ന്യൂഡൽഹി: ഉത്തർപ്രദേശിൽ നടന്ന മഹാകുംഭമേളയിലെ സർക്കാർ പുറത്ത് വിട്ട് മരണസംഖ്യ തള്ളി ബി.ബി.സിയുടെ റിപ്പോർട്ട്. മേളയുടെ വിശേഷദിവസമായ മൗനി അമാവാസി ദിനത്തിന്റെ ഭാഗമായുള്ള അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 37 പേരാണെന്നാണ് യുപി ഭരിക്കുന്ന യോഗി അദിത്യനാഥ് സർക്കാർ പറഞ്ഞിരുന്നത്. ഈ വിവരങ്ങൾ ബി.ബി.സിയുടെ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെയാണ് ബി.ബി.സി തള്ളിക്കളഞ്ഞിരിക്കുന്നത്.
ജനുവരി 29നുണ്ടായ മഹാകുംഭമേളയിലെ തിക്കും തിരക്കിലും 82 പേർ മരിച്ചെന്നാണ് ബി.ബി.സിയുടെ ഹിന്ദി ചാനൽ കണ്ടെത്തിയത്. ബി.ബി.സിയുടെ റിപ്പോർട്ടർമാർ പതിനൊന്ന് സംസ്ഥാനങ്ങളിലായി നൂറിലധികം കുടുംബങ്ങളെ നേരിൽ കണ്ടാണ് സർക്കാരിന്റെ അവകാശവാദം പൊളിച്ചതെന്നും വ്യക്തമാക്കുന്നു. കൃത്യം കണക്കും തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും ബി.ബി.സി അവകാശപ്പെടുന്നു.
കുംഭമേളയിലെ തിക്കിലും തിരക്കിലും മരണമടഞ്ഞ നിരവധിപേരുടെ കുടുംബങ്ങളിൽ യു.പി പോലീസ് എത്തി ഭീഷണിപ്പെടുത്തി ചില രേഖകളിൽ ഒപ്പിട്ട് വാങ്ങിയെന്നും വീട്ടുകാർ റിപ്പോർട്ടറുമാരോട് വ്യക്തമാക്കുന്നുണ്ട്.
പെട്ടന്നുണ്ടായ അസുഖത്തെത്തുടർന്നാണ് ഈ തീർത്ഥാടകർ മരിച്ചെന്ന് തെളിയിക്കുന്ന സത്യവാങ്മൂലമാണ് പോലീസ് എഴുതി വാങ്ങിയത്. ഇതിനുള്ള തെളിവുകൾ പക്കലുളളതായും ബി.ബി.സി പറയുന്നു. ചാനലിനോട് സംസാരിച്ച ഭൂരിഭാഗം കുടുംബാംഗങ്ങളും പോലീസിന്റെ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്.
ഉത്തർപ്രദേശ് സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായമായി നൽകിയിരുന്നു. ഈ തുക ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകിയത്. ഇതിനുപുറമെ 26 കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ പണമായി നേരിട്ട് നൽകിയിരുന്നു എന്നാൽ ഈ 26 കുടുംബങ്ങളിലെ ആരേയും മരിച്ചവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
പോലീസുകാർ ഇവരുടെ വീടുകളിലെത്തി പണം നൽകുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ബി.ബി.സി ശേഖരിച്ചിട്ടുണ്ട്. 26 കുടുംബങ്ങൾക്കായി ഏതാണ്ട് ഒന്നരക്കോടി രൂപ നൽകിയിട്ടുണ്ട്. ഈ ഒന്നരക്കോടിയുടെ ഉറവിടം ഇതുവരെ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
ഈ വർഷം ഫെബ്രുവരി 19ന് ചേർന്ന ഉത്തർ പ്രദേശ് നിയമസഭാ സമ്മേളനത്തിനിടെ 66 പേർക്ക് ദുരന്തത്തിൽ പരിക്കേറ്റു എങ്കിലും 30 പേരുടെ മരണം പ്രയാഗ് രാജിൽ സ്ഥിരീകരിച്ചിരുന്നു എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നത്. ബാക്കി ഏഴ് പേർ മറ്റിടങ്ങളിലായിട്ടാണ് മരണപ്പെട്ടതെന്നും ആകെ 37 മരണമുണ്ടയെന്നുമായിരുന്നു യോഗി സർക്കാർ വ്യക്തമാക്കിയിരുന്നത്.
ഇതുകൂടാതെ ദുരന്തത്തിൽ മരിച്ച 19 പേരുടെ കുടുംബങ്ങൾ തങ്ങൾക്ക് നഷ്ടപരിഹാരമൊന്നും കിട്ടിയില്ല. കുംഭമേള ദുരന്തത്തിലാണ് തങ്ങളുടെ വേണ്ടപ്പെട്ടവർ മരിച്ചതെന്ന് തെളിയിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്, മോർച്ചറി രസീത്, മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഹാജരാക്കിയിട്ടും സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന് അവർ ബിബിസിയോട് തുറന്ന് പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ട് മരിച്ചു കിടക്കുന്ന ബന്ധുക്കളുടെ ചിത്രങ്ങളും ദൃശ്യങ്ങളും തെളിവായി കാണിച്ചിട്ടും സർക്കാർ നഷ്ടപരിഹാരം തന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി.
ദുരന്തത്തിൽ മരിച്ച 82 പേരെ മൂന്ന് വിഭാഗങ്ങളിലാക്കിയാണ് ബി.ബി.സി അന്വേഷണം നടത്തിയത്. 25 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചവർ, അഞ്ച് ലക്ഷം രൂപ രൊക്കം പണമായി കിട്ടിയവർ, ഒരു സഹായവും കിട്ടാത്തവർ എന്നിങ്ങനെ തരം തിരിച്ചായിരുന്നു അന്വേഷണം. ബി.ബി.സി റിപ്പോർട്ട് പുറത്ത് വന്നതോടെ കുഭമേളയിലെ മരണങ്ങളിൽ സർക്കാർ വീണ്ടും വെട്ടിലായിരിക്കുകയാണ്.