ഡൽഹി: പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ മൂലം കുടിയിറക്കപ്പെട്ട ഭൂവുടമകളുടെ പുനരധിവാസം എല്ലാ കേസിലും നിർബന്ധിത നിയമപരമായ അവകാശമല്ലെന്ന് സുപ്രിം കോടതി.
പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ, ഭൂമി ഏറ്റെടുക്കുന്ന വ്യക്തിക്ക് നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി ഉചിതമായ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.
അപൂർവങ്ങളിൽ അപൂർവമായ സന്ദർഭങ്ങളിൽ മാത്രമേ, പണമായി നഷ്ടപരിഹാരം നൽകുന്നതിനു പുറമേ, കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി ഏതെങ്കിലും പദ്ധതി ആവിഷ്കരിക്കാൻ സർക്കാരിന് പരിഗണിക്കാനാകുവെന്നും സുപ്രിം കോടതി വ്യക്തമാക്കി.
ഭൂമി നഷ്ടപ്പെടുന്നത് പൂർണമായ പാപ്പരത്തത്തിലേക്കോ ഉപജീവനമാർഗത്തിന് തടസമോ ആകുന്ന അപൂർവങ്ങളിൽ അപൂർവമായ വിഭാഗത്തിൽ പെടുന്നില്ലെങ്കിൽ നഷ്ടപരിഹാരമായി പണം മാത്രം നൽകിയാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി.
പുനരധിവാസ പദ്ധതികൾ പലപ്പോഴും ഏറ്റെടുക്കൽ പ്രക്രിയയെ സങ്കീർണമാക്കുകയും നീണ്ടുനിൽക്കുന്ന വ്യവഹാരങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമപരമായ അവകാശമായി പുനരധിവാസത്തിനോ പകരം ഭൂമി നൽകാനോ ഭൂവുടമകൾക്ക് ആർട്ടിക്കിൾ 21 പ്രകാരം ഉപജീവനത്തിനുള്ള അവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ച് വിധിച്ചു.
പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുത്തതിന് ശേഷമുള്ള അവകാശമായി സബ്‌സിഡി നിരക്കിൽ ബദൽ പ്ലോട്ടുകൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹരിയാനയിലെ കൈതാൽ ജില്ലയിലെ ഭൂവുടമകളുടെ അവകാശവാദം തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ വിധി.