കോട്ടയം: ഇന്നു മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുത ചാര്‍ജില്‍ നേരിയ ആശ്വാസം. ഫെബ്രുവരി ഒന്നു മുതല്‍ യൂണിറ്റിന് 9 പൈസ നിരക്കില്‍ വൈദ്യുതി ചാര്‍ജ് കുറയുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
ഇന്ധന സര്‍ചാര്‍ജ് ഇനത്തിലാണ് കുറവ് ലഭിക്കുക. ജനുവരി വരെ 19 പൈസയായിരുന്നു സര്‍ചാര്‍ജ് ഇനത്തില്‍ പിരിച്ചിരുന്നത്. ഇതില്‍ 10 പൈസ വൈദ്യുതി ബോര്‍ഡ് സ്വന്തം നിലയില്‍ പിരിക്കുന്നതും 9 പൈസ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചതുമാണ്
2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അധികമായി ചെലവായ തുക ഈടാക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ അനുവദിച്ച 9 പൈസ സര്‍ചാര്‍ജ് ജനുവരിയോടെ അവസാനിക്കും.
അതിനാലാണ് ബില്ലില്‍ 9 പൈസ കുറയുന്നത്. അതേസമയം വൈദ്യുതി സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ ഫെബ്രുവരിയിലും ഈടാക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
2024 ഡിസംബറില്‍ വൈദ്യുതി വാങ്ങിയതില്‍ 18.13 കോടിയുടെ അധിക ബാധ്യതയുണ്ടായത് കണക്കിലെടുത്താണിത്.
കേരളത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധന സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിരക്ക് കൂട്ടിയിട്ടും അത് കേരളത്തെക്കാള്‍ കുറവാണ്
കേരളത്തില്‍ 100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ 405 രൂപയോളമാണ് ഉപഭോക്താവിന് ചാര്‍ജിനത്തില്‍ വരുന്നത്. തമിഴ്‌നാട്ടില്‍ അത് 225 രൂപ മാത്രമാണ്.
വൈദ്യുതി ഡൂട്ടി, സര്‍ചാര്‍ജ്, ഇന്ധന ചാർജ്, ഫിക്‌സഡ് ചാര്‍ജ്, മീറ്റര്‍ വാടക എന്നിങ്ങനെയുള്ള അധിക തുക ഈടാക്കുന്നതാണ് നിരക്ക് വര്‍ധിക്കാന്‍ കാരണം.