്റുകളുടെ ഒരു ഗ്രൂപ്പിനെ നശിപ്പിക്കാൻ ഈ ശേഷി മതിയാകും.
ദീർഘദൂര നാവിക ലക്ഷ്യങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള ഒരു പ്രധാന ആയുധമാണ് ബ്രഹ്മോസ്. ശബ്ദത്തിന്റെ 5 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്നതാണ് ബ്രഹ്മോസ് 2. 1000 കിലോമീറ്ററാണു ദൂരപരിധി. ലോകത്തിലെതന്നെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലാകും ഇത്.