പശ്ചിമേഷ്യൻ സംഘർഷം: വിപണിയിൽ ഉണക്കപ്പഴങ്ങൾക്ക് വില കൂടുന്നു; പിസ്തയ്ക്കും അത്തിപ്പഴത്തിനും കിലോയ്ക്ക് 100 രൂപ വരെ വർദ്ധന

കപ്പലുകള്‍ എത്താന്‍ കഴിയാത്തതിനാല്‍ വിതരണം പൂര്‍ണ്ണമായും നിലച്ചു. വിപണി വിദഗ്ധരുടെ കണക്കനുസരിച്ച് പിസ്തയ്ക്ക് കിലോയ്ക്ക് 40 മുതല്‍ 100 രൂപ വരെ വര്‍ദ്ധിച്ചിട്ടുണ്ട്.

New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ ഇന്ത്യന്‍ വിപണിയില്‍ ഉണക്കപ്പഴങ്ങളുടെ വില കുതിച്ചുയരുന്നു. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടതാണ് പിസ്ത, അത്തിപ്പഴം, ഉണക്കമുന്തിരി എന്നിവയുടെ വില വര്‍ദ്ധിക്കാന്‍ കാരണമായത്.

Advertisment

ഇറാനില്‍ നിന്നാണ് ഇന്ത്യ വലിയ തോതില്‍ പിസ്ത ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇറാന്റെ പ്രധാന തുറമുഖങ്ങളായ ബന്ദര്‍ അബ്ബാസ്, ചബഹാര്‍ എന്നിവ അടച്ചിട്ടിരിക്കുകയാണ്.


കപ്പലുകള്‍ എത്താന്‍ കഴിയാത്തതിനാല്‍ വിതരണം പൂര്‍ണ്ണമായും നിലച്ചു. വിപണി വിദഗ്ധരുടെ കണക്കനുസരിച്ച് പിസ്തയ്ക്ക് കിലോയ്ക്ക് 40 മുതല്‍ 100 രൂപ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. മുമ്പ് കിലോയ്ക്ക് 1,200-1,300 രൂപയായിരുന്ന പിസ്തയ്ക്ക് ഇപ്പോള്‍ വലിയ വിലയാണ് ഈടാക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും അത്തിപ്പഴം എത്തുന്നത്. അവിടെ നേരത്തെയുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പുറമെ ഗള്‍ഫ് പ്രതിസന്ധി കൂടി വന്നതോടെ വിതരണ ശൃംഖല തകര്‍ന്നു. അത്തിപ്പഴത്തിന് കിലോയ്ക്ക് 100 രൂപയോളം ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തരമായി ഉണക്കമുന്തിരി വിളവെടുപ്പ് കുറഞ്ഞ സമയമായതിനാല്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് വില വീണ്ടും ഉയരാന്‍ കാരണമായേക്കും.


ഉണക്കപ്പഴ വിപണിയില്‍ വാല്‍നട്ടിന്റെ വിലയില്‍ നിലവില്‍ മാറ്റമില്ല. കശ്മീരില്‍ നിന്നുള്ള ആഭ്യന്തര വാല്‍നട്ട് വിപണിയില്‍ ധാരാളമായി എത്തുന്നതാണ് ഇതിന് കാരണം. അടുത്ത ഒന്നോ രണ്ടോ മാസത്തേക്ക് വാല്‍നട്ട് വിലയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.


ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മൂലം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള റോഡ് മാര്‍ഗ്ഗമുള്ള ചരക്ക് നീക്കം നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്നു. ഇപ്പോള്‍ കടല്‍ മാര്‍ഗ്ഗമുള്ള ഇറാനിലെ തുറമുഖങ്ങള്‍ കൂടി അടച്ചത് ഇന്ത്യന്‍ വിപണിയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Advertisment