തീൻമേശകളിൽ നിന്ന് ഡെലിവറി ആപ്പുകളിലേക്ക്; അകന്നുപോകുന്ന ഇന്ത്യൻ കുടുംബങ്ങളെ ഒരുമിപ്പിക്കാൻ റെസ്റ്റോറന്റുകൾക്ക് കഴിയുമോ?

ഈ വിടവ് നികത്താന്‍ റെസ്റ്റോറന്റുകള്‍ക്ക് സാധിക്കും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പാചകം ചെയ്യാനോ പാത്രം കഴുകാനോ ഉള്ള സമ്മര്‍ദ്ദമില്ല. ആരും അടുക്കളയെക്കുറിച്ച് ആകുലപ്പെടുന്നില്ല.'

New Update
Untitled

ഒരുകാലത്ത് ഇന്ത്യന്‍ വീടുകളില്‍ അത്താഴം എന്നത് വെറുമൊരു ഭക്ഷണമല്ലായിരുന്നു. കൃത്യസമയത്ത്, നിശ്ചിത സ്ഥാനത്ത് കുടുംബാംഗങ്ങളെല്ലാം ഒത്തുചേരുന്ന ഒരു ചടങ്ങായിരുന്നു അത്. ഭക്ഷണം ഒരു നിമിത്തം മാത്രമായിരുന്നു, ഒത്തൊരുമയായിരുന്നു അതിന്റെ കാതല്‍.

Advertisment

എന്നാല്‍ ഇന്ന് നമ്മുടെ തീന്‍മേശകള്‍ പലപ്പോഴും സാധനങ്ങള്‍ അടുക്കിവെക്കുന്ന ഇടങ്ങളായി മാറിയിരിക്കുന്നു. ജിമ്മില്‍ പോകുന്നതിന് മുന്‍പ് ഒരാള്‍ കഴിക്കുന്നു, ഓഫീസ് മീറ്റിംഗ് കഴിഞ്ഞ് രാത്രി വൈകി മറ്റൊരാള്‍ കഴിക്കുന്നു. കൗമാരക്കാര്‍ മുറിക്കുള്ളില്‍ ഹെഡ്ഫോണും വെച്ച് തനിച്ചിരുന്ന് കഴിക്കുമ്പോള്‍, വേറൊരാള്‍ പുറത്തുനിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് 'ഞാന്‍ കഴിച്ചു' എന്ന് പറഞ്ഞ് മാറുന്നു. സ്‌നേഹം കുറഞ്ഞതുകൊണ്ടല്ല, മറിച്ച് ജീവിതത്തിന്റെ വേഗത കൂടിയതുകൊണ്ടാണ് ഈ മാറ്റം സംഭവിച്ചത്.


ബെണ്ണെ ദോശ സ്‌പെഷ്യലിസ്റ്റ് ഈറ്ററിയായ 'തോഷി'യുടെ സഹസ്ഥാപകന്‍ ഋതിക് ചൗധരി പറയുന്നതുപോലെ, 'കുടുംബങ്ങള്‍ മനഃപൂര്‍വ്വം ഒരുമിച്ച് കഴിക്കുന്നത് നിര്‍ത്തുകയല്ല ചെയ്യുന്നത്. ജോലിത്തിരക്കും ദീര്‍ഘദൂര യാത്രകളും സ്‌ക്രീന്‍ ടൈമും ഫുഡ് ഡെലിവറി ആപ്പുകളും ഭക്ഷണത്തെ വെറുമൊരു സൗകര്യമാക്കി മാറ്റി. ഭക്ഷണം ഇപ്പോള്‍ എളുപ്പത്തില്‍ ലഭ്യമാണ്, പക്ഷേ അത് പങ്കുവെക്കപ്പെടുന്നില്ല.'

പണ്ട് ഭക്ഷണം ഒരു ആഘോഷമായിരുന്നുവെങ്കില്‍ ഇന്ന് അത് വെറുമൊരു ഇന്ധനം മാത്രമാണ്. കലോറി എണ്ണിയും ഫോണില്‍ സ്‌ക്രോള്‍ ചെയ്തും മറ്റു ജോലികള്‍ക്കിടയിലും നാം ഭക്ഷണം കഴിച്ചുതീര്‍ക്കുന്നു. തീന്‍മേശയിലെ സംഭാഷണങ്ങള്‍ക്ക് പകരം സ്‌ക്രീനിലെ കണ്ടന്റുകള്‍ ഇടംപിടിച്ചു. സൂം കോളുകള്‍ക്കും ഡെലിവറി ആപ്പുകള്‍ക്കും ഇടയില്‍ പരസ്പരം നോക്കാന്‍ പോലും നാം മറന്നുപോയിരിക്കുന്നു.

ഇതൊരു ചെറിയ കാര്യമായി തോന്നാമെങ്കിലും ഇതിന്റെ ആഘാതം വലുതാണ്. തീന്‍മേശകളിലാണ് കഥകള്‍ പറയപ്പെട്ടിരുന്നത്, കുട്ടികള്‍ തങ്ങളുടെ വിശേഷങ്ങള്‍ മാതാപിതാക്കളുമായി പങ്കുവെച്ചിരുന്നത്. ഒരുമിച്ചിരുന്നുള്ള ഭക്ഷണം ബന്ധങ്ങളെ ദൃഢമാക്കിയിരുന്നു. അത് ഇല്ലാതാകുമ്പോള്‍ കുടുംബബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുന്നു. എന്നാല്‍ ഇതിനൊരു പരിഹാരം ഒരുപക്ഷേ വീടിനുള്ളിലല്ല, പുറത്തായിരിക്കാം.


ഗോവയിലെ പ്രശസ്തമായ 'കഫേ ലിലിപുട്ടി'ന്റെ സഹസ്ഥാപകന്‍ രാജേന്ദ്ര സാല്‍ഗോങ്കര്‍ കഴിഞ്ഞ 40 വര്‍ഷമായി ഈ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, 'ആധുനിക ജീവിതം അവസരങ്ങള്‍ നല്‍കിയെങ്കിലും കുടുംബങ്ങള്‍ ഒന്നിച്ചിരിക്കുന്ന സമയം കുറച്ചു. 


ഈ വിടവ് നികത്താന്‍ റെസ്റ്റോറന്റുകള്‍ക്ക് സാധിക്കും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പാചകം ചെയ്യാനോ പാത്രം കഴുകാനോ ഉള്ള സമ്മര്‍ദ്ദമില്ല. ആരും അടുക്കളയെക്കുറിച്ച് ആകുലപ്പെടുന്നില്ല.'

തിരക്കേറിയ ജീവിതത്തില്‍ നിന്ന് മാറി, സംഭാഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇത്തരം റെസ്റ്റോറന്റുകള്‍ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കാനുള്ള ഇടങ്ങളായി മാറുകയാണ്.

Advertisment