/sathyam/media/media_files/2025/04/09/AYQOl8kRSjz2oGIAUkrR.jpg)
ന്യൂഡൽഹി: വ്യാഴാഴ്ച ചേർന്ന ബംഗാൾ നിയമസഭയിൽ നാടകീയ രംഗങ്ങൾ. മമത സംസാരിക്കുന്നതിനിടെ പ്രതിഷേധവുമായെത്തിയ ബിജെപി അംഗങ്ങൾ ബഹളം വെച്ചതോടെ സഭ പ്രക്ഷുബ്ധമാവുകയായിരുന്നു.
അതിനിടെ കേന്ദ്രത്തിന് നേരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി മമതാ ബാനർജിയും രംഗത്തെത്തി. ഇന്ത്യയുടെ അഭിമാനവും അന്തസ്സും കേന്ദ്ര സർക്കാർ വിദേശ ശക്തികൾക്ക് മുന്നിൽ പണയം വെച്ചുവെന്നാണ് മമത പറഞ്ഞത്.
ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നും അമേരിക്കയ്ക്കും ചൈനയ്ക്കും മുന്നിൽ യാചിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബംഗാളി തൊഴിലാളികൾക്ക് നേരെയുള്ള അക്രമണങ്ങൾ സംബന്ധിച്ച പ്രമേയത്തിൽ സംസാരിക്കുന്നതിനിടെയാണ് പരാമർശം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം അക്രമണങ്ങൾ നടക്കുന്നതെന്നും സത്യം മറച്ചുവെക്കാൻ കുടിയേറ്റക്കാർക്ക് നേരെയുള്ള അക്രമണങ്ങളെ സംബന്ധിച്ച ചർച്ചകൾക്ക് ബിജെപി തടയിടുകയാണെന്നും മമത ആരോപിച്ചു.
ബിജെപി ബംഗാൾ വിരുദ്ധ പാർട്ടിയാണെന്നും ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ബിജെപി സ്വീകരിച്ചിട്ടുള്ളതെന്നും മമത കൂട്ടിച്ചേർത്തു.
സ്വച്ഛേധിപതികളുടെ പാർട്ടിയാണ് ബിജെപിയെന്നും സ്വാതന്ത്ര്യ സമരത്തിൽ അവരുടെ പൂർവികർ പോരാട്ടം നടത്തിയിട്ടില്ലെന്നും രാജ്യത്തെ വ്ഞ്ചിച്ചവരാണെന്നും മമത പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബിജെപി അംഗങ്ങൾ സഭയിൽ മുദ്രാവാക്യം ഉയർത്തിയത്.
മമത സംസാരിക്കുന്നതിനിടയിൽ ബിജെപി അംഗങ്ങൾ ബഹളം വെച്ചതോടെ സഭ പ്രക്ഷുബ്ധമായി. ബിജെപി അംഗങ്ങൾ ബഹളം വെച്ചതിന് ബിജെപി ചീഫ് വിപ്പിനെ പുറത്താക്കി.