ന്യൂഡല്‍ഹി: ഇന്ത്യയിലെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി.
മുന്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ഡി.പി സിങ് ഉള്‍പ്പെടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ 36 പേര്‍ക്കെതിരെ കേസെടുത്തു.
ഡി.പി സിങ് ഇപ്പോള്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ചാന്‍സലറാണ്. 2018-2012 വരെ യുജിസി തലവനായിരുന്നു അദ്ദേഹം.
എഫ് ഐ ആര്‍ പ്രകാരം, ദേശീയ മെഡിക്കല്‍ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യാഗസ്ഥരും രാജ്യത്തുടനീളമുള്ള സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പ്രതിനിധികളുമാണ് മറ്റ് പ്രതികള്‍.
രഹസ്യ റെഗുലേറ്ററി വിവരങ്ങള്‍ അനധികൃതമായി പങ്കിടല്‍, നിയമപരമായ പരിശോധനകളില്‍ കൃത്രിമം കാണിക്കല്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വ്യാപകമായ കൈക്കൂലി വാങ്ങലുകള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
പരിശോധനാ ഷെഡ്യൂളുകള്‍, മൂല്യനിര്‍ണയം നടത്തുന്നവരുടെ പേരുകള്‍, ഇന്റേണല്‍ മാര്‍ക്കുകള്‍ എന്നിവ പ്രതികള്‍ ചോര്‍ത്തിയ രേഖകളില്‍ ഉള്‍പ്പെടുന്നുവെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വ്യാജ ഫാക്കല്‍റ്റി അംഗങ്ങളെ വിന്യസിക്കുക, വ്യാജ രോഗികളെ പ്രവേശിപ്പിക്കുക, ബയോമെട്രിക് ഹാജര്‍ സംവിധാനങ്ങളില്‍ കൃത്രിമം കാണിക്കുക, അനുകൂല റിപ്പോര്‍ട്ടുകള്‍ക്കായി അധികൃതര്‍ക്ക് കൈക്കൂലി നല്‍കുക എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് മെഡിക്കല്‍ കോളജുകളില്‍ പ്രതികള്‍ അനുവദിച്ചത്.
മുതിര്‍ന്ന ഉദ്യാഗസ്ഥരുടെ രഹസ്യവിവരങ്ങളടക്കമുള്ള ഫയലുകള്‍ വരെ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുത്ത് സ്വകാര്യ കോളജുകളുമായി ബന്ധപ്പെട്ട ഇടനിലക്കാര്‍ക്ക് നല്‍കിയെന്നും എഫ് ഐ ആറില്‍ പറയുന്നു.
മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട ചോര്‍ന്ന ഡാറ്റ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്നവരില്‍ ഗുഡ്ഗാവിലെ വീരേന്ദ്ര കുമാര്‍, ഡല്‍ഹി ദ്വാരകയിലെ മനീഷ ജോഷി, ഇന്‍ഡോറിലെ ഇന്‍ഡെക്സ് മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ സുരേഷ് സിംഗ് ഭഡോറിയ, ഉദയ്പൂരിലെ ഗീതാഞ്ജലി സര്‍വകലാശാല രജിസ്ട്രാര്‍ മയൂര്‍ റാവല്‍ തുടങ്ങിയ പ്രമുഖ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ വ്യക്തികളടക്കം ഉള്‍പ്പെടുന്നു.