'മേൽവിലാസം മാറും'. രാഹുൽ ഗാന്ധിക്ക് ഇനി ഔദ്യേഗിക വസതി. സുനേരി ബാഗ് നമ്പർ 5 എന്ന് വിലാസം മാറും. നൽകുന്നത് ടൈപ്പ് എട്ട് ബംഗ്ലാവ്

നിലവിൽ ഔദ്യോഗിക വസതി അനുവദിച്ചതോടെ അദ്ദേഹത്തിന്റെ മേൽവിലാസവും ഇനി മാറും. സുനേരി ബാഗ് ഇനി ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമാവുകയും ചെയ്യും.

New Update
suneri bag house number 5
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മുൻ കോൺഗ്രസ് അദ്ധ്യക്ഷനും നിലവിലെ ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി അനുവദിച്ച് കേന്ദ്രസർക്കാർ.  അടുത്ത മാസം 21ന് ചേരുന്ന പാർലമെന്റ് സമ്മേളനത്തിന് മുമ്പായി പുതിയ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റും.

Advertisment

സുനേരി ബാഗിലെ അഞ്ചാം നമ്പർ വസതിയിലാണ് ഇനി അദ്ദേഹമുണ്ടാവുക. പ്രതിപക്ഷ നേതാവിന് ക്യാബിനറ്റ് മന്ത്രിയുടെ പദവിയുള്ളതിനാൽ ടൈപ്പ് എട്ട് ബംഗ്ലാവാണ് നൽകിയിരിക്കുന്നത്.


സുനേരി ബാഗിലെ അഞ്ചാം നമ്പർ വസതിയിൽ മുമ്പ് കർണാടകയിൽ നിന്നുള്ള ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ. നാരായണ സ്വാമിയാണ് താമസിച്ചിരുന്നത്.

2004 ൽ അമേഠിയിൽ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ തുഗ്ലക് റോഡിലെ 12 നമ്പർ വസതിയിലായിരുന്നു രാഹുൽ താമസിച്ചിരുന്നത്.

മോദി എന്ന് പേരുളളവരെ മുഴുവൻ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന് സൂറത്ത് മജിസ്ട്രേട്ട് കോടതി 2023 മാർച്ച് 23ന് രണ്ട് വർഷം തടവു വിധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തു.

ഈ ഘട്ടത്തിൽ ഔദ്യോഗിക വസതി ഒഴിയാൻ ലോക്സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് 2023 ഏപ്രിൽ 22ന് വീട് ഒഴിഞ്ഞ് അമ്മ സോണിയ ഗാന്ധിക്കൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.


സുപ്രീം കോടതി സൂറത്ത് കോടതി വിധി സ്റ്റേ ചെയ്തതിനെ തുടർന്ന് തുഗ്ലക് റോഡിലെ ഔദ്യോഗിക വസതി തിരികെ അനുവദിച്ചെങ്കിലും അദ്ദേഹം അങ്ങോട്ടേക്ക് പിന്നീട് താമസം മാറിയില്ല. നമ്പർ 10 ജൻപഥ് റോഡിലെ വസതിയിലാണ് ഇപ്പോൾ താമസിക്കുന്നത്.


നിലവിൽ ഔദ്യോഗിക വസതി അനുവദിച്ചതോടെ അദ്ദേഹത്തിന്റെ മേൽവിലാസവും ഇനി മാറും. സുനേരി ബാഗ് ഇനി ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമാവുകയും ചെയ്യും. ഭരണകാര്യങ്ങൾക്ക് പുറമേ പാർട്ടിയിലെ പ്രധാനികളും അദ്ദേഹത്തെ തേടി വസതിയിലെത്തുന്നതോടെയതാണ് സുനേരി ബാഗ് ശ്രദ്ധാകേന്ദ്രമാവുക.