![Narendra Modi](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/sathyam/media/media_files/bd4mw061o4e3gCDnEnA5.jpg)
"സർവ പന്ത് സംഭവ' (സർവമത സമഭാവന-എല്ലാ മതങ്ങളും തുല്യമാണ്) എന്ന തത്വത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നരേന്ദ്ര മോദി. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ഇന്നലെ നടന്ന എൻഡിഎ എംപിമാരുടെയും നേതാക്കളുടെയും യോഗത്തിലാണ് മോദി ഈ പ്രസ്താവന നടത്തിയത്.
വളരെ നല്ല കാര്യം. സർവ ധർമ സമഭാവന എന്നത് ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയാണ്. സത്യമേവ ജയതേ, സർവമത സമഭാവന എന്നിങ്ങനെയാണ് ഇന്ത്യയെന്ന ആശയം വിവരിക്കുന്നതെന്ന് പ്രധാനമന്ത്രിയായശേഷം 2015 നവംബർ 27ന് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ മോദി പറഞ്ഞിരുന്നു.
സർക്കാരിനു പിന്തുടരേണ്ട ഒരേയൊരു പുസ്തകമേയുള്ളൂ; അതു ഭരണഘടനയാണെന്നും 2015ൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. സെൻട്രൽ ഹാളിൽ ഇന്നലെയും ഭരണഘടനാ പുസ്തകമെടുത്തു വണങ്ങി ഫോട്ടോയെടുക്കാനും മോദി മറന്നില്ല.
സമവായമാണു ജനാധിപത്യത്തിൽ ഏറ്റവും വലിയ ശക്തി നൽകുന്നതെന്ന് 2015ൽ തന്നെ മോദി പറഞ്ഞിരുന്നു. സമവായത്തിലൂടെയും യോജിച്ച തീരുമാനങ്ങളിലൂടെയുമാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന കാഴ്ചപ്പാടുപോലും അവസാന ആശ്രയമാണെന്നുകൂടി ഒന്പതു വർഷം മുന്പ് പ്രധാനമന്ത്രി മോദി പാർലമെന്റിൽ പറയുന്പോൾ ലേഖകൻ സാക്ഷിയായിരുന്നു.
മണിപ്പുരിന്റെ ജനവിധി
"ഹിന്ദു- മുസ്ലിം രാഷ്ട്രീയം ചെയ്യുന്ന ദിവസം, ഞാൻ പൊതുജീവിതത്തിന് യോഗ്യനല്ല. അത്തരം രാഷ്ട്രീയം ചെയ്യില്ലെന്ന് ഞാൻ ഉറപ്പിക്കുന്നു' എന്ന് കഴിഞ്ഞ മാസം 14ന് മോദി പറഞ്ഞതും മറക്കാറായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനായി വാരാണസിയിൽ പത്രിക സമർപ്പിച്ചശേഷം ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് മോദി കൗതുകകരമായ പ്രസ്താവന നടത്തിയത്. ഇതിനു മുന്പായി ഏപ്രിൽ 24ന് രാജസ്ഥാനിലെ ബൻസ്വാരയിൽ വിവാദ വിദ്വേഷപ്രസ്താവന നടത്തിയതും ഇതേ മോദിയാണ്.
മോദി വിവാദ പ്രസ്താവന നടത്തിയ ബൻസ്വാരയിൽ മുൻ കോണ്ഗ്രസ് എംഎൽഎ ആയിരുന്ന ബിജെപി സ്ഥാനാർഥിയെ 2.47 ലക്ഷം വോട്ടുകൾക്കാണു ജനം ഇത്തവണ പരാജയപ്പെടുത്തിയത്. കൂടുതൽ കുട്ടികളുള്ള ആളുകളെക്കുറിച്ച് സംസാരിക്കുന്പോഴെല്ലാം അവർ മുസ്ലിംകളാണെന്ന് അനുമാനിക്കുമെന്ന് ആരാണ് നിങ്ങളോടു പറഞ്ഞതെന്നായിരുന്നു പ്രസ്താവന വിവാദമായപ്പോൾ മോദി ചോദിച്ചത്. മോദി പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ബന്ധമുണ്ടോയെന്നു ചോദിക്കുന്നവർ നിരവധിയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പലതവണയാണു വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടു മുസ്ലിംകളെ പേരെടുത്ത് മോദി ആക്ഷേപിച്ചത്. പത്തു വർഷത്തെ ഭരണത്തിനിടയിൽ മോദി സർക്കാരും ബിജെപിയും സംഘപരിവാർ അനുകൂലികളും നടത്തിയ ന്യൂനപക്ഷ പീഡനങ്ങളുടെയും അക്രമങ്ങളുടെയും പട്ടിക വലുതാണ്. ലോകത്തെ ഞെട്ടിച്ച മണിപ്പുർ കലാപത്തിനുപിന്നിലും കൃത്യമായ വർഗീയ അജൻഡകളും കാണാനാകും.
മണിപ്പുരിലെ രണ്ടു ലോക്സഭാ സീറ്റിലും കോണ്ഗ്രസ് സ്ഥാനാർഥികൾക്ക് വലിയ ഭൂരിപക്ഷം നൽകിയാണു വോട്ടർമാർ മറുപടി നൽകിയത്. മെയ്തെയ് ഭൂരിപക്ഷ ഇന്നർ മണിപ്പുരിലെ സിറ്റിംഗ് സീറ്റിൽ ബിജെപിയെ പരാജയപ്പെടുത്തിയതു സമാധാനകാംക്ഷികളും മതേതരവാദികളുമായ സാധാരണ മെയ്തെയ്കളാണെന്നതു മോദിയെ പോലും വിഷമത്തിലാക്കും.
മൂന്നാം മോദി ഭരണം
പ്രധാനമന്ത്രിമായി നാളെ മൂന്നാമതും സത്യപ്രതിജ്ഞ ചെയ്യുന്ന നരേന്ദ്ര മോദിയുടെ സർക്കാർ രാജ്യത്തിനാകെ പുതിയ പ്രതീക്ഷയും കരുതലും നൽകുമെന്ന് പ്രത്യാശിക്കാം. എൻഡിഎ എംപിമാരുടെ യോഗം മോദിയെ നേതാവായി തെരഞ്ഞെടുത്തതോടെ മന്ത്രിപദവികൾക്കു വേണ്ടിയും മെച്ചപ്പെട്ട വകുപ്പുകൾക്കുവേണ്ടിയും സഖ്യകക്ഷികൾക്കിടയിലും ബിജെപിക്കുള്ളിലും ചരടുവലികൾ ശക്തമാണ്.
മന്ത്രിമാരുടെ പട്ടിക ഇന്നലെ രാത്രി വരെയും അന്തിമമായിട്ടില്ല. കേരളത്തിൽനിന്നു ജയിച്ച ബിജെപിയുടെ ആദ്യ എംപി സുരേഷ് ഗോപിക്കു മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ബിജെപി നേതൃത്വം ഉറപ്പിച്ചുപറയുന്നു. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ സുരേഷിന്റെ മന്ത്രിസ്ഥാനം സഹായിക്കും.
ബിജെപിക്കു തനിയെ കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ സഖ്യകക്ഷികളെ ആശ്രയിക്കാതെ മൂന്നാം മോദി സർക്കാരിനു ഭരിക്കാനാകില്ല. 16 എംപിമാരുള്ള തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും 12 എംപിമാരുള്ള ജെഡി-യു നേതാവ് നിതീഷ് കുമാറും മോദിക്കു പിന്തുണ പ്രഖ്യാപിച്ചെങ്കിലും വിലപേശലിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല.
നായിഡു ആന്ധ്രയിലും നിതീഷ് ബിഹാറിലും മുഖ്യമന്ത്രിമാരായി വിലസുമെങ്കിലും കേന്ദ്രഭരണത്തിലും സർക്കാരിന്റെ നയങ്ങളിലും നിയമനിർമാണങ്ങളിലും കൃത്യമായ ഇടപെടൽ നടത്തുമെന്നതിൽ സംശയിക്കാനില്ല.
പ്രത്യേക പാക്കേജ് മുതൽ ജാതി സെൻസസ്, വിവാദ അഗ്നിവീർ പദ്ധതി, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ അടക്കമുള്ളവരുടെ സംവരണം തുടങ്ങിയ വിഷയങ്ങളിൽ ബിജെപിയുമായും മോദിയുമായും ഏറെക്കാലം യോജിച്ചുപോകുക എളുപ്പമായേക്കില്ല. മൂന്നാം മോദി സർക്കാരിന്റെ ഭാവിയെക്കുറിച്ചുള്ള ഭയാശങ്ക ഉടനെ മാറില്ല.
ബലമല്ലീ അംഗബലം
ലോക്സഭാ തെരഞ്ഞെടുപ്പിലെ എംപിമാരുടെ അംഗബലം മാത്രമാകില്ല ഇത്തവണ മോദിയുടെ തലവേദന. യുപിയിലടക്കം ബിജെപിയുടെ കോട്ടകളിൽ കല്ലിളകിയെന്നതാണു മുഖ്യം. പ്രതിപക്ഷ ഇന്ത്യ സഖ്യം വർധിത വീര്യത്തോടെയാകും ഇനി പാർലമെന്റിലും പുറത്തും പോരു നയിക്കുക.
240 എംപിമാരുള്ള ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. സാങ്കേതികമായി എണ്ണം 99 ആണെങ്കിലും കോണ്ഗ്രസിന് ഇപ്പോൾ 100 എംപിമാർ കൂടെയുണ്ട്. കോണ്ഗ്രസ് റിബലായി മത്സരിച്ചു ജയിച്ച മഹാരാഷ്ട്രയിലെ വിശാൽ പട്ടേൽ പാർട്ടിക്ക് രേഖാമൂലം പിന്തുണ പ്രഖ്യാപിച്ചു. കോണ്ഗ്രസിൽ ചേർന്നശേഷം സീറ്റ് ലഭിക്കാത റിബലായി മത്സരിച്ചു ജയിച്ച ബിഹാറിലെ പപ്പു യാദവും കോണ്ഗ്രസിനെ തുണയ്ക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്.
എൻഡിഎയ്ക്ക് 292 എംപിമാരും പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന് 233 എംപിമാരുമാണുള്ളത്. ബിജെപി- 240, കോണ്ഗ്രസ്- 99 (100), സമാജ്വാദി പാർട്ടി- 37, തൃണമൂൽ കോണ്ഗ്രസ്- 29, ഡിഎംകെ- 22, ടിഡിപി- 16, ജെഡി-യു- 12, ഉദ്ധവ് താക്കറെയുടെ ശിവസേന- 9, ശരദ് പവാറിന്റെ എൻസിപി- 8, ഏക്നാഥ് ഷിൻഡെയുടെ ശിവസേന- 7, എൽജെപി- 5, സിപിഎം- 4, ആർജെഡി- 4, ആന്ധ്രയിലെ യുവജന ശ്രമിക റിഥു കോണ്ഗ്രസ്- 4, എഎപി- 3, മുസ്ലിം ലീഗ്- 3, ജെഎംഎം- 3, സിപിഐ-2, ജെഡി-എസ്- 2, ആർഎൽഡി-2, സിപിഐഎംഎൽ-2, ജനസേന പാർട്ടി- 2, വിസികെ- 2 എന്നിങ്ങനെയാണു കക്ഷിനില. മറ്റൊരു പാർട്ടിക്കും ഒന്നിൽ കൂടുതൽ എംപിമാരെ കിട്ടിയില്ല. ബിജെപിക്ക് 63 എംപിമാർ കുറഞ്ഞപ്പോൾ കോണ്ഗ്രസിന് 48 പേർ കൂടുതൽ ലഭിച്ചു. വെറും അഞ്ചു സീറ്റുണ്ടായിരുന്ന എസ്പിക്ക് 32 എംപിമാരും തൃണമൂലിന് ഏഴും ടിഡിപിക്ക് 13ഉം സീറ്റ് അധികം ലഭിച്ചു.
മോദിയുടെ തന്ത്രം പാളി
സംഖ്യകളുടെ ഔപചാരിക യുക്തിയേക്കാൾ ജനകീയ അംഗീകാരമാണു രാഷ്ട്രീയത്തിൽ പ്രധാനം. 400 സീറ്റിലേറെ നേടുമെന്നു പ്രഖ്യാപിച്ച് മത്സരിച്ച ബിജെപിക്ക് ഉണ്ടായിരുന്ന 303ലെത്താൻ കഴിഞ്ഞില്ല.
300ൽ താഴെ ധാർമിക പരാജയവും കേവല ഭൂരിപക്ഷമായ 272ൽ താഴെ രാഷ്ട്രീയപരാജയവും 250ൽ താഴെ മോദിയുടെ പരാജയവുമാണെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ യോഗേന്ദ്ര യാദവ് പറഞ്ഞതിൽ വ്യക്തമായ സൂചനയുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളും പണവുമടക്കം ബിജെപിക്കു വലിയ മേൽക്കൈ ഉണ്ടായിരുന്നുവെന്നതും പ്രധാനമാണ്.
ടെലിവിഷൻ ചാനലുകളിലെ അവതാരകർ മുതൽ വൻ ദിനപത്രങ്ങളിലെ ലേഖനങ്ങളും വാർത്തകളും വരെ ഏകപക്ഷീയമായി ഉപയോഗപ്പെടുത്താൻ മോദിക്കു കഴിഞ്ഞു. സർവേകളും എക്സിറ്റ് പോളുകളും വ്യാജ മുൻതൂക്കം നൽകിയതും മറക്കരുതല്ലോ.
ഭരണമില്ലാത്ത പ്രതിപക്ഷം പത്തു വർഷമായി തകർച്ചയുടെ കുഴിയിലായിരുന്നു. പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കാനും പാർട്ടികളെ സാന്പത്തികമായി ഞെരുക്കാനും പക്ഷേ ഭരണക്കാർ മടിച്ചില്ല.
പാർട്ടികളെ പിളർത്തിയും നേതാക്കളെ കൂറുമാറ്റിച്ചും പ്രതിപക്ഷത്തെ കൂടുതൽ തളർത്താനും ബിജെപിക്കായി. തെരഞ്ഞെടുപ്പ് കമ്മീഷൻ മുതൽ കോടതികൾ വരെ മോദി സർക്കാരിനു വേണ്ടതെല്ലാം ചെയ്തുകൊടുത്തുവെന്ന് കരുതുന്നവരും ഏറെയുണ്ട്.
അതിനെല്ലാം പുറമെയാണ് ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിനായി പച്ചയ്ക്കു വർഗീയത പറഞ്ഞത്. പണം, മാധ്യമങ്ങൾ, ഭരണയന്ത്രം എന്നിവയെല്ലാം സമർഥമായി ബിജെപി ഉപയോഗപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ലവൽ പ്ലേയിംഗ് ഫീൽഡ് ഉണ്ടായില്ല. എന്നിട്ടും ബിജെപിക്ക് ഉണ്ടായിരുന്നതുകൂടി കൈവിട്ടു. തകർക്കാനാകില്ലെന്ന മോദിയുടെ പ്രതിച്ഛായ ജനവിധി തല്ലിക്കെടുത്തിയെന്നതാണു മുഖ്യം.
താരമായി രാഹുൽ ഗാന്ധി
കേരളം മുതൽ ഒഡീഷ വരെയുള്ള തെക്കു-കിഴക്കൻ തീരപ്രദേശങ്ങളിൽ ബിജെപിക്ക് 20 സീറ്റുകളും 9.3 ശതമാനം വോട്ടുകളും അധികമായി ലഭിച്ചു. എന്നാൽ, ബിജെപിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 83 സീറ്റുകൾ നഷ്ടപ്പെടുകയും 3.6 ശതമാനം വോട്ട് കുറയുകയും ചെയ്തതിൽ കൃത്യമായ രാഷ്ട്രീയ തിരിച്ചടിയുണ്ട്.
അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലടക്കം ബിജെപിക്കേറ്റ പരാജയം കനത്തതാണ്. ഇന്ത്യയുടെ ചരിത്രത്തിൽ പ്രധാനമന്ത്രിമാരിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്ക് വാരാണസിയിൽ മോദി വീണതിലും വോട്ടർമാരുടെ നിലപാട് വ്യക്തം.
2014ലും 2019ലും നിന്നു വ്യത്യസ്തമായി 60 കോടിയിലധികം വരുന്ന വോട്ടർമാരിൽ ഒരുവിഭാഗം മോദിക്കും ബിജെപിക്കുമെതിരേ തിരിഞ്ഞുവെന്നത് നിഷേധിക്കാനാകില്ല.
ഭാരത് ജോഡോ യാത്രകൾ മുതൽ പോരാട്ടവീര്യം കൈവിടാതെ പ്രതിപക്ഷത്തെ നയിച്ച രാഹുൽ ഗാന്ധിയാണ് ഇത്തവണ താരം. ഗതികേടും ഭയപ്പാടുംകൊണ്ടു ഭിന്നതകൾ മറന്ന് ഇന്ത്യ സഖ്യമായി മോദിക്കെതിരേ യോജിച്ചു മത്സരിച്ച പ്രതിപക്ഷ നേതാക്കളും ജനാധിപത്യത്തിന്റെ വിശ്വാസ്യതയ്ക്ക് ആക്കം കൂട്ടി.