പ്രതിരോധ കരുത്ത് വർദ്ധിപ്പിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇന്ന് ഇന്ത്യയിൽ; മിസൈലുകളും ഹെലികോപ്റ്ററുകളും ഇനി സംയുക്തമായി നിർമ്മിക്കും

ഇന്ത്യയുടെ സ്വകാര്യ മേഖലയില്‍ യുദ്ധവിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കുമായി പ്രത്യേക ഉല്‍പ്പാദന നിരകള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളികളിലൊന്നായ ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും.

Advertisment

പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം പുതിയ തലത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.


സന്ദര്‍ശന വേളയില്‍ അതീവ പ്രാധാന്യമുള്ള ഹാമര്‍ പ്രിസിഷന്‍ ഗൈഡഡ് മിസൈലുകളുടെയും ഹെലികോപ്റ്ററുകളുടെയും സംയുക്ത നിര്‍മ്മാണം സംബന്ധിച്ച് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും. ഇത് ഇന്ത്യയുടെ സൈനിക ശേഷിക്ക് വലിയ കരുത്ത് പകരും.


മാക്രോണിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിന്‍ വൗട്രിനും ആറാമത് ഇന്ത്യ-ഫ്രാന്‍സ് വാര്‍ഷിക പ്രതിരോധ ചര്‍ച്ചയില്‍ പങ്കെടുക്കും.

കര്‍ണാടകയിലെ വേമഗലിലുള്ള ടാറ്റ-എയര്‍ബസ് സംയുക്ത സംരംഭമായ എച്ച് 125 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ അസംബ്ലി ലൈനിന്റെ വെര്‍ച്വല്‍ ഉദ്ഘാടനം ഇരുമന്ത്രിമാരും ചേര്‍ന്ന് നിര്‍വ്വഹിക്കും.


ഇന്ത്യയുടെ സ്വകാര്യ മേഖലയില്‍ യുദ്ധവിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കുമായി പ്രത്യേക ഉല്‍പ്പാദന നിരകള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.


നിലവില്‍ റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ വിതരണക്കാരാണ് ഫ്രാന്‍സ്. റഫാല്‍ വിമാനങ്ങള്‍ക്ക് പുറമെ എന്‍ജിന്‍ നിര്‍മ്മാണം, നാവികസേനയ്ക്കുള്ള സഹായം തുടങ്ങിയ മേഖലകളിലും ഈ സന്ദര്‍ശനം പുതിയ വഴിത്തിരിവാകും.

Advertisment