കൊൽക്കത്തയിൽ ഭൂചലനം: പരിഭ്രാന്തരായി ജനങ്ങൾ തെരുവിലിറങ്ങി; പ്രഭവകേന്ദ്രം ബംഗ്ലാദേശ്

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.22-നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

New Update
earthquake

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അയല്‍രാജ്യമായ ബംഗ്ലാദേശാണ്. ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും കൂട്ടത്തോടെ തെരുവിലേക്കിറങ്ങി.

Advertisment

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.22-നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള ബംഗ്ലാദേശിലെ നയാബസാര്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ചലനം രേഖപ്പെടുത്തിയത്.


ബംഗാള്‍ സെക്രട്ടേറിയറ്റായ 'നബന്ന', പശ്ചിമ ബംഗാള്‍ നിയമസഭാ മന്ദിരം എന്നിവിടങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെയും ജനങ്ങളെയും ഉടന്‍ തന്നെ ഒഴിപ്പിച്ചു. ഒരു പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന കേന്ദ്രമന്ത്രി സുകാന്ത മജുംദാറും ചലനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പ്രസംഗം നിര്‍ത്തിവെച്ചു.

ഭൂചലനത്തില്‍ ഇതുവരെ ജീവഹാനിയോ വസ്തുവകകള്‍ക്ക് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ചലനമായതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവായി. കെട്ടിടങ്ങള്‍ക്കുള്ളിലെ ഫാനുകളും ഫര്‍ണിച്ചറുകളും കുലുങ്ങിയതോടെയാണ് ജനങ്ങള്‍ അപകടം തിരിച്ചറിഞ്ഞത്.

Advertisment