/sathyam/media/media_files/2025/08/15/images-1280-x-960-px47-2025-08-15-08-08-25.jpg)
ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.
അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
140 കോടി ജനങ്ങൾ അഭിമാനത്തോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. കഴിഞ്ഞ 75 വർഷമായി ഭരണഘടന രാജ്യത്തെ മുന്നോട്ടു നയിക്കുന്നു.
ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
'പുതിയ ഭാരതം' എന്നതാണ് ഇക്കൊല്ലത്തെ ആഘോഷങ്ങളുടെ പ്രമേയം. ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള അയ്യായിരത്തോളം പ്രത്യേക അതിഥികളാണെത്തിയത്. ഓപറേഷൻ സിന്ദൂരന്റെ വിജയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്ത സേനകളുടെ ആഭിമുഖ്യത്തിൽ ബാന്റുകൾ നടക്കും.
7.30 ഓടെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തിയത്. ഓപറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്ന് പുഷ്പ വൃഷ്ടി നടത്തി.
സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പൊലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥരെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.