രാജ്കോട്ട്: ഗുജറാത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. ജാംനഗറിൽ രണ്ടു കുട്ടികളടക്കം ഏഴു പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 514 കന്നുകാലികളാണ് ചത്തത്. വെള്ളമിറങ്ങി തുടങ്ങിയെങ്കിലും, സൗരാഷ്ട്ര, കച്ച് മേഖലകളിലെ മൂന്ന് ജില്ലകളിലായി മുന്നോറോളം ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടർന്ന് ജാംനഗർ നഗരത്തിൽ മാത്രം നാലു പേരും, ഗ്രാമപ്രദേശങ്ങളിൽ മൂന്നു പേരും മരിച്ചതായി ജില്ലാ ദുരന്ത നിയന്ത്രണ റൂം അറിയിച്ചു.
നദി മുറിച്ചുകടക്കുന്നതിനിടെയാണ് മൂന്നു മരണങ്ങൾ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, ജില്ലയിൽ നിലവിൽ ആരെയും കാണാതായതായിട്ടില്ലെന്ന് ദുരന്ത നിയന്ത്രണ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മഹേന്ദ്ര ചാവ്ദ പറഞ്ഞു.