ന്യൂഡൽഹി: അടിയന്തിരാവസ്ഥയെയും അതിന് നേതൃത്വം നൽകിയ കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ യും രൂക്ഷമായി വിമർശിച്ച് ശശി തരൂരിന്റെ ലേഖനം.
ഒരു ഇംഗ്ലീഷ് മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് ഇന്ദിരാഗന്ധിക്കും മകൻ സഞ്ജയ് ഗാന്ധിക്കുമെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമെന്നാണ് അടിയന്തിരാവസ്ഥയെ തരൂർ ലേഖനത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇക്കാലത്ത് ലോകത്തിലെ വലിയ ജനാധിപത്യ രാജ്യം നിശ്ചലമായെന്നും മാധ്യമ സ്വാതന്ത്ര്യവും രാഷ്ട്രീയ എതിർപ്പുകളും ക്രൂരമായി അടിച്ചമർത്തപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ആഭ്യന്തര അസ്ഥിരതയും ബാഹ്യഭീഷണിയും നേരിടുന്നതിനും രാജ്യത്തെ കൃത്യമായി നിയന്ത്രിക്കുന്നതിനും ഇതേയുള്ളൂ മാർഗമെന്ന് ഇന്ദിരാ ഗാന്ധി വ്യക്തമാക്കി.
ഹേബിയസ് കോർപസും വ്യക്തികളുടെ സ്വാതന്ത്ര്യവും നീക്കിയ നടപടികളെ സുപ്രീം കോടതി പോലും അംഗീകരിക്കുന്ന സ്ഥിതിയുണ്ടായി.
മാധ്യമ പ്രവർത്തകരും പ്രവർത്തകരും പ്രതിപക്ഷ നേതാക്കളും ജയിൽ കയറിയെന്നും ഇക്കാലത്തെ തടവിൽ മർദ്ദനവും തെളിയിക്കപ്പെടാത്ത കൊലപാതകങ്ങളും അരങ്ങേറിയെന്നും അദ്ദേഹത്തിന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നിർബന്ധിത വന്ധ്യകരണ ക്യാംപുകൾ രൂപീകരിക്കപ്പെട്ടു.
നഗരങ്ങൾ പുനസംഘടിപ്പിക്കാൻ നടത്തിയ നീക്കങ്ങൾ ആയിരങ്ങൾക്ക് വീടും വാസസ്ഥലവും നഷ്ടപ്പെടുത്തിയെന്നും തരൂർ കുറ്റപ്പെടുത്തുന്നു.
ഇത്തരത്തിൽ വലിയ വിമർശനങ്ങൾ ഉന്നയിക്കുന്ന തരൂർ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുകയും ശക്തമായി സംരക്ഷിക്കുകയും ചെയ്യേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന ഓർമ്മപ്പെടുത്തലോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.
കോൺഗ്രസ് പ്രവർത്തകസമിതിയംഗമായ ശശി തരൂരിന്റെ ലേഖനത്തിനെതിരെ കടുത്ത അമർഷമാണ് പാർട്ടിയിൽ നിന്നും ഉയരുന്നത്.
തരൂരിന്റെ പ്രവർത്തനമണ്ഡലമായ കേരളത്തിൽ നിന്നും നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നുകഴിഞ്ഞു. തരൂരർ കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തിപ്പെടുകയാണ്.
ബീഹാറിൽ ബി.ജെ.പിക്കും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനുമെതിരെ കോൺ്രഗസിന്റെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം സമരപ്രഖ്യാപനം നടത്തി മുന്നോട്ട് പോവുന്നതിനിടെയാണ് അടിയന്തിരാവസ്ഥയെയും കോൺഗ്രസിന്റെ എക്കാലത്തെയും സമുന്നതയായ നേതാവ് ഇന്ദിരാഗാന്ധിയെയും വിമർശിച്ച് തരൂർ രംഗത്ത് എത്തിയിട്ടുള്ളത്.
കടുത്ത അമർഷമാണ് കോൺഗ്രസ് ദേശീയ നേതാക്കളും ലേഖനത്തിനെതിരെ പ്രകടിപ്പിക്കുന്നത്.
കോൺഗ്രസിൽ നിന്നും നടപടി നേരിട്ടുവെന്ന രക്തസാക്ഷി പരിവേഷമുയർത്തി പാർട്ടി വിടാനാണ് തരൂരിന്റെ നീക്കമെന്നും പാർട്ടി ദേശീയ നേതൃത്വം വിലയിരുത്തുന്നു.
തരൂർ പ്രതിനിധാനം ചെയ്യുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പിക്ക് വിജയിക്കാൻ അനുകൂലമായ സാഹചര്യമൊരുക്കി പുറത്ത് പോകാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന വിലയിരുത്തലും പാർട്ടി നേതൃത്വത്തിനുണ്ട്.
എന്നാൽ മേലഖനം വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തിനോട് ഇതുവരെ പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ല.
തരൂരും കോൺഗ്രസ് ഹൈക്കമാന്റുമായും അത്ര നല്ല ബന്ധത്തിലല്ല ഇപ്പോഴുള്ളതെന്നും അത് കൂടുതൽ വഷളായേക്കുമെന്നും കരുതപ്പെടുന്നു.