/sathyam/media/media_files/2025/08/15/images-1280-x-960-px59-2025-08-15-20-08-47.jpg)
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തിലും, മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇതുവരെ 65 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മർ അബ്ദുള്ള നാളെ സംഭവസ്ഥലം സന്ദർശിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്.
ചസോതിയിൽ നിന്ന് മാത്രം 200ലധികം പേർ ഒഴുകിപ്പോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ടവരിലേറെയും തീർത്ഥാടകരാണ്. മഴ തുടരുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
അപകടമേഖലയിലെ കേന്ദ്രത്തിന്റെ ഇടപെടലുകൾക്ക് മുഖ്യമന്ത്രി ഉമ്മർ അബ്ദുള്ള പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. നാളെ മുഖ്യമന്ത്രി ഉമർ അബ്ദുല്ല കിഷ്ത്വാർ സന്ദർശിക്കും. സൈന്യവും എൻഡിആർഎഫിന്റെ സംഘങ്ങളുമടക്കം സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായുണ്ട്.
ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നാലുദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഹിമാചൽ പ്രദേശിലും മിന്നൽ പ്രളയമുണ്ടായിരുന്നു. ഷിംലയിൽ ഇന്നലെ രണ്ടിടത്ത് മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗൾ-സ്പിറ്റി തുടങ്ങിയ ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
മിന്നൽപ്രളയത്തിൽ തീർഥൻ നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ താഴ്ന്ന പ്രദേശത്ത് കഴിയുന്നവരെയും കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയിൽ മാത്രം ബാഗിപുൽ, ബട്ടാഹർ എന്നീ പ്രദേശങ്ങളിൽ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു.