'ഏറെ കാത്തിരുന്നു, ഇനി ചർച്ചകളിലേക്ക്'; ഡിഎംകെ സഖ്യകമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്

സഖ്യത്തിന്റെ വിജയം പരസ്പര ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കോണ്‍ഗ്രസിന്റെ ജനപിന്തുണ സഖ്യത്തിന് കരുത്തേകുമെന്നും എഐസിസി ഭാരവാഹി ചെല്ല കുമാര്‍ പറഞ്ഞു.

New Update
Untitled

ഡല്‍ഹി: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഡിഎംകെ സഖ്യകമ്മിറ്റി രൂപീകരിച്ച നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. സമിതി രൂപീകരിക്കാന്‍ വൈകിയതില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും ചര്‍ച്ചകള്‍ തുടങ്ങുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

Advertisment

മുതിര്‍ന്ന നേതാവ് ടി.ആര്‍. ബാലു അധ്യക്ഷനായ സമിതിയെ ഡിഎംകെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഗിരീഷ് ചോദങ്കര്‍ പ്രതികരിച്ചത്. 'ഇത് വളരെ നേരത്തെ നടക്കേണ്ടതായിരുന്നു. ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ തവണ (2021) 25 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ 35 മുതല്‍ 40 വരെ സീറ്റുകള്‍ വേണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി 125 സീറ്റുകളില്‍ പാര്‍ട്ടി താഴെത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

തമിഴ്നാട്ടില്‍ ഭരണത്തില്‍ പങ്കാളിത്തം വേണമെന്നതാണ് കോണ്‍ഗ്രസിന്റെ മറ്റൊരു പ്രധാന ആവശ്യം. പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലും ഭരണപരമായ അധികാരം പങ്കിടണമെന്ന് എഐസിസി സെക്രട്ടറി സൂരജ് ഹെഗ്ഡെ വ്യക്തമാക്കി. എന്നാല്‍ സീറ്റ് വിഭജനത്തിന് തയ്യാറാണെങ്കിലും അധികാരം പങ്കിടുന്നതില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഡിസംബറില്‍ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഏകദേശം 80 ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് ഡിഎംകെ സഖ്യകമ്മിറ്റി പ്രഖ്യാപിക്കുന്നത്. ചെറിയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും കോണ്‍ഗ്രസുമായി ഡിഎംകെ ചര്‍ച്ച നടത്തുക.


സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളിലെയും പ്രാദേശിക നേതാക്കള്‍ തമ്മില്‍ വാക്‌പോരുകള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇടപെട്ട് നേതാക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.


സഖ്യത്തിന്റെ വിജയം പരസ്പര ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കോണ്‍ഗ്രസിന്റെ ജനപിന്തുണ സഖ്യത്തിന് കരുത്തേകുമെന്നും എഐസിസി ഭാരവാഹി ചെല്ല കുമാര്‍ പറഞ്ഞു.

2026 ഏപ്രിലില്‍ തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. നടന്‍ വിജയിന്റെ ടിവികെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ ഡിഎംകെ സഖ്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് പാര്‍ട്ടി തീരുമാനം.

Advertisment