ന്യൂഡല്‍ഹി: എയര്‍ ഇന്ത്യൻ വിമാനം അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനം ആകാശത്ത് നിന്ന് 900 അടി താഴ്ചയിലേക്ക് വന്നുവെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കൃത്യസമയത്തെ പൈലറ്റുമാരുടെ ഇടപെടല്‍ അപകടം ഒഴിവാക്കി നിയന്ത്രണം വീണ്ടെടുക്കുകയും യാത്ര തുടരുകയും ചെയ്തു. സംഭവത്തില്‍ ഡിജിസിഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിനു പിന്നാലെ ഈ പൈലറ്റുമാരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെയാണ് നടപടി.
ജൂൺ 14 ന് പുലർച്ചെ 2.56 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
പറന്നുയര്‍ന്ന ഉടനെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് വന്നത്. ഇതിനകം യാത്രക്കാര്‍ക്ക് അലര്‍ട്ടുകളും നല്‍കിയതായി പറയുന്നു.
ഏകദേശം ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും നീണ്ട പറക്കലിന് ശേഷം സുരക്ഷിതമായി വിമാനം വിയന്നയിൽ ഇറങ്ങുകയും ചെയ്തു.
'പൈലറ്റുമാരില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് വിവരം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന് ജനറലിനെ ധരിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ പൈലറ്റുമാരെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും എയര്‍ഇന്ത്യ വക്താവ് പറഞ്ഞു.