ബിഹാർ: ബിഹാർ വോട്ടർപട്ടികയിലെ ക്രമക്കേട് ഉയർത്തിക്കാട്ടി ആർജെഡി നേതാവ് തേജസ്വി യാദവ്. ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹക്ക് ഉൾപ്പെടെ ഇരട്ടവോട്ടുണ്ടെന്ന് തേജസ്വി യാദവ് പറഞ്ഞു.
വോട്ടർപട്ടികയിലെ ക്രമക്കേടുകളുടെ തെളിവുകളും തേജസ്വി പുറത്തുവിട്ടു. ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് കുമാർ സിൻഹ രണ്ട് വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളിൽ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ടിലും രണ്ട് പ്രായമാണെന്നും തേജസ്വി തെളിവുകൾ സഹിതം പുറത്തുവിട്ടു.
ഒരു മണ്ഡലത്തിൽ 67 ഉം മറ്റൊരു മണ്ഡലത്തിൽ 70 മാണ് വിജയ് കുമാർ സിൻഹയുടെ പ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
പട്നയിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തിലും ലഖിസാരായ് നിയമസഭാ മണ്ഡലത്തിലുമായി വിജയ് കുമാർ സിൻഹയുടെ പേരുണ്ടായിരുന്ന രണ്ട് EPIC നമ്പറുകളും തേജസ്വി ചൂണ്ടികാണിച്ചു.
ഇലക്ടറൽ ഡ്രാഫ്റ്റ് പട്ടികയിൽ രണ്ട് നിയമസഭാ സീറ്റുകളിൽ വിജയ് കുമാർ സിൻഹയുടെ പേര് എങ്ങനെ ഇടം നേടിയെന്ന് അദ്ദേഹം ചോദിച്ചു. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) മുഴുവൻ പ്രക്രിയയും വ്യാജമാണെന്നും തേജസ്വി യാദവ് ആരോപിച്ചു.
ഉപമുഖ്യമന്ത്രിയാണോ അതല്ല ഇലക്ഷൻ കമീഷൻ തന്നെയാണോ വോട്ടർ അട്ടിമറി നടത്തിയതെന്നും തേജസ്വി യാദവ് ചോദിച്ചു.
തെരഞ്ഞെടുപ്പ് കമീഷനോ ജില്ലാ ഭരണകൂടമോ വിജയ് കുമാർ സിൻഹക്കെതിരെ നടപടിയെടുക്കുമോ എന്ന് ചോദിച്ച തേജസ്വി ബിജെപിയെ സഹായിക്കാനുള്ള ഒരു ഉപകരണമായി ഇസിഐ മാറരുതെന്നും പറഞ്ഞു.