ബിജെപി നേതാവിനെയും കുടുംബത്തെയും വെട്ടിക്കൊന്ന കേസ്; പ്രതിക്ക് വധശിക്ഷ വിധിച്ച് മധ്യപ്രദേശ് കോടതി

ബിജദണ്ഡി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാനേരി ഗ്രാമത്തില്‍ 2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

New Update
Untitled

മണ്ഡല: 2020-ല്‍ മധ്യപ്രദേശിലെ മണ്ഡല ജില്ലയെ നടുക്കിയ മാനേരി കൂട്ടക്കൊലക്കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു.

Advertisment

ബിജെപി നേതാവ് രാജേന്ദ്ര സോണി, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ എന്നിവരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഹരീഷ് സോണിക്കാണ് അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ നല്‍കിയത്.


ബിജദണ്ഡി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാനേരി ഗ്രാമത്തില്‍ 2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജേന്ദ്ര സോണിയുടെ ബന്ധുവായ ഹരീഷ് സോണിയും സന്തോഷ് സോണിയും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. കോടാലിയും വാളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രാജേന്ദ്ര സോണിയും രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഉള്‍പ്പെടെ ആറ് പേര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


സംഭവസ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ രണ്ടാമത്തെ പ്രതി സന്തോഷ് സോണി കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ നിലയില്‍ പിടിയിലായ ഹരീഷ് സോണിക്കെതിരെ കഴിഞ്ഞ ആറ് വര്‍ഷമായി വിചാരണ നടന്നു വരികയായിരുന്നു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച കോടതി, ഈ കൊലപാതകം 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്' എന്ന് വിലയിരുത്തി.

നീതി നടപ്പിലാക്കാന്‍ ആറ് വര്‍ഷമെടുത്തുവെങ്കിലും ഈ വിധി ഇരകളുടെ കുടുംബത്തിന് ആശ്വാസമേകുന്നതാണെന്നും സമൂഹത്തിന് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നതെന്നും പ്രോസിക്യൂഷന്‍ വിഭാഗം പ്രതികരിച്ചു.

Advertisment