ഡൽഹി: വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. രണ്ടാഴ്ചയ്ക്കിടെ ഹിമാചൽ പ്രദേശിൽ മരിച്ചത് 72 പേർ. ഹിമാചല്‍ പ്രദേശിൽ മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തിൽ ഇതുവരെ 37 പേരെ കാണാതായതായാണ് റിപ്പോർട്ട്.
കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് 700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രഥാമിക കണക്ക്. ദുരന്തത്തില്‍ വിവിധ ഇടങ്ങളിലായി കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ 176 റോഡുകൾ ഉൾപ്പെടെ 260 ലധികം റോഡുകൾ അടച്ചിരിക്കുകയാണ്.
ജൂണ്‍ 30 രാത്രി മുതല്‍ ജൂലൈ 1 വരെ പെയ്ത കനത്ത മഴയെ തുടർന്ന് ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.
അപ്രതീക്ഷിത മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഒലിച്ചുപോയത്. നിരവധി പേരെ കാണാതായിട്ടുണ്ട്.
മാണ്ടി ജില്ലയെ ആണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. മാണ്ഡ്യയിലെ നിരവധി റോഡുകള്‍ മലവെള്ളപ്പാച്ചിലിൽ തകര്‍ന്നിട്ടുണ്ട്.
ഇത് ഗതാഗതത്തെ സാരമായി ബാധിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കടക്കമുള്ള അവശ്യ വസ്‌തുക്കളുടെ വിതരണം തടസപ്പെടുത്തുകയും ചെയ്‌തു.