/sathyam/media/media_files/2025/06/05/845RDXHzrGvlP9hHoeSQ.jpg)
ഡൽഹി: ബിഹാറിൽ ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഓൺലൈനായും അപേക്ഷിക്കാമെന്ന് സുപ്രീം കോടതി.
ഇവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച 11 രേഖകളിൽ ഏതെങ്കിലുമോ അല്ലെങ്കിൽ ആധാറോ സമർപ്പിക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
അതേസമയം ഒഴിവാക്കപ്പെട്ടവരുടെ പേര് ചേർക്കാനോ അവകാശവാദമുന്നയിക്കാനോ രാഷ്ട്രീയ പാർട്ടികളാരും രംഗത്തു വരാത്തതിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.
ബിഹാറിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളെ കൂടി കക്ഷി ചേർക്കാൻ ഉത്തരവിട്ട് വോട്ടർമാരെ പേരു ചേർക്കാൻ സഹായിച്ചതിന്റെ വിവരങ്ങൾ സമർപ്പിക്കാനും അവരോട് കോടതി ആവശ്യപ്പെട്ടു.
ബൂത്തുതല ഏജന്റുമാർ (ബിഎൽഎ) എതിർപ്പ് സമർപ്പിക്കുമ്പോൾ ബൂത്തുതല ഉദ്യോഗസ്ഥർ (ബിഎൽഒ) രസീതുകൾ നൽകുന്നില്ലെന്നു പാർട്ടികൾ ചൂണ്ടിക്കാട്ടി. തുടർന്നു ബിഎൽഎമാർ സമർപ്പിച്ച അപേക്ഷകളുടെ രസീതുകൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടു.
കരടിൽ ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ കാരണങ്ങൾ സഹിതം പാർട്ടികൾക്കു കൈമാറിയിട്ടുണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി അറിയിച്ചു.
എന്നാൽ ഇതുവരെ ആരും എതിർപ്പുന്നയിച്ചില്ല. രണ്ട് ലക്ഷം പുതിയ വോട്ടർമാർ അപേക്ഷ നൽകി. പാർട്ടികളാരും എതിർപ്പുന്നയിക്കുകയോ കക്ഷി ചേരുകയോ ചെയ്തിട്ടില്ലെന്നു ദ്വിവേദി പറഞ്ഞപ്പോൾ ആർജെഡി നേതാവ് മനോജ് ഝായ്ക്കു വേണ്ടിയാണ് താൻ ഹാജരാകുന്നതെന്നു മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു.
കോൺഗ്രസ്, സിപിഎം, സിപിഐ, സിപിഐ എംഎൽ പാർട്ടികൾക്കു വേണ്ടിയാണ് താൻ എത്തിയതെന്നു മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഘ്‍വിയും പറഞ്ഞു.