ദുബായിൽ യുദ്ധസമാന സാഹചര്യം: പൂനെയിൽ നിന്നുള്ള 84 എംബിഎ വിദ്യാർത്ഥികൾ കുടുങ്ങി; പ്രമുഖ നഗരങ്ങളിൽ മിസൈൽ പതിച്ചു

137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാന്‍ യുഎഇക്ക് നേരെ പ്രയോഗിച്ചത്. ജബല്‍ അലി തുറമുഖത്തും സ്‌ഫോടനത്തെത്തുടര്‍ന്ന് തീപിടുത്തമുണ്ടായി.

New Update
Untitled

പൂനെ: മിഡില്‍ ഈസ്റ്റില്‍ യുദ്ധം കടുക്കുന്നതിനിടെ ദുബായില്‍ കുടുങ്ങി പൂനെയില്‍ നിന്നുള്ള 84 എംബിഎ വിദ്യാര്‍ത്ഥികള്‍.

Advertisment

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎഇ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളാണ് ദുബായിലെ സ്ഥിതിഗതികള്‍ വഷളാക്കിയത്. വിനോദസഞ്ചാരത്തിനും പഠനയാത്രയ്ക്കുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഹോട്ടലുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.


യുഎഇ പത്രങ്ങളെല്ലാം തന്നെ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണ്. ശനിയാഴ്ച രാത്രി ദുബായിലെ പാം ജുമൈറ, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളും തീപിടുത്തവും നഗരത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.


പൂനെയിലെ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 84 വിദ്യാര്‍ത്ഥികളാണ് നിലവില്‍ ദുബായില്‍ കുടുങ്ങിയിരിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസിയുമായി അധികൃതര്‍ ബന്ധപ്പെട്ടുവരികയാണ്.

ലോകപ്രശസ്തമായ ബുര്‍ജ് അല്‍ അറബ് ഹോട്ടലിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഡ്രോണ്‍ തകര്‍ത്തെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ വീണ് ഹോട്ടലിന്റെ മുന്‍ഭാഗത്ത് തീപിടുത്തമുണ്ടായി.


ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അബുദാബിയിലെ സായിദ് വിമാനത്താവളത്തിലും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് നാശനഷ്ടങ്ങളുണ്ടായി. അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാന്‍ യുഎഇക്ക് നേരെ പ്രയോഗിച്ചത്. ജബല്‍ അലി തുറമുഖത്തും സ്‌ഫോടനത്തെത്തുടര്‍ന്ന് തീപിടുത്തമുണ്ടായി.

ദുബായിലെ ജനസംഖ്യയുടെ 90 ശതമാനവും വിദേശികളായതിനാല്‍, പെട്ടെന്നുണ്ടായ ഈ ആക്രമണം ലോകമെമ്പാടുമുള്ള പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

എണ്ണസമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളെല്ലാം തന്നെ ഇറാന്റെ നിരീക്ഷണത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. വിമാന സര്‍വീസുകള്‍ എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെയും ടൂറിസ്റ്റുകളുടെയും മടക്കം അനിശ്ചിതത്വത്തിലാണ്.

Advertisment