ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജിയിൽ കാരണങ്ങൾ വ്യക്തമാകാതെ കലങ്ങി മറിഞ്ഞ് ദേശീയ രാഷ്ട്രീയം. പെട്ടെന്നുള്ള ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണങ്ങൾ എന്താണെന്ന് ഇനിയും കൃത്യമായി പുറത്തു വന്നിട്ടില്ല.
പകുതിവെന്ത വാർത്തകളും അഭ്യൂഹങ്ങളും ദേശീയ രാഷ്ട്രീയത്തിൽ നിറയുമ്പോൾ ധൻകറിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചുവെന്ന കാര്യത്തിന് സ്ഥിരീകരണമായി.
പ്രധാനമ്രന്തി നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസയർപ്പിച്ച് എക്‌സിൽ കുറിപ്പിടുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാരുമായുള്ള ഭിന്നതകളാണ് രാജിക്ക് കാരണമെന്ന് പറയുന്നുണ്ടെങ്കിലും മോദിയും ധൻകറും ഇതുവരെ ആരോടും മനസ് തുറന്നിട്ടില്ല.
ഔദ്യേഗിക വസതിയോട് ചേർന്ന മുറിയിൽ ചാക്ക് കെട്ടിൽ നോട്ട് കണ്ടെത്തിയതിനെ തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ രാജ്യസഭയുടെ കുറ്റവിചാരണപ്രമേയ നോട്ടീസ് സ്വീകരിച്ചതാണ് രാജിക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്.
എന്നാൽ അദ്ദേഹം ആരോഗ്യ കാരണങ്ങളാൽ രാജിവെയ്ക്കുന്നുവെന്നാണ് രാജിക്കത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. മറ്റ് രാഷ്ട്രീയകാരണങ്ങൾ എന്തെങ്കിലുമുണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. എന്നാൽ നിലവിൽ ഇതുവരെ ധൻകറോ പ്രധാനമന്ത്രി മോദിയോ ഇതേപ്പറ്റി തുറന്ന് പറയാൻ തയ്യാറായിട്ടില്ല.
ഉപരാഷ്ട്രപതിയുടെ രാജി തികച്ചും അപ്രതീക്ഷിതമായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ വർഷം മാർച്ചിൽ അദ്ദേഹത്തെ ഡൽഹിയിലെ എയിംസിൽ നാല് ദിവസത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം വൈകാതെ തന്നെ ഓഫീസിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന കേന്ദ്രമന്ത്രിമാരും ചേർന്ന് നടത്തിയ ഒരു ചർച്ചയ്ക്ക് പിന്നാലെയാണ് ധൻകറിൻറെ അപ്രതീക്ഷിത രാജി. രാജിക്കുപിന്നിൽ ആരോഗ്യപ്രശ്നങ്ങൾക്കപ്പുറം ചില കാരണങ്ങളുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കാര്യോപദേശക സമിതി യോഗം അദ്ദേഹം നിശ്ചയിച്ചിരുന്നു. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ചില പ്രധാന പ്രഖ്യാപനങ്ങളും അദ്ദേഹം നടത്താനിരിക്കുകയായിരുന്നുവെന്നും കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് എക്‌സിലിട്ട കുറിപ്പിൽ നിന്നും വ്യക്തമാകുന്നുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷം ഉയർത്തുന്ന ആവശ്യം.
ധൻകർ രാജിവച്ചതിനുപിന്നാലെ രാജ്യസഭാ ഉപാധ്യക്ഷനും ബിഹാറിൽനിന്നുള്ള ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവ് ഹരിവംശ് സിങ്ങിന്റെ പേര് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സർക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷി എന്നതിനു പുറമേ ബിഹാർ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഹരിവംശിന് പദവി നൽകുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ബിജെപി പക്ഷത്തുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സംസ്ഥാന ഗവർണർ പദവി അലങ്കരിച്ചിരുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ബിജെപി പരിഗണിച്ചേക്കുമെന്ന് ചില വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുതിർന്ന കേന്ദ്രമന്ത്രിമാരെയും പാർട്ടിയിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പരിഗണിച്ചേക്കാം.
ഉപരാഷ്ട്രപതി രാജിവച്ചാൽ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്നാന് ഭരണഘടനയിലെ അനുച്ഛേദം 62ൽ പറയുന്നത്. പദവി ഒഴിവുവന്നാൽ വേറെ ആര് ആ ചുമതലകൾ വഹിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല.
രാജ്യസഭയിൽ ഉപരാഷ്ട്രപതി ഇല്ലെങ്കിൽ ആ ചുമതല ഉപാധ്യക്ഷന് നിർവഹിക്കാം. 2022 ഓഗസ്റ്റിലാണ് ധൻകർ ഉപരാഷ്ട്രപതി പദവിയിൽ എത്തിയത്. 2027 വരെ കാലാവധിയുണ്ടായിരുന്നു.