/sathyam/media/media_files/6PkBBBhZjYdkKTbNrEIF.jpg)
ചെന്നൈ: ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഡയറക്ടർ ജനറൽ രാകേഷ് പാൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം കോസ്റ്റ് ഗാര്‍ഡിന്റെ ഒരു പരിപാടിയില്‍ ഇദ്ദേഹം പങ്കെടുക്കാനിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് രാവിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെന്നൈയിലായിരുന്നു അന്ത്യം.
രാകേഷ് പാലിന്റെ വിയോഗത്തില്‍ പ്രതിരോധമന്ത്രി അനുശോചിച്ചു. കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥനായിരുന്നു രാകേഷ് പാലെന്നും, അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യയുടെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ കോസ്റ്റ് ഗാര്‍ഡ് വന്‍ മുന്നേറ്റം നടത്തിയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനജീവിതം നയിച്ച രാകേഷ് പാലിന് അന്ത്യോപചാരം അർപ്പിക്കാൻ രാജ്‌നാഥ് സിംഗ് ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ എത്തി. ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ പരിശീലനം ആരംഭിച്ച രാകേഷ് പാല്‍ 1989 ജനുവരിയിലാണ് കോസ്റ്റ് ഗാര്‍ഡില്‍ ചേര്‍ന്നത്. 2023 ജൂലൈയിലാണ് അദ്ദേഹത്തെ ഡയറക്ടര്‍ ജനറലായി നിയമിച്ചത്.
ഗണ്ണറി ആൻ്റ് വെപ്പൺസ് സിസ്റ്റങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ പാൽ, ഗണ്ണറായി സ്പെഷ്യലൈസ് ചെയ്ത ആദ്യ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനാണ്.
അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ, കോസ്റ്റ് ഗാർഡ് നിരവധി പ്രധാന ഓപ്പറേഷനുകള്‍ നടത്തി. കടല്‍ വഴിയുള്ള കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കടക്ക്, സ്വര്‍ണ്ണക്കടത്ത് തുടങ്ങിയവ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത് അതില്‍ ഉള്‍പ്പെടുന്നു.
അതി വിശിഷ്ട സേവാ മെഡൽ (എവിഎസ്എം), പ്രസിഡൻ്റ് തത്രക്ഷക് മെഡൽ (പിടിഎം), തത്രക്ഷക് മെഡൽ (ടിഎം) എന്നിവ ലഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us