ശത്രുവിന്റെ 64 ലക്ഷ്യങ്ങൾ ഒരേ സമയം ട്രാക്ക് ചെയ്യും. അവയിൽ 12 ലക്ഷ്യങ്ങളിൽ 12 മിസൈലുകൾ ഒരുമിച്ച് പായിക്കും. ഓടുന്ന ടാങ്കുകളിലും ട്രക്കുകളിലും നിന്ന് വിക്ഷേപിക്കാം. ശത്രുവിനെ കിറുകൃത്യമായി ആക്രമിക്കാനുള്ള ശേഷി. 45 കിലോമീറ്റർ അകലെയുള്ള പോർവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും മിസൈലുകളെയും മിന്നൽ വേഗത്തിൽ തകർക്കും. ശത്രു ഡ്രോണുകളും മിസൈലുകളും നാശം വിതയ്‌ക്കും മുമ്പ് കണ്ടെത്തി നശിപ്പിക്കാം. അമേരിക്കയുടെ പാട്രിയോട്ട് മിസൈലിനേക്കാൾ കൃത്യതയുള്ള ഇന്ത്യയുടെ ആകാശ് മിസൈൽ വാങ്ങാൻ ലോകരാജ്യങ്ങൾ ക്യൂനിൽക്കുന്നു

45 കിലോമീറ്റർ അകലെയുള്ള പോർവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും മിസൈലുകളെയും മിന്നൽ വേഗത്തിൽ തകർക്കും.

New Update
Akash missile

ഡൽഹി: അമേരിക്കയുടെ പാട്രിയോട്ട് മിസൈലിനേക്കാൾ കൃത്യതയുണ്ടെന്ന് ഓപ്പറേഷൻ സിന്ദൂറിൽ വ്യക്തമായതോടെ ഇന്ത്യയുടെ ആകാശ് മിസൈലും വ്യോമ പ്രതിരോധ സംവിധാനവും വാങ്ങാൻ ലോകരാജ്യങ്ങൾ ക്യൂ നിൽക്കുന്നു. സൗഹൃദരാജ്യങ്ങൾക്ക് മാത്രമേ ഇവ വിൽക്കൂ എന്നാണ് ഇന്ത്യയുടെ നിലപാട്.

Advertisment

 അർമേനിയയ്ക്കും ഫിലിപ്പൈൻസിനുമായിരിക്കും ആദ്യം ആകാശ് നൽകുക. പാകിസ്ഥാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുകയും ഡൽഹി ലക്ഷ്യമാക്കി പാകിസ്ഥാൻ അയച്ച ഹൈടെക്ക് മിസൈൽ ആകാശത്ത് വച്ചു തന്നെ തകർക്കുകയും ചെയ്തതോടെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം കാര്യക്ഷമമാണെന്ന് ലോകത്തിന് ബോദ്ധ്യമായി.

ഇതേത്തുടർന്നാണ് ഇവ വാങ്ങാനുള്ള താത്പര്യം ഒരു ഡസനിലേറെ രാജ്യങ്ങൾ അറിയിച്ചത്. ഇന്ത്യയുടെ ആവശ്യം കഴിഞ്ഞുള്ളവ വിൽക്കാനും അതുവഴി വൻതോതിൽ വിദേശനാണ്യം നേടാനുമുള്ള അവസരമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്.

കൃത്യതയോടെയും സൂഷ്മതയോടെയും ലക്ഷ്യസ്ഥാനത്തെ തകർക്കുമെന്നതാണ് ആകാശിനെ ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധേയമാക്കിയത്.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആകാശ് 1 എസ് മിസൈൽ പാകിസ്ഥാനിലെ ലക്ഷ്യസ്ഥാനങ്ങളെ കിറുകൃത്യമായി തകർത്തെറിഞ്ഞത് ലോകം അൽഭുതത്തോടെയാണ് കണ്ടത്.

 ആകാശ്, 90 ശതമാനം കൃത്യതയുള്ള മീഡിയം റേഞ്ച് മിസൈലാണ്. ഡി.ആർ.ഡി.ഒ രൂപകല്പന ചെയ്ത മിസൈലിന്റെ നിർമ്മാതാക്കൾ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡുമാണ്.

45 കിലോമീറ്റർ അകലെയുള്ള വിമാനത്തെ ആകാശിന് തകർക്കാനാകും. യുദ്ധവിമാനം, ക്രൂസ് മിസൈൽ എന്നിവയെ നിർവീര്യമാക്കാനുള്ള ശേഷിയും ആകാശിനുണ്ട്. 60 കിലോഗ്രാം പോർമുന വഹിക്കും. 578 സെന്റീമീറ്റർ നീളമുള്ള ആകാശിന് 720 കിലോഗ്രാം ഭാരമുണ്ട്.

അർമേനിയയ്ക്ക് കൈമാറുന്നത് ആകാശ് ഭൂതലവായു മിസൈലാണ്. 6000 കോടി ഡോളറിനാണ് അർമേനിയ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡുമായി കരാറിലെത്തിയത്. 2024ൽ ആദ്യ ബാച്ച് കൈമാറിയിരുന്നു.

അർമേനിയ ആകാശിന്റെ നവീകരിച്ച മോഡലിലെ മിസൈലുകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ഫിലിപ്പീൻസും ആകാശിനെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കരാർ ഉടൻ ഒപ്പിടും. ശത്രുവിന്റെ പോർവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും മിസൈലുകളെയും മിന്നൽ വേഗത്തിൽ തകർക്കാൻ ശേഷിയുള്ളതാണ് 'ആകാശ്' മിസൈലുകൾ

ഇന്ത്യ സ്വന്തമായി നിർമ്മിച്ച ഭൂതല - വ്യോമ മിസൈലായ ആകാശിന് 2000 ചതുരശ്ര കിലോമീറ്ററിൽ വ്യോമ സംരക്ഷണമൊരുക്കാൻ സാധിക്കും.

50 - 60 കിലോഗ്രാം പോർമുനയുള്ള ആകാശ് മിസൈലുകൾ ഓടുന്ന ടാങ്കുകളിലും ട്രക്കുകളിലും നിന്ന് വിക്ഷേപിക്കാം. നാല് ലോഞ്ചറുകളിലായി 12 മിസൈലുകളുണ്ടാവും. ഓരോ ലോഞ്ചറിലും മൂന്ന് മിസൈലും ഒരു റഡാറുമുണ്ട്.

ശത്രുവിന്റെ 64 ലക്ഷ്യങ്ങൾ ഒരേ സമയം ട്രാക്ക് ചെയ്യും. അവയിൽ 12 ലക്ഷ്യങ്ങളിൽ 12 മിസൈലുകൾ ഒരുമിച്ച് പ്രഹരിക്കും. നിയന്ത്രിക്കുന്നത് രാജേന്ദ്ര എന്ന റ‌ഡാർ വഴിയാണ്.

സെക്കൻഡിൽ 860 മീറ്റർ വേഗതയുണ്ട്. ഇത് ശബ്ദത്തിന്റെ രണ്ടര മടങ്ങാണ്. 59,000 അടി ഉയരത്തിൽ പറക്കാനും ആകാശിന് കഴിയും.

ജമ്മു മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള 1,800 കിലോമീറ്റർ പാക് അതിർത്തിയിലെ ഭീഷണികളെ നിർവീര്യമാക്കാൻ ഇന്ത്യ പ്രധാനമായും ഉപയോഗിച്ചത് ആകാശിന്റെ വ്യോമപ്രതിരോധമാണ്.

തദ്ദേശീയമായി വികസിപ്പിച്ച പുതിയ റേഡിയോ ഫ്രീക്വൻസി സീക്കർ മിസൈലുകളെ കൃത്യമായി ലക്ഷ്യത്തിലെത്തിക്കും.

2023 മാർച്ചിലാണ് നവീകരിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം ഇന്ത്യൻ സൈന്യത്തിന് നൽകാനുള്ള 6,000 കോടി രൂപയുടെ കരാറിൽ പ്രതിരോധമന്ത്രാലയവും ഭാരത് ഡൈനാമിക്സ് ലിമിറ്റഡും ഒപ്പിട്ടത്. 

ശത്രു ഡ്രോണുകളും മിസൈലുകളും നാശം വിതയ്‌ക്കും മുമ്പ് കണ്ടെത്തി നശിപ്പിക്കാമെന്നതാണ് പ്രത്യേകത. മഴയിലും മൂടൽമഞ്ഞിലും വെയിലിലും പകലും രാത്രിയും കാര്യക്ഷമമായി പ്രവർത്തിക്കും.

ഭാരം കുറഞ്ഞതും 60 കിലോമീറ്റർ വരെ പരിധിയുള്ളതുമായ പുതിയ മോഡൽ പരീക്ഷണ ഘട്ടത്തിലാണ്. ഇത് വാങ്ങാനാണ് കൂടുതൽ രാജ്യങ്ങളും താത്പര്യമറിയിച്ചിരിക്കുന്നതെന്നാണ് സൂചന.