ഡൽഹി: എൻഡിഎ സർക്കാരിന്‍റെ സമ്പൂർണ്ണ മന്ത്രിസഭായോഗം ബുധനാഴ്ച ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വൈകുന്നേരം 4.30 നാണ് യോഗം ചേരുക.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായിട്ടാണ് സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേരുന്നത്. പഹൽഹാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യോഗത്തിൽ ചർച്ച നടക്കും.സഹ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗമാണിത്.
33 രാജ്യങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കുന്നതിന്‍റെ ഭാഗമായി സന്ദര്‍ശനം നടത്തിയ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാണും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ച നടക്കും എന്നാണ് റിപ്പോര്‍ട്ട്.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതിനിധി സംഘങ്ങളുമായി ചർച്ച നടത്തുകയും ചെയ്യും. പാകിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് തുറന്നുകാട്ടുക, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ തന്ത്രപരമായ ഭീകരവിരുദ്ധ ഓപ്പറേഷൻ സിന്ദൂറിന് പിന്നിലെ യുക്തി വിശദീകരിക്കുക എന്നിവയായിരുന്നു 59 അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധി സംഘത്തിന്‍റെ ചുമതല