ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിലെത്തി; പ്രതിരോധ മേഖലയിലും എഐ രംഗത്തും വൻ കുതിപ്പിന് ഇന്ത്യ-ഫ്രാൻസ് ഒരുക്കം

ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചകളില്‍ ഇടംപിടിക്കും.

New Update
Untitled

മുംബൈ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുംബൈയിലെത്തി.

Advertisment

ഭാര്യ ബ്രിജിത്ത് മാക്രോണിനൊപ്പമെത്തിയ അദ്ദേഹത്തെ മുംബൈ വിമാനത്താവളത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രതും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേര്‍ന്ന് സ്വീകരിച്ചു. പ്രതിരോധ സഹകരണം, നിര്‍മ്മിത ബുദ്ധി എന്നീ മേഖലകളില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.


'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കായുള്ള നിര്‍ണ്ണായക കരാര്‍ ഈ സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ചേക്കും. കൂടാതെ ഹെലികോപ്റ്ററുകള്‍, ഹാമര്‍ മിസൈലുകള്‍ എന്നിവയുടെ സംയുക്ത നിര്‍മ്മാണവും ചര്‍ച്ചയാകും.

ഫെബ്രുവരി 18-ന് ഡല്‍ഹിയില്‍ നടക്കുന്ന ആഗോള എഐ ഉച്ചകോടിയില്‍ മാക്രോണ്‍ പങ്കെടുക്കും. ആഗോള ദക്ഷിണ മേഖല ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ വലിയ എഐ സംഗമമാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാക്രോണും ചേര്‍ന്ന് 'ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ ഇയര്‍ 2026' ഉദ്ഘാടനം ചെയ്യും. സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍ എന്നിവര്‍ക്കിടയില്‍ സഹകരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


ചൊവ്വാഴ്ച ഉച്ചയ്ക്ക് രാജ്ഭവനില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാക്രോണും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് താജ്മഹല്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന ഇന്നൊവേഷന്‍ ഫോറത്തിലും ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയിലും ഇരുവരും പങ്കെടുക്കും.


ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചകളില്‍ ഇടംപിടിക്കും. 2018-ന് ശേഷമുള്ള മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദര്‍ശനമാണിത്.

Advertisment