വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ദുരിതത്തിലാക്കി കനത്ത മഴയും വെള്ളപ്പൊക്കവും. 15 നദികള്‍ കരകവിഞ്ഞൊഴുകുന്ന അസമില്‍ 5.35 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തില്‍. ത്രിപുര, സിക്കിം, മിസോറാം, മേഘാലയ, അരുണാചല്‍ പ്രദേശ്, അസം എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 36 പേര്‍ മരിച്ചു

അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 22 ജില്ലകളിലായി 1,254 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ബാധിതമാണ്.

New Update
Untitledushaflood

ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല സംസ്ഥാനങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവും കാരണം സ്ഥിതി കൂടുതല്‍ ഗുരുതരമാവുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 36 പേര്‍ മരിച്ചു. ത്രിപുരയില്‍ ഒരാള്‍, സിക്കിമില്‍ മൂന്ന്, മിസോറാമില്‍ അഞ്ച്, മേഘാലയയില്‍ ആറ്, അരുണാചല്‍ പ്രദേശില്‍ 10, അസമില്‍ 11 പേര്‍ എന്നിങ്ങനെയാണ് മരണസംഖ്യ.

Advertisment

അസമില്‍ 5.35 ലക്ഷത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 15 നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മിസോറാമില്‍ നിരവധി മണ്ണിടിച്ചിലും പാറ ഇടിഞ്ഞുവീഴലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂരില്‍ 19,000 ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.


അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 22 ജില്ലകളിലായി 1,254 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ബാധിതമാണ്.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് റോഡ്, റെയില്‍, ഫെറി സര്‍വീസുകള്‍ എന്നിവയെ ബാധിച്ചു. ശ്രീഭൂമിയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ജില്ല, ഇവിടെ 1,94,172 പേര്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നു.

ഹൊജായ് ജില്ലയില്‍ ഒരാള്‍ മരിച്ചതോടെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. 12,610 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി.


മിസോറാമിലെ ഐസ്വാള്‍ ജില്ലയില്‍ ഉണ്ടായ മണ്ണിടിച്ചിലും, പാറ ഇടിഞ്ഞുവീഴലും, കനത്ത മഴയും കണക്കിലെടുത്ത്, തിങ്കളാഴ്ച ജില്ലയിലെ എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു.


മെയ് 24 മുതല്‍ സംസ്ഥാനത്ത് പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും, വീടുകള്‍ തകര്‍ന്നും, മറ്റ് ദുരന്തങ്ങളിലും മൂന്ന് മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ഇതുവരെ മരിച്ചു.

60 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഞായറാഴ്ച വരെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ 211 മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.