ഡൽഹി: റിസർവ് ബാങ്ക് റിപോ നിരക്ക് നിരക്ക് കുറച്ചു. 50 ബേസിക് പോയിൻ്റാണ് കുറച്ചത്. ഇതോടെ 5.5 ശതമാനത്തിൽ റിപോ നിരക്ക് എത്തി. തുടർച്ചയായി മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ഇതോടെ ഭവന വായ്പ ഉൾപ്പെടെ നിരക്ക് കുറയും.
പണപ്പെരുപ്പം കുറയുന്ന സാഹചര്യവും വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യവും കണക്കിലെടുത്താണ് തുടര്‍ച്ചയായി മൂന്നാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസർവ് ബാങ്ക് തയ്യാറായത്.
കഴിഞ്ഞ മൂന്ന് മാസമായി പണപ്പെരുപ്പം നാല് ശതമാനമെന്ന ലക്ഷ്യത്തിന് താഴെയായി തുടരുകയാണ്. വരുംമാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞ നിലയില്‍ തുടരാനുള്ള സാധ്യത ആര്‍ബിഐ കണക്കിലെടുത്തു. ആഗോള തലത്തിലെ ദുര്‍ബല സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.
ഈ വര്‍ഷം ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളിലെ യോഗങ്ങളില്‍ റിപോ നിരക്ക് 25 അടിസ്ഥാന നിരക്ക് വീതം കുറച്ചിരുന്നു. യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ 7.75 ശതമാനം മുതൽ 7.9 ശതമാനം വരെ പലിശ നിരക്കുകൾ ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട്.
2019 ഒക്ടോബര്‍ ഒന്നു മുതല്‍ അനുവദിച്ച റീട്ടെയില്‍ വായ്പകളില്‍ ഭൂരിഭാഗവും ലിങ്ക് ചെയ്തിരിക്കുന്നത് റിപോ നിരക്കുമായാണ്. അതിനാല്‍ തന്നെ റിപോ നിരക്ക് കുറയുന്നത് ബാങ്ക് വായ്പകളെ നേരിട്ട് തന്നെ സ്വാധീനിക്കും.