ഞാനൊരു ഡോക്ടറാണ്, സ്ത്രീകളിലെ ഈ നിശബ്ദ വേദന എന്നെ ഞെട്ടിക്കുന്നു. ഗൈനക്കോളജിക്കല്‍ സര്‍ജനായ ഡോ.സന്ദീപ് സൊനാര പറയുന്നു

വേദനയെ സഹനമായി കാണുന്നവരെക്കുറിച്ച് ഡോക്ടര്‍ വിശദീകരിച്ചു. 32 വയസ്സുള്ള ഒരു രോഗിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു

New Update
Untitled

ഡല്‍ഹി: പലപ്പോഴും എന്റെ ക്ലിനിക്കില്‍ എത്തുന്ന പത്തില്‍ ഒരാള്‍ക്കെങ്കിലും ഈ അവസ്ഥയുണ്ടാകാറുണ്ട്. എന്നാല്‍ അതിലേറെയും സ്ത്രീകള്‍ക്കും 'എന്‍ഡോമെട്രിയോസിസ്' എന്ന വാക്ക് പോലും അപരിചിതമാണ് എന്നതാണ് സത്യം. അഹമ്മദാബാദിലെ പാരിഖ് ആശുപത്രിയിലെ ഗൈനക്കോളജിക്കല്‍ സര്‍ജനായ ഡോ.സന്ദീപ് സൊനാര പറയുന്നു.

Advertisment

വേദനയെ സഹനമായി കാണുന്നവരെക്കുറിച്ച് ഡോക്ടര്‍ വിശദീകരിച്ചു. 32 വയസ്സുള്ള ഒരു രോഗിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ജോലിയും കുടുംബവുമെല്ലാം കൃത്യമായി കൊണ്ടുപോകുന്ന അവള്‍, വര്‍ഷങ്ങളായി തന്റെ ജീവിതം ക്രമീകരിച്ചിരുന്നത് ആര്‍ത്തവ ചക്രത്തിന് അനുസരിച്ചായിരുന്നു.


വേദനയുള്ള ദിവസങ്ങളില്‍ യാത്രകള്‍ ഒഴിവാക്കും, വേദനസംഹാരികള്‍ എപ്പോഴും കയ്യില്‍ കരുതും. ഒടുവില്‍ അവള്‍ക്ക് എന്‍ഡോമെട്രിയോസിസ് ആണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ച ഒരേയൊരു ചോദ്യം ഇതായിരുന്നു: 'എന്തുകൊണ്ടാണ് ആരും ഇത് നേരത്തെ എന്നോട് പറയാതിരുന്നത്?'

ആര്‍ത്തവസമയത്തെ കഠിനമായ വേദന 'നോര്‍മല്‍' ആണെന്നും, വേദന സഹിക്കാന്‍ കഴിയാത്തത് സ്ത്രീയുടെ ബലഹീനതയാണെന്നും പറഞ്ഞുപഠിപ്പിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

എന്താണ് എന്‍ഡോമെട്രിയോസിസ്?

ഗര്‍ഭപാത്രത്തിന് ഉള്ളില്‍ കാണപ്പെടുന്ന തരം കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്ത്, അതായത് അണ്ഡാശയങ്ങള്‍, ഫാലോപ്യന്‍ ട്യൂബുകള്‍, മലദ്വാരം അല്ലെങ്കില്‍ പെല്‍വിക് ഭാഗങ്ങളില്‍ വളരുന്ന അവസ്ഥയാണിത്.

ഗര്‍ഭപാത്രത്തിന് ഉള്ളിലെ കോശങ്ങളെപ്പോലെ തന്നെ ഇവയും ഓരോ മാസവും ഹോര്‍മോണ്‍ മാറ്റങ്ങളോട് പ്രതികരിക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നു. സാധാരണ ആര്‍ത്തവരക്തം ശരീരത്തിന് പുറത്തേക്ക് പോകും. എന്നാല്‍ ഈ കോശങ്ങള്‍ പുറത്തുണ്ടാക്കുന്ന രക്തത്തിന് പുറത്തേക്ക് പോകാന്‍ വഴിയുണ്ടാകില്ല.

ഇത് ആ ഭാഗങ്ങളില്‍ വീക്കം, തടിപ്പ്, കഠിനമായ വേദന എന്നിവയുണ്ടാക്കുന്നു. കാലക്രമേണ ഇത് കലകള്‍ കൂട്ടിമുട്ടുന്നതിനും അവയവങ്ങള്‍ പരസ്പരം ഒട്ടിപ്പിടിക്കുന്നതിനും കാരണമാകുന്നു.


പല സ്ത്രീകള്‍ക്കും ഇതിന്റെ ലക്ഷണങ്ങള്‍ തുറന്നുപറയാന്‍ മടിയാണ്. എന്നാല്‍ വിശദമായി ചോദിക്കുമ്പോള്‍ അവര്‍ പറയും. ജോലിക്ക് പോകാന്‍ കഴിയാത്തത്ര വേദന. വേദനസംഹാരികള്‍ കഴിച്ചാലും മാറ്റമില്ലാത്ത അവസ്ഥ. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അനുഭവപ്പെടുന്ന വേദന. അമിതമായ വയറുവീര്‍ക്കലും അസ്വസ്ഥതയും. ഇത് ജീവിതത്തെ തന്നെ തളര്‍ത്തുന്ന വേദനയാണ്. ആര്‍ത്തവകാലത്ത് മാത്രമല്ല, ഇത് വിട്ടുമാറാത്ത ഇടുപ്പ് വേദനയായും തുടരാം.


പലപ്പോഴും സാധാരണ അള്‍ട്രാസൗണ്ട് സ്‌കാനിംഗിലോ രക്തപരിശോധനയിലോ ഇത് കണ്ടെത്താന്‍ കഴിയില്ല. കൂടാതെ, 'വേദനയുണ്ടാവുന്നത് സ്വാഭാവികമാണ്' എന്ന പൊതുബോധം സ്ത്രീകളെ ഡോക്ടറെ കാണുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. 'കല്യാണം കഴിഞ്ഞാല്‍ മാറിക്കോളും' അല്ലെങ്കില്‍ 'പ്രസവം കഴിഞ്ഞാല്‍ ശരിയാകും' എന്നൊക്കെയുള്ള ഉപദേശങ്ങള്‍ രോഗനിര്‍ണ്ണയം വര്‍ഷങ്ങളോളം വൈകാന്‍ കാരണമാകുന്നു.

ഗര്‍ഭധാരണത്തിന് തടസ്സം നേരിടുമ്പോള്‍ മാത്രമാണ് പല സ്ത്രീകളും എന്‍ഡോമെട്രിയോസിസിനെക്കുറിച്ച് അറിയുന്നത്. ഇത് അണ്ഡാശയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയോ ബീജസങ്കലനത്തിന് തടസ്സമുണ്ടാക്കുകയോ ചെയ്‌തേക്കാം. നേരത്തെ കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സയിലൂടെ പ്രത്യുത്പാദന ശേഷി സംരക്ഷിക്കാന്‍ സാധിക്കും.


സ്ത്രീകളോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന വേദന സാധാരണമല്ലെന്നാണ്. ആര്‍ത്തവസമയത്ത് ജോലിയില്‍ നിന്നോ പഠനത്തില്‍ നിന്നോ വിട്ടുനില്‍ക്കേണ്ടി വരുന്നുണ്ടെങ്കില്‍ അത് ഗൗരവകരമാണ്. ഓരോ വര്‍ഷം കഴിയുന്തോറും വേദന കൂടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം.


വേദനസംഹാരികള്‍ ഫലിക്കുന്നില്ലെങ്കില്‍ അത് അവഗണിക്കരുത്. നേരത്തെയുള്ള രോഗനിര്‍ണ്ണയം മാറ്റങ്ങള്‍ കൊണ്ടുവരും. എന്‍ഡോമെട്രിയോസിസ് പൂര്‍ണ്ണമായും ഭേദമാക്കാന്‍ പ്രയാസമാണെങ്കിലും നിയന്ത്രിക്കാന്‍ സാധിക്കും.

ഹോര്‍മോണ്‍ ചികിത്സയിലൂടെ രോഗവ്യാപ്തി കുറയ്ക്കാം. വേദന ഫലപ്രദമായി നിയന്ത്രിക്കാം. ഗുരുതരമായ സാഹചര്യങ്ങളില്‍ ശസ്ത്രക്രിയയിലൂടെ പുറത്തുള്ള കോശങ്ങള്‍ നീക്കം ചെയ്യാം.

Advertisment